ജഗദ്ഗുരു ശ്രീ മധ്വാചാര്യർ: ദ്വൈതസിദ്ധാന്തത്തിന്റെ ആചാര്യൻ
ഭാരതീയ ദർശനശാഖകളിലെ മഹനീയമായ ഒരു അധ്യായമാണ് പതിമൂന്നാം നൂറ്റാണ്ടിൽ (എ.ഡി. 1239 – 1319) ജീവിച്ചിരുന്ന ജഗദ്ഗുരു ശ്രീ മധ്വാചാര്യരുടേത്. ഭക്തിയോഗത്തിന്റെ അത്യുന്നത ഭാവങ്ങളെയും ദ്വൈതസിദ്ധാന്തത്തിന്റെ പൊരുളിനെയും ലോകത്തിന് പകർന്നുനൽകിയ മഹാത്മാവായിരുന്നു അദ്ദേഹം. സ്വന്തം ജീവിതം കൊണ്ട് മാതൃക കാട്ടി പഠിപ്പിക്കുന്ന ‘ആചാര്യൻ’ എന്ന പദത്തിന് പൂർണ്ണമായും അനുയോജ്യമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

ജ്ഞാനത്തിന്റെ ദിവ്യപ്രവാഹം (നാല് സംപ്രദായങ്ങൾ)
പരമപുരുഷനായ ശ്രീമഹാവിഷ്ണുവിൽ നിന്നും ആരംഭിച്ച ജ്ഞാനധാര നാല് ഉത്തമ വ്യക്തിത്വങ്ങളിലൂടെയാണ് ഭൂമിയിലേക്ക് പകർന്നുനൽകപ്പെട്ടത്. ഈ നാല് ജ്ഞാനധാരകൾ നാല് പ്രധാന വൈഷ്ണവ സംപ്രദായങ്ങളായി ഇന്നും നിലനിൽക്കുന്നു:
1) ശ്രീ സംപ്രദായം: ലക്ഷ്മിദേവിയിൽ നിന്നും രാമാനുജാചാര്യർക്ക് ലഭിച്ച ജ്ഞാനം.
2) രുദ്ര സംപ്രദായം: പരമശിവനിൽ നിന്നും വിഷ്ണുസ്വാമിക്ക് ലഭിച്ച ജ്ഞാനം.
3) ബ്രഹ്മ സംപ്രദായം: ബ്രഹ്മദേവനിൽ നിന്നും ശ്രീ മധ്വാചാര്യർക്ക് ലഭിച്ച ജ്ഞാനം. (ഇതാണ് പിന്നീട് ചൈതന്യ മഹാപ്രഭുവും ഭക്തിവേദാന്ത സ്വാമി പ്രഭുപാദരും പ്രതിനിധാനം ചെയ്യുന്ന ബ്രഹ്മ-ഗൗഡീയ വൈഷ്ണവ പരമ്പരയായി മാറിയത്).
4) കുമാര സംപ്രദായം: സനകാദി മഹർഷിമാരിൽ നിന്നും നിംബാർക്കാചാര്യർക്ക് ലഭിച്ച ജ്ഞാനം.
ദർശനങ്ങളുടെ പശ്ചാത്തലം
ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ അരുളിച്ചെയ്യുന്നത് പോലെ, “സർവ്വ വേദങ്ങളാലും അറിയപ്പെടേണ്ടത് എന്നെത്തന്നെയാണ്.” എന്നാൽ കാലക്രമേണ ബുദ്ധമതത്തിന്റെ ശൂന്യവാദം ഈ ജ്ഞാനത്തെ കുറച്ചുകാലത്തേക്ക് മറയ്ക്കുകയുണ്ടായി. എ.ഡി. 8-ാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ ‘അദ്വൈതം’ (എല്ലാം ഒന്നാണ്) എന്ന സിദ്ധാന്തത്തിലൂടെ ശൂന്യവാദത്തെ നേരിട്ടെങ്കിലും, ആ വീക്ഷണം അവ്യക്തിഗതമായിരുന്നു .
മധ്വാചാര്യരും രാമാനുജാചാര്യരെപ്പോലെയുള്ള വൈഷ്ണവാചാര്യന്മാരും ഈ അവ്യക്തിഗതവാദത്തെ ശക്തമായി എതിർത്തു. ഈശ്വരൻ ഒരു വ്യക്തിയാണെന്നും, ജീവാത്മാവും പരമാത്മാവും തമ്മിൽ നിത്യമായ വേർതിരിവുണ്ടെന്നുമുള്ള ‘ദ്വൈത സിദ്ധാന്തം’ അദ്ദേഹം പുനഃസ്ഥാപിച്ചു. പരമദിവ്യോത്തമപുരുഷനായ കൃഷ്ണനാണ് പരമനിരപേക്ഷ സത്യം എന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു.
