വംഗദേശ കവിയും സ്വരൂപ ദാമോദരനും
ഒരിക്കൽ ബംഗാളിൽ നിന്നുള്ള ഒരു കവി ജഗന്നാഥ ദേവനെയും ചൈതന്യ മഹാപ്രഭുവിനെയും താരതമ്യം ചെയ്തുകൊണ്ട് ഒരു നാടകം രചിച്ചു. എല്ലാ ഭക്തരും ആ കൃതിയെ പ്രശംസിക്കുകയും മഹാപ്രഭു അത് ശ്രവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ മഹാപ്രഭുവിന്റെ പാർശ്വവർത്തിയായ സ്വരൂപ ദാമോദരൻ പരിശോധിച്ച് ബോധ്യപ്പെടാതെ യാതൊന്നും പ്രഭുവിന്റെ സന്നിധിയിൽ അവതരിപ്പിക്കാൻ പാടില്ല എന്നൊരു നിയമം അവിടെ നിലനിന്നിരുന്നു. ശുദ്ധഭക്തിയുടെ സിദ്ധാന്തങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കുന്ന ഒന്നിനെയും ഗൗരാംഗൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നതായിരുന്നു ഇതിന് കാരണം.
ആ കവി തന്റെ നാടകത്തിലെ ആമുഖ വരികൾ വായിച്ചപ്പോൾത്തന്നെ, അതിലെ തെറ്റായ തത്വചിന്തകൾ സ്വരൂപ ദാമോദരൻ തിരിച്ചറിഞ്ഞു. മായാവാദപരമായ ആശയങ്ങൾ കലർന്ന ആ കൃതിയെ അദ്ദേഹം തിരുത്തി. ഒരു ശുദ്ധകൃഷ്ണഭക്തനിൽ നിന്ന് ശ്രീമദ് ഭാഗവതം ശ്രവിക്കാനും ശ്രീ ചൈതന്യ മഹാപ്രഭുവിൽ പൂർണ്ണമായി ശരണം പ്രാപിക്കാനും അദ്ദേഹം ആ കവിയെ ഉപദേശിച്ചു. അതിലൂടെ മാത്രമേ മഹാപ്രഭുവിന്റെ കാരുണ്യം സിദ്ധിക്കുകയുള്ളൂ എന്നും കൃഷ്ണാവബോധത്തിന്റെ പരമതത്വം യഥാർത്ഥത്തിൽ മനസ്സിലാക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. അപ്രകാരം സിദ്ധിക്കുന്ന ആത്മീയ യോഗ്യത കൊണ്ട് മാത്രമേ ഭക്തിസാഹിത്യങ്ങൾ രചിക്കാൻ ഒരാൾക്ക് അധികാരം ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹം ഉണർത്തിച്ചു.
മഹാപ്രഭുവിന്റെ അത്ഭുതകരമായ സങ്കീർത്തനങ്ങൾ
ഗൗരഹരിയുടെ ഭക്തന്മാർക്കെല്ലാം ജഗന്നാഥന്റെ പ്രസാദം യഥേഷ്ടം ലഭിക്കുന്നതിനായി പ്രതാപരൂദ്ര മഹാരാജാവ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഓരോ രാത്രിയിലും ആയിരക്കണക്കിന് ഭക്തർ ഒത്തുചേർന്ന് കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഹരേ കൃഷ്ണ സങ്കീർത്തനം നടത്തുമായിരുന്നു. കീർത്തനത്തിന് ശേഷം ഭക്തർക്കെല്ലാം വളരെ ഉദാരമായി മഹാപ്രസാദം വിതരണം ചെയ്തു. ഇപ്രകാരം അവർ പാടിയും ആടിയും പ്രസാദം സ്വീകരിച്ചും മഹാപ്രഭുവിന്റെ സങ്കീർത്തന പ്രസ്ഥാനത്തിൽ ആനന്ദതുന്ദിലരായി കഴിഞ്ഞുപോന്നു.
