അനന്തരം വിശ്വാമിത്ര മഹർഷി അവരെ ജനകമഹാരാജാവ് ഭരിക്കുന്ന മിഥിലാപുരിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ജനകപുത്രിയായ സീതാദേവിക്ക് അനുയോജ്യനായ വരനെ തിരഞ്ഞെടുക്കുന്ന സ്വയംവരം നടക്കുകയായിരുന്നു. സ്വയംവര മണ്ഡപത്തിൽ ഭഗവാൻ ശിവന്റെ വില്ലായ ശൈവചാപം പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ആർക്കും ഉയർത്താനോ ഗുണനിഷ്ഠ (നാൺ) ഏടുക്കാനോ സാധിക്കാത്ത ഒന്നായിരുന്നു അത്. ഏതൊരു വീരനാണോ ആ വില്ല് വളച്ച് നാൺ കെട്ടുന്നത്, അയാൾക്ക് തന്റെ പുത്രിയെ വിവാഹം ചെയ്തു നൽകുമെന്ന് ജനകമഹാരാജാവ് പ്രഖ്യാപിച്ചിരുന്നു. അനേകം രാജ്യങ്ങളിലെ രാജാക്കന്മാർ പരിശ്രമിച്ചിട്ടും ആ വില്ല് കുലുക്കാൻ പോലും അവർക്ക് സാധിച്ചില്ല. എന്നാൽ ശ്രീരാമചന്ദ്രൻ അനായാസേന ആ വില്ലെടുത്ത് വളച്ച് ഞാൺ കെട്ടവേ അത് ഒടിഞ്ഞു വീണു. ഇതിൽ സന്തുഷ്ടനായ ജനകൻ സീതാദേവിയെ ശ്രീരാമന് വിവാഹം ചെയ്തു നൽകി. വിവാഹാനന്തരം അയോധ്യയിലേക്ക് മടങ്ങുന്ന വഴിയിൽ പരശുരാമൻ അവരെ തടഞ്ഞു. ശ്രീരാമൻ അദ്ദേഹത്തിന്റെ വില്ല് വാങ്ങി കുലച്ച് പരശുരാമന്റെ അഹങ്കാരത്തെ ശമിപ്പിച്ചു.
അയോധ്യയിൽ തിരിച്ചെത്തി ഏതാനും നാളുകൾക്ക് ശേഷം ദശരഥ മഹാരാജാവ് തന്റെ പുത്രനായ ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങൾ അതിവേഗം നടന്നു. ശ്രീരാമന്റെ ചിറ്റമ്മയായ കൈകേയിയും ഈ വാർത്തയിൽ അതീവ സന്തുഷ്ടയായിരുന്നു. എന്നാൽ മന്ഥര എന്ന ദാസി കൈകേയിയുടെ മനസ്സിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകി. “രാമൻ രാജാവായാൽ കൗസല്യയ്ക്കാണ് പ്രതാപം ലഭിക്കുക, നിനക്ക് എന്ത് ഗുണമാണുണ്ടാകുക?” എന്ന് മന്ഥര ചോദിച്ചു. കൂടാതെ ജനകപുത്രിയായ സീത പട്ടമഹിഷിയാകുമെന്നും, മന്ഥര കുതന്ത്രങ്ങൾ ഉപദേശിച്ചു.
മന്ഥരയുടെ വാക്കുകളിൽ മനംമാറിയ കൈകേയി, പണ്ട് ദശരഥൻ തനിക്ക് നൽകിയ രണ്ട് വരങ്ങൾ ഇപ്പോൾ വേണമെന്ന് ആവശ്യപ്പെട്ടു. മന്ഥര ഉപദേശിച്ചതുപോലെ, ഒരു വരത്താൽ തന്റെ പുത്രനായ ഭരതൻ രാജാവാകണമെന്നും, മറ്റേ വരത്താൽ ശ്രീരാമൻ പതിനാല് വർഷം വനവാസം അനുഭവിക്കണമെന്നും അവൾ ആവശ്യപ്പെട്ടു. പുത്രനായ രാമനോടുള്ള ദശരഥന്റെ സ്നേഹം അളവറ്റതായിരുന്നു. കൈകേയിക്കും രാമനോട് വലിയ സ്നേഹമുണ്ടായിരുന്നുവെങ്കിലും മന്ഥരയുടെ ദുരുപദേശത്താൽ അവൾ വാശിപിടിച്ചു. ദശരഥൻ എത്രയധികം അപേക്ഷിച്ചിട്ടും അവൾ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. പിതാവിന്റെ വാക്കുകൾ സത്യമായി നിലനിർത്താൻ ശ്രീരാമൻ തയ്യാറായി. ഭരതന് രാജ്യം വിട്ടുകൊടുത്ത് ശ്രീരാമൻ വനത്തിലേക്ക് പുറപ്പെട്ടു. ഭഗവാനോടൊപ്പം ലക്ഷ്മണനും സീതാദേവിയും കാനനവാസത്തിന് കൂടെപ്പോയി.
നാളെ:
പിതൃവിയോഗവും ഭരതന്റെ ഭക്തിയും
(തുടരും…)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