ജനനവും ബാലലീലകളും
ഇന്നത്തെ കർണാടക സംസ്ഥാനത്തിലെ തീരദേശ ജില്ലയായ ഉഡുപ്പിക്കടുത്ത് ‘പാജക’ എന്ന പുണ്യഗ്രാമത്തിലാണ് മധ്വാചാര്യർ ജനിച്ചത്. ‘നടുന്തില്ലായ’ (സംസ്കൃതത്തിൽ മധ്യഗേഹ ഭട്ടർ) എന്ന പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയെന്നും വേദവതിയെന്നും വിവിധ ഗ്രന്ഥങ്ങളിൽ അറിയപ്പെടുന്നു. തുളു ബ്രാഹ്മണ കുടുംബത്തിൽ പിറന്ന ഈ ദിവ്യബാലന് ‘വാസുദേവൻ’ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ നാമം.
കൗമാരപ്രായത്തിൽ തന്നെ സന്യാസദീക്ഷ സ്വീകരിച്ച അദ്ദേഹത്തിന്, ആ സന്ദർഭത്തിലാണ് ‘പൂർണ്ണപ്രജ്ഞൻ’ എന്ന നാമം ലഭിച്ചത്. പിൽക്കാലത്ത് ‘ആനന്ദതീർത്ഥൻ’ എന്നും ‘മധ്വാചാര്യർ’ എന്നും അദ്ദേഹം വിശ്വപ്രസിദ്ധനായി മാറി. കേവലം ഒരു വ്യക്തി എന്നതിലുപരി ഭാരതീയ ദർശനങ്ങളിൽ ‘ദ്വൈത സിദ്ധാന്തം’ എന്ന വിപ്ലവകരമായ തത്ത്വശാസ്ത്രം പ്രതിഷ്ഠിച്ച മഹാഗുരുവായി അദ്ദേഹം വാഴ്ത്തപ്പെടുന്നു.
“മധ്വാചാര്യർ തന്റെ ബാല്യകാലത്ത് പല അത്ഭുതലീലകളും പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും അവയിൽ ചിലത് മാത്രം ഇവിടെ വിവരിക്കുന്നു”
പുളിങ്കുരുവും മോചനവും
വാസുദേവൻ ഒരിക്കൽ തന്റെ പിതാവിനോട് ഒപ്പം ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കാളയെ വാങ്ങിയ വകയിൽ പണം നൽകാനുള്ള കടക്കാരൻ തന്നെ വീട്ടിൽ നിന്നും പുറത്തുപോകാൻ സമ്മതിക്കുന്നില്ലെന്ന് പിതാവ് മറുപടി നൽകി. ഇതുകേട്ട വാസുദേവൻ ഒരു പിടി പുളിങ്കുരുക്കളുമായി ആ കടക്കാരന്റെ അരികിലെത്തി. ആ നിഷ്കളങ്കനായ ബാലൻ നൽകിയ പുളിങ്കുരുക്കൾ കടക്കാരൻ പരിശോധിച്ചപ്പോൾ അത് അച്ഛൻ നൽകാനുള്ള കടത്തിന് തുല്യമായ മൂല്യമുള്ളതായി മാറി! ആ കുഞ്ഞിന്റെ തേജസ്സിലും ഭക്തിയിലും ആകൃഷ്ടനായ അദ്ദേഹം അത് പൂർണ്ണമനസ്സോടെ സ്വീകരിച്ചു. പിൽക്കാലത്ത് അച്ഛൻ കടം വീട്ടാൻ ചെന്നപ്പോൾ പണം നേരത്തെ തന്നെ വാസുദേവൻ വീട്ടിയതായി അദ്ദേഹം അറിയിച്ചു. ആ കടക്കാരൻ പിൽക്കാലത്ത് ഭഗവദ്ഭക്തനായി മാറുകയും മോക്ഷം പ്രാപിക്കുകയും ചെയ്തു. മുഖ്യപ്രാണന്റെ അവതാരമായ വാസുദേവനിൽ അർപ്പിക്കുന്ന വിശ്വാസം ഒരിക്കലും ഫലം തരാതിരിക്കില്ല എന്നതിന് ഇതൊരു തെളിവാണ്.

അത്ഭുതസിദ്ധികൾ
എട്ടു വയസ്സു തികയുന്നതിന് മുൻപ് തന്നെ വാസുദേവൻ അനേകം അത്ഭുതപ്രവൃത്തികൾ ചെയ്തിരുന്നു. ‘ദുർഗ്ഗബെട്ട’ എന്ന കുന്നിൻ മുകളിൽ (ദുർഗ്ഗാദേവിയുടെ കുന്ന്) കളിച്ചുകൊണ്ടിരിക്കെ അമ്മ വിളിച്ചപ്പോൾ, കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് എടുത്തുചാടി നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം വീടിനു മുന്നിലെത്തി! അതുപോലെ ഉണങ്ങിപ്പോയ ഒരു ചെടിയെ പുനർജീവിപ്പിക്കാനും വാസുദേവന് സാധിച്ചു.