ഒരിക്കൽ അതിരാവിലെ ജഗന്നാഥ ദർശനത്തിന് ശേഷം ഭഗവാൻ ചൈതന്യദേവനും ഭക്തന്മാരും കീർത്തനം ആരംഭിച്ചു. മഹാപ്രഭു ഭാവപരവശനായി ഉയരത്തിൽ ചാടി നൃത്തം ചെയ്യാൻ തുടങ്ങി. അവിടുത്തെ ശരീരം വിറയ്ക്കുകയും രോമാഞ്ചം കൊള്ളുകയും ചെയ്തു. കീർത്തനം അതിന്റെ പരകോടിയിലെത്തി. ഭഗവാന്റെ തിരുനാമങ്ങൾ ഉച്ചരിക്കുന്നതിൽ അവർ പൂർണ്ണമായും മുഴുകി. മനസ്സ്, ശരീരം, വീട് തുടങ്ങി ഭൗതികമായ സർവ്വതും വിസ്മരിച്ച് അവർ കൃഷ്ണനാമത്തിന്റെ മാധുര്യത്തിൽ മാത്രം ലയിച്ചിരുന്നു.

ഗോവിന്ദന്റെ ഉദാത്തമായ സേവനം
ദിവസവും മഹാപ്രഭു പ്രസാദം സ്വീകരിച്ച ശേഷം ഗോവിന്ദൻ അവിടുത്തെ പാദങ്ങൾ തടവിക്കൊടുക്കുക പതിവായിരുന്നു. ഗൗരാംഗൻ ഉറങ്ങിയ ശേഷമാണ് ഗോവിന്ദൻ ഭഗവാന്റെ ഉച്ഛിഷ്ടമായ മഹാപ്രസാദം സ്വീകരിച്ചിരുന്നത്. എന്നാൽ അന്ന് ദീർഘനേരം നീണ്ടുനിന്ന സങ്കീർത്തനത്തിന് ശേഷം ഗൗരഹരി തന്റെ മുറിയിൽ മടങ്ങിയെത്തിയപ്പോൾ അത്യന്തം തളർന്നിരുന്നതിനാൽ വാതിൽക്കൽ തന്നെ കിടന്നുറങ്ങിപ്പോയി. അല്പം നീങ്ങിക്കിടന്നാൽ തനിക്ക് അകത്തു കടന്ന് പാദസേവ ചെയ്യാമെന്ന് ഗോവിന്ദൻ പറഞ്ഞപ്പോൾ, “എനിക്ക് അനങ്ങാൻ പോലും വയ്യാത്തത്ര ക്ഷീണമുണ്ട്, നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തുകൊള്ളൂ” എന്ന് മഹാപ്രഭു മറുപടി നൽകി.
തുടർന്ന് തന്റെ ഉത്തരീയം (മേൽവസ്ത്രം) ഭഗവാന്റെ ശരീരത്തിന് മുകളിൽ വിരിച്ച ശേഷം ഗോവിന്ദൻ ഭഗവാനെ വണങ്ങി, അവിടുത്തെ ശരീരത്തിന് മുകളിലൂടെ മറികടന്ന് അകത്തുകടക്കുകയും പാദസേവ ആരംഭിക്കുകയും ചെയ്തു. അല്പസമയത്തിന് ശേഷം ഉറക്കമുണർന്ന ഗൗരാംഗൻ ഗോവിന്ദൻ അപ്പോഴും തന്റെ അരികിൽ ഇരിക്കുന്നത് കണ്ട് അല്പം ഗൗരവത്തോടെ ചോദിച്ചു: “നീ എന്തുകൊണ്ടാണ് ഇതുവരെ പ്രസാദം സ്വീകരിക്കാത്തത്?” ഭഗവാന്റെ ശരീരത്തിന് മുകളിലൂടെ മറികടന്ന് പുറത്തുപോകാൻ തനിക്ക് ആഗ്രഹമില്ലെന്ന് ഗോവിന്ദൻ വിനയപൂർവ്വം മറുപടി നൽകി. “എങ്കിൽ നീ എങ്ങനെയാണ് അകത്തു വന്നത്?” എന്ന് മഹാപ്രഭു ചോദിച്ചപ്പോൾ ഗോവിന്ദൻ മൗനം പാലിച്ചു. “എന്റെ സ്വാമിയുടെ സേവനത്തിന് വേണ്ടി ഏത് അപരാധം ചെയ്താലും നരകത്തിൽ പോകാൻ ഞാൻ തയ്യാറാണ്; എന്നാൽ എന്റെ സ്വന്തം ഇന്ദ്രിയസുഖത്തിന് വേണ്ടി (ഭക്ഷണം കഴിക്കാൻ) ഒരു ചെറിയ തെറ്റുപോലും ചെയ്യാൻ എനിക്ക് സാധിക്കില്ല” എന്നതായിരുന്നു ഗോവിന്ദന്റെ ഉള്ളിലെ ചിന്ത.

ഹരിദാസ ഠാക്കൂറിന്റെ അന്തർധാനം
ഒരിക്കൽ മഹാപ്രഭുവിന്റെ സേവകനായ ഗോവിന്ദൻ പതിവുപോലെ ജഗന്നാഥന്റെ മഹാപ്രസാദം ഹരിദാസ ഠാക്കൂറിനായി കൊണ്ടുവന്നു. ആ സമയം ശാരീരികമായി അതീവ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ഹരിദാസൻ മെല്ലെ നാമം ജപിച്ചുകൊണ്ട് കിടക്കുകയായിരുന്നു. ഇതുകണ്ട് ഗോവിന്ദൻ ചോദിച്ചു, “അങ്ങേയ്ക്ക് എന്തുപറ്റി? എന്താണ് വിശേഷം?” “എനിക്ക് എന്റെ നാമജപം പൂർത്തിയാക്കാൻ സാധിക്കുന്നില്ല,” എന്നായിരുന്നു ഹരിദാസന്റെ മറുപടി. പ്രസാദം അവിടെ വെച്ചതിനുശേഷം മടങ്ങിയ ഗോവിന്ദൻ, മഹാപ്രഭുവിനെ കണ്ട് ഹരിദാസന്റെ അവസ്ഥ വിവരിച്ചു.
പിറ്റേദിവസം ഹരിദാസനെ സന്ദർശിച്ച ഭഗവാൻ ചൈതന്യദേവൻ അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. “എനിക്ക് ജപിക്കേണ്ട നിശ്ചിത എണ്ണം നാമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ല, ഇതുതന്നെയാണ് എന്റെ രോഗം,” എന്ന് ഹരിദാസൻ വീണ്ടും ഉണർത്തിച്ചു. ഇതുകേട്ട മഹാപ്രഭു ഇപ്രകാരം അരുളിച്ചെയ്തു: “ഹരിദാസാ, അങ്ങേയ്ക്ക് ഇപ്പോൾ പ്രായമായിരിക്കുന്നു. കൂടാതെ അങ്ങ് നേരത്തെ തന്നെ ആത്മസാക്ഷാത്കാരം നേടിയ സിദ്ധനായ ഭക്തനാണ്. അതിനാൽ ഇനി ഇത്രയധികം എണ്ണം ജപിക്കേണ്ട ആവശ്യമില്ല.”

സിദ്ധിപ്രാപ്തിക്കുള്ള ആഗ്രഹം
“എന്റെ പ്രഭുവേ, ദയവായി അടിയന്റെ ഹൃദയത്തിലെ യഥാർത്ഥ ആഗ്രഹം അങ്ങ് കേട്ടരുളിയാലും. അവിടുന്ന് ഈ ഭൂമിയിൽ ഇനി അധികകാലം വസിക്കാൻ പോകുന്നില്ലെന്ന് ഞാൻ അറിയുന്നു. അങ്ങയുടെ അസാന്നിധ്യത്തിൽ ഈ ലോകത്ത് ജീവിക്കാൻ എനിക്ക് സാധിക്കില്ല. അതിനാൽ, അവിടുന്ന് അന്തർധാനം ചെയ്യുന്നതിന് മുൻപേ ഇഹലോകവാസം വെടിയാൻ എന്നെ അനുഗ്രഹിക്കണം,” എന്ന് ഹരിദാസൻ മഹാപ്രഭുവിനോട് അപേക്ഷിച്ചു.
ഇതുകേട്ട മഹാപ്രഭു ഇപ്രകാരം അരുളിച്ചെയ്തു: “ഹരിദാസാ! അങ്ങയെപ്പോലെയുള്ള മഹാത്മാക്കൾ ഈ ലോകത്തിന്റെ ഐശ്വര്യമാണ്. അങ്ങ് ഇവിടെനിന്നും പോവുകയാണെങ്കിൽ അത് ഈ ഭൂമിക്ക് നികത്താനാവാത്ത വലിയൊരു നഷ്ടമായിരിക്കും.”