വാസുദേവന്റെ ഗുരുപുത്രൻ ജന്മനാ വിട്ടുമാറാത്ത തലവേദനയാൽ കഷ്ടപ്പെട്ടിരുന്നു. ഒരു ദിവസം കാട്ടിൽ വെച്ച് വേദന കൊണ്ട് പുളയുന്ന സുഹൃത്തിനെ കണ്ട വാസുദേവൻ, അദ്ദേഹത്തിന്റെ ചെവിയിൽ ഊതി ആ നിമിഷം തന്നെ ആ മാറാരോഗം സൗഖ്യമാക്കി. ഇത്തരത്തിൽ വാസുദേവൻ എന്ന ആ മഹാപ്രതിഭ തന്റെ ഓരോ പ്രവൃത്തിയിലൂടെയും താൻ സാക്ഷാൽ ഭഗവാന്റെ അവതാരമാണെന്ന് തെളിയിച്ചുകൊണ്ടിരുന്നു.

സർപ്പവിഷത്തെ അതിജീവിച്ച ബാലൻ
ഒരിക്കൽ മണിമന്തൻ എന്ന അസുരൻ അത്യന്തം മാരകമായ ഒരു സർപ്പത്തിന്റെ വേഷം ധരിച്ച് വാസുദേവനെ ദംശിച്ചു. എന്നാൽ ആ കാളകൂടവിഷം ആ പുണ്യബാലനെ തെല്ലും ബാധിച്ചില്ല. പകരം, അദ്ദേഹം ആ സർപ്പത്തിന്റെ ഫണത്തിന് മുകളിൽ ചവിട്ടി അതിനെ ഭൂമിയിലേക്ക് അമർത്തുകയാണ് ചെയ്തത്. ആ മാരകസർപ്പത്തിന്റെ വിഷമേറ്റിട്ടും വാസുദേവന് ഒന്നും സംഭവിക്കാത്തത് ഒരു വലിയ അത്ഭുതമായി ഇന്നും വാഴ്ത്തപ്പെടുന്നു. ഈ പുണ്യസംഭവം നടന്ന സ്ഥലം പാജക ക്ഷേത്രത്തിന് (പാവനമായ പാജക പുണ്യകേന്ദ്രം) സമീപമാണ്. ആ ഓർമ്മയ്ക്കായി ഇന്നും അവിടെ ചെറിയൊരു മതിൽക്കെട്ട് കെട്ടി സംരക്ഷിച്ചു പോരുന്നു; ഭക്തർക്ക് ഈ സ്ഥലം ഇന്നും ദർശിക്കാവുന്നതാണ്.

അറിവിന്റെ അക്ഷയപാത്രം
വാസുദേവന്റെ ബുദ്ധിശക്തിയും വിജ്ഞാനദാഹവും വർണ്ണനാതീതമായിരുന്നു. ഏതൊരു കാര്യവും ഒരിക്കൽ കേട്ടാൽ മതിയായിരുന്നു അദ്ദേഹത്തിന് അത് ഹൃദിസ്ഥമാക്കാൻ. ഒരിക്കൽ പിതാവ് തലേദിവസം പഠിപ്പിച്ച പാഠങ്ങൾ വീണ്ടും ചൊല്ലിക്കൊടുത്തപ്പോൾ, “അച്ഛാ, ഇന്നലെ പഠിപ്പിച്ച കാര്യങ്ങൾ തന്നെ വീണ്ടും എന്തിനാണ് പഠിപ്പിക്കുന്നത്?” എന്ന് ആ ബാലൻ ചോദിച്ചു. മകന്റെ അസാമാന്യമായ ഗ്രഹണശക്തി കണ്ട് ആ പിതാവ് ആനന്ദതുന്ദിലനായി.