എന്നാൽ വിനയപൂർവ്വം ഹരിദാസൻ മറുപടി നൽകി: “അല്ലയോ പ്രഭു, അടിയൻ അത്രമാത്രം പ്രാധാന്യമുള്ളവനല്ല. ഒരു ചെറിയ ഉറുമ്പ് ചത്തുപോയാൽ ഈ ലോകത്തിന് എന്ത് നഷ്ടമാണ് സംഭവിക്കാനുള്ളത്? ചന്ദ്രശോഭയുള്ള അങ്ങയുടെ തിരുമുഖം ദർശിച്ചുകൊണ്ട് പ്രാണൻ വെടിയാൻ മാത്രമാണ് അടിയൻ ആഗ്രഹിക്കുന്നത്.”
ഹരിദാസ ഠാക്കൂറിന്റെ മഹാസമാധി
പിറ്റേദിവസം തന്റെ പാർശ്വവർത്തികളോടൊപ്പം എത്തിയ മഹാപ്രഭു, ഹരിദാസന്റെ ഉന്നതമായ ഗുണഗണങ്ങളെയും ആദർശജീവിതത്തെയും കുറിച്ച് വിവരിച്ചു. ഹരിദാസൻ തന്റെ ജീവിതകാലമത്രയും അനുഷ്ഠിച്ച അത്ഭുതകരമായ ഭക്തിപ്രവൃത്തികൾ കേട്ട് ഭക്തരെല്ലാം വിസ്മയിച്ചു. എത്ര വലിയ പ്രതിസന്ധികളിലും അത്യന്തം ക്ഷമയോടും വിനയത്തോടും കൂടി ശാന്തനായി നാമജപം തുടരുകയും ഹരിനാമ മഹിമ ലോകമെങ്ങും പ്രചരിപ്പിക്കുകയും ചെയ്ത മഹാനായിരുന്നു അദ്ദേഹം.
തുടർന്ന് ഗൗരാംഗൻ സങ്കീർത്തനം ആരംഭിച്ചു. ഹരിദാസൻ ഭഗവാന്റെ മുൻപിൽ മുട്ടുകുത്തിയിരുന്നു. കീർത്തനം അതിന്റെ പരകോടിയിലെത്തിയപ്പോൾ, തന്റെ പ്രാണനാഥനായ ഭഗവാന്റെ പാദകമലങ്ങളിലും തിരുമുഖത്തും ദൃഷ്ടിയുറപ്പിച്ച് ‘ശ്രീ കൃഷ്ണ ചൈതന്യ’ എന്ന് നാമം ജപിച്ചുകൊണ്ട് ഹരിദാസ ഠാക്കൂർ ഈ ഭൗതികലോകത്തോട് വിടപറഞ്ഞു.
മഹാപ്രഭു ഹരിദാസന്റെ ദിവ്യശരീരം തന്റെ കരങ്ങളിൽ ഏന്തി നൃത്തം ചെയ്തു. തുടർന്ന് ആ തിരുമേനിയെ സമുദ്രത്തിൽ സ്നാനം ചെയ്യിച്ച ശേഷം സമുദ്രതീരത്ത് തന്നെ ഒരു സമാധി ഒരുക്കി. ഹരിദാസന്റെ പുണ്യശരീരം സ്പർശിച്ചതിനാൽ ഈ സമുദ്രം ഇനി മുതൽ ഒരു ‘മഹാതീർത്ഥമായി’ അറിയപ്പെടുമെന്ന് മഹാപ്രഭു പ്രഖ്യാപിച്ചു. ഹരിദാസ ഠാക്കൂറിന്റെ സിദ്ധിപ്രാപ്തിയോടനുബന്ധിച്ച് ഒരു വലിയ മഹോത്സവം നടത്താൻ ആഗ്രഹിച്ച ഗൗരാംഗൻ, കടയുടമകളിൽ നിന്നും ഭിക്ഷയായി ജഗന്നാഥന്റെ പ്രസാദം ശേഖരിച്ചു. ആ ഉത്സവത്തിൽ പങ്കെടുത്ത എല്ലാവരെയും ഭഗവത് പ്രേമം സിദ്ധിക്കട്ടെ എന്ന് അവിടുന്ന് അനുഗ്രഹിച്ചു.

വംഗദേശ ഭക്തന്മാരുടെ ഭക്തിവാത്സല്യം
ഓരോ വർഷവും ബംഗാളിൽ നിന്നും പുരിയിലെത്തുന്ന ഭക്തന്മാർ ചതുർമ്മാസ്യത്തിന് ശേഷവും അവിടെനിന്നും മടങ്ങാൻ വിമുഖത കാണിച്ചിരുന്നു. അതുപോലെ തന്നെ അവരെ മടക്കി അയക്കാൻ മഹാപ്രഭുവിനും വൈമനസ്യമായിരുന്നു. അതിനാൽ ഓരോ വർഷവും അവർ തങ്ങളുടെ മടക്കയാത്ര ഏതാനും ദിവസങ്ങൾ വീതം നീട്ടിവെച്ചുകൊണ്ടേയിരുന്നു.
ഒരിക്കൽ അവർ മടങ്ങാൻ തയ്യാറായ സമയം ഭഗവാൻ ചൈതന്യദേവൻ അത്യന്തം വികാരാധീനനായി ഇപ്രകാരം അരുളിച്ചെയ്തു: “എന്റെ സന്തോഷത്തിന് വേണ്ടി മാത്രമാണ് നിങ്ങളെല്ലാവരും ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച്ചുകൊണ്ട് ഇവിടെ വരുന്നത്. അദ്വൈത ആചാര്യർക്ക് പ്രായമായെങ്കിലും അദ്ദേഹം ഇപ്പോഴും ഇവിടെ വരുന്നു. എന്നോടുള്ള വിരഹം താങ്ങാനാവാതെ നിത്യാനന്ദ പ്രഭു ‘ബംഗാളിൽ താമസിച്ച് പ്രചാരണം നടത്തണം’ എന്ന എന്റെ കൽപ്പന പോലും മറികടന്ന് ഇവിടേക്ക് ഓടിയെത്തുന്നു. എന്നോട് ഇത്രയേറെ സ്നേഹമുള്ള നിങ്ങൾക്ക് പകരം നൽകാൻ എന്റെ പക്കൽ ഒന്നുമില്ല. ഈ ശരീരം അല്ലാതെ മറ്റൊരു സമ്പാദ്യവുമില്ലാത്ത ഒരു പാവം സന്യാസിയാണ് ഞാൻ. അതിനാൽ നിങ്ങളുടെ അഗാധമായ സ്നേഹത്തിന് പകരമായി ഞാൻ എന്നെത്തന്നെ നിങ്ങൾക്ക് നൽകുന്നു.”
സ്നേഹനിർഭരമായ ആ വാക്കുകൾ കേട്ട് ഭക്തരുടെ ഹൃദയം ഉരുകുകയും അവരുടെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ ഒഴുകുകയും ചെയ്തു. തുടർന്ന് ചൈതന്യ മഹാപ്രഭു തന്റെ എല്ലാ ഭക്തരെയും ആലിംഗനം ചെയ്തു യാത്രയാക്കി. അവർ തങ്ങളുടെ ലൗകിക കർമ്മങ്ങൾക്കായി സങ്കടത്തോടെയാണെങ്കിലും സ്വഭവനങ്ങളിലേക്ക് മടങ്ങി.
ജഗദാനന്ദന്റെ ചന്ദനത്തൈലം
ബാല്യകാലം മുതൽക്കേ ഗൗരാംഗന്റെ ആത്മമിത്രമായിരുന്നു ജഗദാനന്ദ പണ്ഡിതൻ. ഭഗവാൻ ചൈതന്യദേവൻ സന്യാസം സ്വീകരിച്ച് പുരിയിലെത്തിയപ്പോൾ ജഗദാനന്ദനും അവിടുത്തെ അനുഗമിച്ചു. കൃഷ്ണലീലയിൽ ഭഗവാന്റെ പത്നിമാരിൽ പ്രമുഖയായ സത്യഭാമയായിരുന്നു ജഗദാനന്ദ പണ്ഡിതൻ. കൃഷ്ണനോടുള്ള സ്നേഹപൂർവ്വമായ പിണക്കങ്ങൾക്കും കലഹങ്ങൾക്കും സത്യഭാമ പ്രസിദ്ധയായതുപോലെ തന്നെ, മഹാപ്രഭുവിനോട് പലപ്പോഴും പരിഭവം കാണിക്കുന്ന സ്വഭാവക്കാരനായിരുന്നു ജഗദാനന്ദനും. ഭഗവാൻ അവിടുത്തെ ഈ ഭാവം