മറ്റൊരിക്കൽ തൊട്ടിന്തില്ലായ എന്ന ഗുരുവിന്റെ കീഴിൽ വിദ്യ അഭ്യസിക്കുമ്പോൾ, വാസുദേവൻ പാഠത്തിൽ ശ്രദ്ധിക്കാതെ ഈശ്വരചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു. ബാലന്റെ ശ്രദ്ധക്കുറവ് കണ്ട് ഗുരു അവനെ ശാസിച്ചു. അപ്പോൾ വാസുദേവൻ ഇപ്രകാരം മറുപടി നൽകി: “ഗുരുദേവാ, വേദമന്ത്രങ്ങൾ ഇങ്ങനെ ഓരോ ഭാഗങ്ങളായി കാണാതെ പഠിക്കുന്നത് എനിക്ക് താല്പര്യമില്ല.” ഇതുകേട്ട ഗുരു കോപിക്കുകയും, ഇതുവരെ പഠിപ്പിക്കാത്ത ഏതെങ്കിലും ഒരു വേദമന്ത്രം ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. ഗുരുവിന്റെ ആജ്ഞയനുസരിച്ച് വാസുദേവൻ ആ വേദമന്ത്രം മുഴുവനും തെറ്റില്ലാതെ, ഏറ്റവും ശുദ്ധമായ ഉച്ചാരണത്തോടും സ്വരലയത്തോടും കൂടി ചൊല്ലി. ആ ഉച്ചാരണശുദ്ധി കണ്ട ഗുരുവും വിണ്ണിലെ ദേവന്മാരും ഒരുപോലെ ആ ബാലനെ പ്രശംസിച്ചു. വേദപഠനത്തിന് ഒരു മാതൃകയായി വാസുദേവന്റെ ആ പാരായണം മാറി.
സന്യാസത്തിലേക്കുള്ള കാൽവെപ്പ്
ബാല്യകാലം മുതലേ ശ്രീമഹാവിഷ്ണുവിന്റെ പാദാരവിന്ദങ്ങളിൽ അചഞ്ചലമായ ഭക്തി പുലർത്തിയിരുന്ന വാസുദേവന് ഭൗതികസുഖങ്ങളിൽ ഒട്ടും താല്പര്യമില്ലായിരുന്നു. ഗുരുകുല വിദ്യാഭ്യാസത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം, ദൈവത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം ആഗ്രഹിക്കുന്ന സജ്ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു. വിശുദ്ധ ഗ്രന്ഥങ്ങളിലെ പരസ്പരവിരുദ്ധമെന്ന് തോന്നിക്കുന്ന ഭാഗങ്ങൾ പണ്ഡിതന്മാർക്കിടയിൽപ്പോലും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.
പുണ്യഗ്രന്ഥങ്ങളുടെ യഥാർത്ഥവും അന്തർലീനവുമായ അർത്ഥങ്ങൾ ലോകത്തിന് വെളിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും, ഭഗവാന്റെ സർവോപരിയായ പരമാധികാരം സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ലോകത്തിന് സത്യദർശനം നൽകാൻ ‘സന്യാസാശ്രമം’ സ്വീകരിക്കുക മാത്രമാണ് ഏകമാർഗ്ഗമെന്ന് തിരിച്ചറിഞ്ഞ വാസുദേവൻ, തന്റെ എട്ടാം വയസ്സിൽ സന്യാസിയാകാനുള്ള ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു.
മാതാപിതാക്കളുടെ സമ്മതം തേടുന്നു
വാസുദേവന്റെ തീരുമാനം അറിഞ്ഞ മാതാപിതാക്കൾ അതീവ ദുഃഖിതരായി. തങ്ങളുടെ വാർദ്ധക്യകാലത്ത് തണലാകാൻ ആരുമുണ്ടാകില്ലല്ലോ എന്നതായിരുന്നു അവരുടെ പ്രധാന ആശങ്ക. മാതാപിതാക്കളുടെ വിഷമം കണ്ട വാസുദേവൻ, അവർക്ക് മറ്റൊരു പുത്രൻ ജനിക്കുന്നത് വരെ താൻ കാത്തിരിക്കാമെന്ന് വാഗ്ദാനം നൽകി.
“ഏതൊരു നിമിഷമാണോ ഒരാൾക്ക് ലൗകിക സുഖങ്ങളോട് വിരക്തി തോന്നുന്നതും ഈശ്വരചിന്തയിൽ മുഴുകാൻ ആഗ്രഹിക്കുന്നത്, ആ നിമിഷം തന്നെ അദ്ദേഹം സന്യാസം സ്വീകരിക്കണം” എന്ന വേദവാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പിതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. പണ്ഡിതനായ നടുന്തില്ലായ മകന്റെ യുക്തിസഹമായ വാദങ്ങളെ അംഗീകരിച്ചെങ്കിലും, തനിക്ക് മകന്റെ വിയോഗം സഹിക്കാനായേക്കുമെങ്കിലും അമ്മയ്ക്ക് അത് ഒരിക്കലും കഴിയില്ലെന്ന് പറഞ്ഞ് അനുവാദം നൽകാൻ മടിച്ചു. എന്നാൽ അച്ഛൻ ആദ്യം സമ്മതം നൽകിയാൽ അമ്മയെ താൻ പിന്നീട് സമ്മതിപ്പിച്ചുകൊള്ളാമെന്ന് വാസുദേവൻ ഉറപ്പുനൽകി. ഒടുവിൽ അതിയായ വിഷമത്തോടെ അച്ഛൻ സമ്മതം മൂളി.
മാതാവിന്റെ അനുഗ്രഹം
പിന്നീട് മാതാപിതാക്കൾക്ക് രണ്ടാമതൊരു ആൺകുഞ്ഞ് പിറന്നപ്പോൾ, വാസുദേവൻ അമ്മയുടെ അടുത്തുചെന്ന് തന്റെ അനുവാദം തേടി. മകനെ വിട്ടയക്കില്ലെന്ന് ഉറച്ച തീരുമാനത്തിലായിരുന്നു അമ്മ. എന്നാൽ സന്യാസം സ്വീകരിക്കാൻ അനുവദിച്ചില്ലെങ്കിൽ താൻ വീടുവിട്ടു പോകുമെന്ന് വാസുദേവൻ തീർത്തുപറഞ്ഞു. മകൻ കണ്ണിൽ നിന്നും മറയുന്നത് അവൻ ഇല്ലാതാകുന്നതിന് തുല്യമാണെന്ന് തിരിച്ചറിഞ്ഞ അമ്മ, ഹൃദയവേദനയോടെ മകന്റെ തീരുമാനത്തിന് സമ്മതം നൽകി. അങ്ങനെ ആ ദിവ്യബാലൻ ലോകനന്മയ്ക്കായി സന്യാസത്തിന്റെ പാത തിരഞ്ഞെടുത്തു.

ഗുരുസമാഗമം
സാക്ഷാൽ വേദവ്യാസഭഗവാനാണ് തന്റെ പരമഗുരുവെങ്കിലും, സന്യാസദീക്ഷ സ്വീകരിക്കുന്നതിനായി വാസുദേവൻ തിരഞ്ഞെടുത്തത് മഹാനായ യോഗിവര്യൻ ശ്രീ അച്യുതപ്രേക്ഷ തീർത്ഥരെ ആയിരുന്നു. അദ്വൈത ദർശനത്തിൽ വിശ്വസിച്ചിരുന്ന അദ്ദേഹം ഉഡുപ്പിയിലെ അനന്തേശ്വര ക്ഷേത്രത്തിലെ മഠാധിപതിയായിരുന്നു. ചിന്തയിലും വാക്കിലും പ്രവർത്തിയിലും അത്യന്തം വിശുദ്ധിയുള്ള ആളായിരുന്നു അദ്ദേഹം. നിലവിലുള്ള ദർശനങ്ങളുടെ പോരായ്മകളിൽ ആകുലപ്പെട്ടിരുന്ന അച്യുതപ്രേക്ഷർ, സത്യാന്വേഷണത്തിനായി അനന്തേശ്വര സ്വാമിയോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. തന്റെ പ്രാർത്ഥനയിൽ പ്രീതനായ ഭഗവാൻ, സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ പ്രാപ്തനായ ഒരു ശിഷ്യനെ ഉടൻ ലഭിക്കുമെന്ന് അദ്ദേഹത്തിന് അരുളപ്പാട് നൽകി. അച്യുതപ്രേക്ഷർ കാത്തിരുന്ന ആ മുഹൂർത്തത്തിൽ വാസുദേവൻ അദ്ദേഹത്തെ സമീപിക്കുകയും ശിഷ്യനായി സ്വീകരിക്കാൻ അപേക്ഷിക്കുകയും ചെയ്തു.
‘പൂർണ്ണപ്രജ്ഞൻ’
സന്യാസദീക്ഷയ്ക്ക് ശേഷം ഗുരു അദ്ദേഹത്തിന് നൽകിയ പേരായിരുന്നു ‘പൂർണ്ണപ്രജ്ഞൻ’. വാസുദേവന്റെ അറിവിന്റെ ആഴം കണ്ട് ഗുരു അത്ഭുതപ്പെട്ടു. ഒരിക്കൽ അദ്വൈത സിദ്ധാന്തത്തിലെ കഠിനമായ ‘ഇഷ്ടസിദ്ധി’ എന്ന ഗ്രന്ഥം ഗുരു ശിഷ്യനെ പഠിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആ ഗ്രന്ഥത്തിലെ ആദ്യ വരിയിൽത്തന്നെ മുപ്പത്തിരണ്ട് പിഴവുകൾ പൂർണ്ണപ്രജ്ഞൻ ചൂണ്ടിക്കാണിച്ചു. ആത്മാവിനെക്കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളെ യുക്തിപൂർവ്വം അദ്ദേഹം ഖണ്ഡിച്ചു. സകല വിഷയങ്ങളിലും കുറ്റമറ്റതും പൂർണ്ണവുമായ അറിവുള്ളവൻ എന്ന അർത്ഥത്തിലാണ് അദ്ദേഹത്തിന് ‘പൂർണ്ണപ്രജ്ഞൻ’ എന്ന ബഹുമതി ലഭിച്ചത്. ശിഷ്യന്റെ ജ്ഞാനത്തിന് മുന്നിൽ വിസ്മയിച്ചുപോയ ഗുരു, പിന്നീട് അദ്ദേഹത്തെ പഠിപ്പിക്കുന്നത് നിർത്തിവെക്കുകയും, സ്വയം ദ്വൈതത്തിലേക്ക് മാറുകയും ‘പുരുഷോത്തമ തീർത്ഥൻ’ എന്ന നാമം സ്വീകരിക്കുകയും ചെയ്തു.