ഉൾക്കൊള്ളുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഒരിക്കൽ മഹാപ്രഭുവിന്റെ സന്ദേശങ്ങളുമായി ജഗദാനന്ദൻ ബംഗാളിലേക്ക് പോയി. അവിടെയായിരുന്നപ്പോൾ അദ്ദേഹം ധാരാളം ചന്ദനമുട്ടികൾ ശേഖരിക്കുകയും ഏറെ അധ്വാനിച്ച് അതിൽ നിന്നും സുഗന്ധിയായ ചന്ദനത്തൈലം വേർതിരിച്ചെടുക്കുകയും ചെയ്തു. ആ തൈലം മഹാപ്രഭുവിന്റെ ശിരസ്സിൽ തേച്ചുനൽകണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഒരു തുള്ളി പോലും പാഴാക്കാതെ അതീവ ശ്രദ്ധയോടെ ആ മൂല്യമേറിയ തൈലം ഒരു വലിയ ഭരണിയിലാക്കി അദ്ദേഹം പുരിയിലെത്തിച്ച് ഭഗവാന് സമർപ്പിച്ചു. എന്നാൽ ഭഗവാൻ അത് നിരസിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഞാൻ ഒരു സന്യാസിയാണ്. സന്യാസിയായ ഞാൻ ഇത്ര സുഗന്ധമുള്ള തൈലം ഉപയോഗിച്ചാൽ ഞാൻ സ്ത്രീസമ്പർക്കം പുലർത്തുന്നു എന്ന് ജനങ്ങൾ കരുതും. അതിനാൽ നിന്റെ പ്രയത്നം സഫലമാകാൻ ഈ തൈലം ജഗന്നാഥ ക്ഷേത്രത്തിലെ വിളക്കുകൾ കത്തിക്കാനായി നൽകുക.”
ജഗദാനന്ദന്റെ പരിഭവം
ഇതുകേട്ട് കടുത്ത കോപമുണ്ടായ ജഗദാനന്ദൻ തൈലം നിറച്ച ഭരണിയെടുത്ത് മുറ്റത്തെറിഞ്ഞു ഉടച്ചു. തുടർന്ന് തന്റെ ഭവനത്തിലേക്ക് പോയി വാതിലടച്ചു കിടന്നു. മൂന്നുദിവസത്തോളം അദ്ദേഹം ആഹാരമൊന്നും കഴിച്ചില്ല. നാലാം ദിവസം ശ്രീ ചൈതന്യ മഹാപ്രഭു തന്നെ അദ്ദേഹത്തിന്റെ അരികിലെത്തി വളരെ സ്നേഹത്തോടെ ചോദിച്ചു: “ജഗദാനന്ദാ, ഇന്ന് എനിക്കായി ഭക്ഷണം പാകം ചെയ്യാമോ?”
ഭഗവാന്റെ വാക്കുകൾ കേട്ടതും ജഗദാനന്ദൻ തന്റെ പരിഭവം മറന്ന് എഴുന്നേറ്റ് സ്നാനം ചെയ്ത് ഭഗവാന് വേണ്ടി വലിയൊരു സദ്യ തന്നെ ഒരുക്കി. അദ്ദേഹം തന്നെ ഭഗവാന് ഭക്ഷണം വിളമ്പുകയും ചെയ്തു. ഭഗവാന്റെ പാത്രത്തിൽ ഭക്ഷണം നിറച്ചുകൊണ്ടിരുന്ന അദ്ദേഹം വീണ്ടും വീണ്ടും കഴിക്കാൻ പ്രഭുവിനെ നിർബന്ധിച്ചു. താൻ ഭക്ഷണം കഴിക്കുന്നത് നിർത്തിയാൽ ജഗദാനന്ദൻ വീണ്ടും മനസ്സ് വിഷമിച്ച് ഉപവാസം തുടരുമെന്ന് ഭയന്ന ഭഗവാൻ അത്യധികം ഭക്ഷണം കഴിച്ചു. ഒടുവിൽ, പതിവിലും പത്തിരട്ടി ആഹാരം കഴിച്ചുവെന്ന് പറഞ്ഞ് ജഗദാനന്ദനോടും പ്രസാദം സ്വീകരിക്കാൻ ഭഗവാൻ അഭ്യർത്ഥിച്ചു.

നാളെ:
ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ അന്തിമവർഷങ്ങൾ.
(തുടരും…)