‘ആനന്ദതീർത്ഥൻ’ എന്ന പദവി
ശിഷ്യന്റെ വൈഭവം തിരിച്ചറിഞ്ഞ അച്യുതപ്രേക്ഷർ, തന്റെ മഠത്തിന്റെ അടുത്ത അധിപതിയായി പൂർണ്ണപ്രജ്ഞനെ നിയമിച്ചു. സന്യാസ ക്രമമനുസരിച്ച് ‘ഉപസമ്പദ’ (പട്ടം നൽകൽ) ചടങ്ങുകൾ പൂർത്തിയായപ്പോൾ അദ്ദേഹത്തിന് നൽകപ്പെട്ട നാമമാണ് ‘ആനന്ദതീർത്ഥൻ’. ഏകദണ്ഡീ സന്യാസക്രമത്തിൽ ഉൾപ്പെട്ടതോടെയാണ് അദ്ദേഹം ഈ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
‘മധ്വാചാര്യർ’
ആനന്ദതീർത്ഥൻ, മധ്വാചാര്യർ എന്നീ രണ്ട് നാമങ്ങളും ഒരേ അർത്ഥത്തെയാണ് സൂചിപ്പിക്കുന്നത്. ബ്രഹ്മസൂത്രത്തിന് ഭക്തിമാർഗ്ഗത്തിലൂന്നിയ വ്യാഖ്യാനം രചിച്ചപ്പോൾ അദ്ദേഹത്തിന് സിദ്ധിച്ച പേരാണ് ‘മധ്വ’ (തേൻ കൊണ്ടുവരുന്നവൻ അഥവാ മാധുര്യമുള്ളവൻ). ഋഗ്വേദത്തിലെ ‘ബളിത്ഥ സൂക്തത്തിൽ’ വായുദേവന്റെ മൂന്നാമത്തെ അവതാരത്തെ മധ്വ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടാണ് അദ്ദേഹം ലോകമെമ്പാടും ‘മധ്വാചാര്യർ’ എന്ന പേരിൽ പ്രശസ്തനായത്.

ബദരികാശ്രമയാത്രയും ഗീതാഭാഷ്യവും
സന്യാസം സ്വീകരിച്ചതിനു ശേഷം അദ്ദേഹം പ്രചരണത്തിനായി ഭാരതത്തിലൂടെ നീളം സഞ്ചരിച്ചു. ദക്ഷിണേന്ത്യയിൽ മുഴുവനും തന്നുടെ ജൈത്രയാത്ര പൂർത്തിയാക്കിയ മധ്വാചാര്യർ അവിടെ പ്രമുഖരായ പല ആചാര്യന്മാരെയും തർക്കത്തിൽ തോൽപ്പിക്കുകയും അവരെയെല്ലാം തൻറെ ശിഷ്യന്മാർ ആക്കുകയും ചെയ്തു. വേദപാരമ്പര്യത്തെ സംരക്ഷിക്കുന്നതിനായി ബ്രഹ്മസൂത്രത്തിന് നിലവിലുള്ള തെറ്റായ വ്യാഖ്യാനങ്ങളെ ഖണ്ഡിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മധ്വാചാര്യർ തിരിച്ചറിഞ്ഞു. ഇതിനായി വേദങ്ങളുടെയും ബ്രഹ്മസൂത്രത്തിന്റെയും യഥാർത്ഥ അർത്ഥം വെളിപ്പെടുത്തുന്ന ഒരു പുതിയ വ്യാഖ്യാനം രചിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഈ മഹത്തായ ദൗത്യത്തിന് തുടക്കം കുറിക്കുന്നതിന് മുൻപ് സാക്ഷാൽ വേദവ്യാസഭഗവാനെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങുന്നതിനായി അദ്ദേഹം ബദരിയിലേക്ക് പോകാൻ നിശ്ചയിച്ചു. തന്റെ ദീർഘയാത്രയിൽ ഗുരുവായ അച്യുതപ്രേക്ഷർക്ക് വിഷമം തോന്നാതിരിക്കാൻ അദ്ദേഹം ഭഗവദ്ഗീതയ്ക്ക് ഒരു വ്യാഖ്യാനം (ഗീതാഭാഷ്യം) രചിച്ചു നൽകി. ഈ ഗ്രന്ഥത്തിന്റെ പഠനത്തിൽ മുഴുകിയ ഗുരു, ശിഷ്യന് ബദരിയിലേക്ക് പോകാൻ സന്തോഷപൂർവ്വം അനുവാദം നൽകി.
ഏകദേശം എ.ഡി. 1263-നും 1271-നും ഇടയിലുള്ള കാലഘട്ടത്തിൽ അദ്ദേഹം ശിഷ്യഗണങ്ങളോടൊപ്പം ഉത്തരേന്ത്യയിലേക്ക് യാത്ര തിരിച്ചു. വായുദേവന്റെ അവതാരമായ മധ്വാചാര്യർ നയിച്ച ആ യാത്രയിൽ പ്രകൃതിപോലും കുളിർകാറ്റേകി അവരെ സ്വീകരിച്ചു. ബദരീനാഥ് ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ഗീതാഭാഷ്യം നാരായണ ഭഗവാന് സമർപ്പിച്ചു. “എന്റെ കഴിവിന്റെ പരമാവധി ഞാൻ ഇതിൽ കുറിച്ചിട്ടുണ്ട്” എന്ന് അദ്ദേഹം ഭഗവാനോട് വിനയപൂർവ്വം പറഞ്ഞു. എന്നാൽ “നിനക്ക് ഇതിലും വലിയ കഴിവുണ്ടെന്നും, ഇത് നിന്റെ പ്രതിഭയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും” ഭഗവാൻ അരുളിച്ചെയ്തു. അന്നേ ദിവസം രാത്രി ഭഗവാൻ മധ്വാചാര്യരെ ഉണർത്തുകയും ആ ഗീതാഭാഷ്യം വീണ്ടും ചൊല്ലിക്കേൾക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതിയിൽ ഭഗവാൻ എത്രമാത്രം പ്രീതനായിരുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
വേദവ്യാസ ദർശനം
തുടർന്ന് ബദരീനാഥക്ഷേത്രത്തിൽ നിന്ന് ഏകദേശം 4-5 കിലോമീറ്റർ ഉയരത്തിലുള്ള വസുധാര വെള്ളച്ചാട്ടത്തിനും മുകളിലുള്ള ബദരീകാശ്രമത്തിൽ വസിക്കുന്ന സാക്ഷാൽ വേദവ്യാസഭഗവാനെ (ശ്രീഹരിയുടെ അവതാരം) കാണാൻ അദ്ദേഹം തയ്യാറെടുത്തു. ഇന്നും അതീവ ദുർഘടമായ ആ യാത്രയ്ക്ക് 48 ദിവസത്തോളം വേണ്ടിവരും. ഭഗവദ്ദർശനത്തിനായി മനസ്സിനെ ഏകാഗ്രമാക്കാൻ അദ്ദേഹം ആ യാത്രയിൽ മൗനവ്രതവും ഉപവാസവും അനുഷ്ഠിച്ചു. ലൗകികമായ ചിന്തകളൊന്നുമില്ലാതെ, പൂർണ്ണമായും ഈശ്വരനിൽ ലയിച്ചുകൊണ്ടുള്ള ആ യാത്ര അദ്ദേഹത്തിന്റെ തപസ്സിന്റെ പൂർണ്ണതയായിരുന്നു.
വേദവ്യാസ ഭഗവാനിൽ മനസ്സർപ്പിച്ചുകൊണ്ട് മധ്വാചാര്യർ തന്റെ കഠിനയാത്ര തുടർന്നു. ശിഷ്യന്മാരോട് ബദരീനാഥ് ക്ഷേത്രത്തിൽ തന്നെ തങ്ങാൻ അദ്ദേഹം നിർദ്ദേശിച്ചുവെങ്കിലും, സത്യതീർത്ഥർ എന്ന ശിഷ്യൻ തന്റെ ഗുരുവിനെ അനുഗമിക്കാൻ ഉറച്ചു. എന്നാൽ യാത്രയുടെ കാഠിന്യം കാരണം സത്യതീർത്ഥർ പാതിവഴിയിൽ തളർന്നുപോയി; അദ്ദേഹത്തിന് മുന്നോട്ടോ പിന്നോട്ടോ നീങ്ങാൻ വയ്യാത്ത അവസ്ഥയായി. ഇതുകണ്ട മധ്വാചാര്യർ തിരിഞ്ഞുനോക്കി കൈവീശി മടങ്ങാൻ ആംഗ്യം കാണിച്ചു. ആ കൈവീശലിൽ ഉണ്ടായ ശക്തമായ കാറ്റ് സത്യതീർത്ഥരെ നിഷ്പ്രയാസം ബദരീനാഥ് ക്ഷേത്രത്തിലെ താവളത്തിൽ എത്തിച്ചു.
തുടർന്ന് ആചാര്യസ്വാമികൾ വേദവ്യാസഭഗവാന്റെ ആശ്രമത്തിലെത്തി. പക്ഷികളും മൃഗങ്ങളും തിങ്ങിനിറഞ്ഞ, പ്രകൃതിരമണീയമായ ഒരു വനമായിരുന്നു അത്. അവിടെ അനേകം മഹർഷിമാർ ഭഗവാനെ സ്തുതിച്ചുകൊണ്ടും വേദവ്യാസനിൽ നിന്ന് പാഠങ്ങൾ അഭ്യസിച്ചുകൊണ്ടും വസിച്ചിരുന്നു. അതീവ തേജസ്വിയായ മധ്വാചാര്യർ തങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ട് മഹർഷിമാർ അത്ഭുതപ്പെട്ടു. അവിടെ ഒരു പീഠത്തിൽ ഉപവിഷ്ടനായിരിക്കുന്ന വേദവ്യാസ ഭഗവാനെ കണ്ട ആചാര്യർ ഭക്തിപൂർവ്വം സ്തുതികൾ അർപ്പിച്ചു. ഭഗവാന്റെ തിളങ്ങുന്ന കണ്ണുകളും മനോഹരമായ മുഖവും കണ്ട് ആനന്ദാശ്രുക്കളോടെ അദ്ദേഹം ഭഗവാന്റെ പാദങ്ങളിൽ പ്രണമിച്ചു. വായുദേവന്റെ അവതാരമായ മധ്വാചാര്യർക്ക് (വായു ജീവോത്തമൻ) മാത്രമേ ഈ അത്യപൂർവ്വമായ ദർശനം സാധ്യമാകുമായിരുന്നുള്ളൂ. ഭഗവാൻ അദ്ദേഹത്തെ അതീവ സന്തോഷത്തോടെ സ്വീകരിച്ചു.

ഗുരുകുലവാസം
തുടർന്ന് വേദവ്യാസ ഭഗവാനിൽ നിന്ന് മധ്വാചാര്യർ വേദങ്ങളും ഭാഗവതവും അഭ്യസിച്ചു. വായുദേവനായ അദ്ദേഹത്തിന് നാരായണ ഭഗവാൻ നേരത്തെ തന്നെ എല്ലാ ജ്ഞാനവും പകർന്നുനൽകിയിരുന്നുവെങ്കിലും, വീണ്ടും പഠിച്ചതിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ടായിരുന്നു:
• തന്റെ പരമഗുരുവിൽ നിന്നും ആചാര്യനിൽ നിന്നും വിദ്യ അഭ്യസിക്കുന്നതിലുള്ള അളവറ്റ ആനന്ദം.
• യഥാർത്ഥ ജ്ഞാനം ഒരു ഗുരുവിൽ നിന്ന് തന്നെ സ്വീകരിക്കണമെന്ന പാഠം ലോകത്തിന് കാട്ടിക്കൊടുക്കുക.
• തന്റെ ജ്ഞാനം തെറ്റില്ലാത്തതാണെന്നും അത് സാക്ഷാൽ ശ്രീഹരി തന്നെ ഉപദേശിച്ചതാണെന്നും ലോകത്തെ ബോധ്യപ്പെടുത്തുക.
ഉഡുപ്പി ശ്രീകൃഷ്ണ പ്രതിഷ്ഠ
ഒരിക്കൽ ഉഡുപ്പിക്കടുത്തുള്ള മാൽപെ കടൽതീരത്ത് നിൽക്കുകയായിരുന്നു ആചാര്യർ. അറബിക്കടലിൽ ദിശതെറ്റി ഉലയുന്ന ഒരു കപ്പൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തന്റെ കാവി വസ്ത്രം വീശി അദ്ദേഹം കപ്പലിന് ദിശകാണിക്കുകയും അത് സുരക്ഷിതമായി തീരത്തെത്തിക്കാൻ സഹായിക്കുകയും ചെയ്തു. പ്രത്യുപകാരമായി കപ്പൽത്തലവൻ തനിക്ക് ഇഷ്ടമുള്ളത് ചോദിക്കാൻ ആചാര്യരോട് അപേക്ഷിച്ചു. ലൗകിക സുഖങ്ങളിൽ താല്പര്യമില്ലാത്ത ആ സന്യാസി, കപ്പലിലുണ്ടായിരുന്ന ‘ഗോപീചന്ദന’ കട്ടകൾ മാത്രമാണ് ആവശ്യപ്പെട്ടത്. ആ ചന്ദനക്കട്ട ഉടച്ചപ്പോൾ അതിനുള്ളിൽ അതിമനോഹരമായ ഒരു ശ്രീകൃഷ്ണ വിഗ്രഹം അദ്ദേഹം കണ്ടെത്തി. ഈ വിഗ്രഹമാണ് ഇന്നും ഭക്തലക്ഷങ്ങൾ തൊഴുതുവണങ്ങുന്ന ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

