മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
മൊംബാസ, സെപ്റ്റംബര്‍ 16, 1971
ദിവ്യ പൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്തസ്വാമി പ്രഭുപാദര് നല്കിയ പ്രഭാഷണത്തില്‍ നിന്ന്
ഭഗവാന് ഋഷഭദേവന്റെ അനുശാസനങ്ങളെപ്പറ്റിയാണ് ഇവിടെ വിശദീകരിക്കാന്‍ പോകുന്നത്. ഭരതമഹാരാജാവിന്റെ പിതാവായ ഋഷഭദേവന് ഭഗവാന്റെ അവതാരമായിരുന്നു. ആയിരക്കണക്കിന് വര്‍ഷം മുമ്പ് ഈ ഭാരതഭൂമി ഭരിച്ചിരുന്ന ഒരു മഹാരാജാവുമായിരുന്നു അദ്ദേഹം. ഈ ഭൂഖണ്ഡത്തിന് ഭാരതം എന്ന പേര് സിദ്ധിച്ചത് ഭരതമഹാരാജാവിന്റെ പേരില്‍ നിന്നുമാണ്. ‘ഭാരതവര്‍ഷം’ എന്നാല്‍ ഇന്ത്യ മാത്രം ഉദ്ദേശിച്ചുള്ളതല്ല. എല്ലാ വന്‍കരകളും ഉള്‍പ്പെടുത്തിയാണ് ‘ഭാരതവര്‍ഷം’ എന്നറിയപ്പെട്ടിരുന്നത്. മുമ്പ് ഇത് ‘ഇളാവ്രതവര്ഷം’ എന്ന പേരില്‍ അറിയപ്പെട്ടു.
ഈ ലോകം മുഴുവന്‍ വേദസംസ്കാരമായിരുന്നു പ്രാബല്യത്തിലിരുന്നത്. കാലക്രമേണ ജനങ്ങള്‍ വേദസംസ്കാരത്തില്‍ നിന്നും വ്യതിചലിക്കാന്‍ തുടങ്ങി. മഹാഭാരതത്തില്‍ നിന്നും അതുപോലെ മറ്റ് വേദപുരാണങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് യൂറോപ്പുകാരും, അമേരിക്കക്കാരും ക്ഷത്രിയരായിരുന്നു എന്നാണ്. മഹാരാജാവ് യയാതി തന്റെ രണ്ടു പുത്രന്മാര്ക്ക് ഗ്രീസ്, റോം തുടങ്ങിയ പ്രദേശങ്ങള്‍ വീതിച്ചു നല്‍കുകയും, അവിടുള്ളവരുടെ പിന്തുടര്ച്ചക്കാരായി അമേരിക്കക്കാരും മറ്റു യൂറോപ്യന്മാരും ജനനമെടുക്കുകയും ചെയ്തു. അറബികളും ഇപ്രകാരം തന്നെ ഉടലെടുത്തവരായിരുന്നു. ഇതിനൊക്കെ ചരിത്രപരമായ തെളിവുകളുണ്ട്.
വേദസംസ്കാരമായിരുന്നു ഈ ലോകം മുഴുവന്‍ പ്രാബല്യത്തിലുണ്ടായിരുന്നത് എന്നുള്ളതിനു തെളിവുകളുണ്ട്. ഉദാഹരണത്തിന് മുമ്പുണ്ടായിരുന്ന ഇന്ത്യയും, ഇന്നത്തെ ഇന്ത്യയും തമ്മില്‍ വ്യത്യാസമുണ്ട്. മുമ്പത്തെ ഇന്ത്യ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതുപോലെ മുമ്പ് ഈ രാജ്യങ്ങള്‍ മുഴുവനായി ‘ഭാരതവര്‍ഷം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാലക്രമേണ വേദസംസ്കാരം ക്ഷയിച്ചുവരികയും, രാജ്യങ്ങള്‍ വിഭജിക്കപ്പെടുകയും ഉണ്ടായി. ഇന്ത്യയില്‍ തന്നെ ഇപ്രകാരം പല സമൂഹങ്ങളെയും നമുക്ക് കാണാന്‍ കഴിയും. ഉദാഹരണത്തിന് ശ്രീബുദ്ധന് ഹിന്ദുവും, ക്ഷത്രിയനുമായിരുന്നെങ്കിലും അദ്ദേഹം വേദങ്ങളില്‍ നിന്ന് വ്യതിചലിച്ചു. അദ്ദേഹം ബുദ്ധമതം എന്നൊരു തത്വസംഹിത ഉണ്ടാക്കി. ഇന്ന് ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ അതിപ്രസരം ഇല്ലെങ്കില്‍ കൂടി അത് ഉടലെടുത്തത് ഇവിടെയായിരുന്നു. അതുപോലെ ജൈനമതം, സിക്കുമതം തുടങ്ങിയവയുടെയൊക്കെ ആദിമസംസ്കാരം വേദങ്ങളുമായി ബന്ധപ്പെട്ടിട്ടായിരുന്നു. ഏത് സംസ്കാരത്തിനും ഒരു ചരിത്രമുണ്ട്. എന്നാല്‍ വേദസംസ്കാരം എന്നാണ് ആരംഭിച്ചതെന്നോ, എപ്പോഴാണ് ഇതിന്റെ അവസാനമെന്നോ ആര്‍ക്കും അറിയില്ല. ഇതിനൊരു ആവസാനമില്ല എന്നതാണ് സത്യം. ഈ സംസ്കാരിക ഏകത്വത്തില്‍ ലോകം ഒന്നായിരുന്നു. മഹാരാജാവ് പരീക്ഷിത്തിന്റെ കാലശേഷം പോലും ഹസ്തിനപുരത്തില്‍ ഒരു രാജാവേ ഉണ്ടായിരുന്നുള്ളൂ. മഹാഭാരതയുദ്ധത്തില്‍ ലോകത്തിന്റെ പലഭാഗത്തിലുമുള്ള ജനങ്ങള്‍ പങ്കെടുത്തിരുന്നു. ജ്യേഷ്ഠാനുജന്മാര് തമ്മിലുള്ള ഈ സമരത്തില്‍ ചിലര്‍ പാണ്ഡവരുടെയും, മറ്റു ചിലര്‍ കൗരവരുടെയും പക്ഷം ചേര്‍ന്നു. മഹത്തായ ഈ യുദ്ധത്തില്‍ എല്ലാ ലോകരാജ്യങ്ങളും പങ്കെടുക്കുകയുണ്ടായി.
വേദസംസ്കാരം അതിപുരാതനമാണ്. ഋഷഭദേവന് വനവാസത്തിന് മുമ്പായി തന്റെ പുത്രന്മാരോട് സംസാരിക്കുകയാണ്. വിശ്വസ്ത തെളിവുകളനുസരിച്ച് അദ്ദേഹം സംസാരിച്ചിരുന്നത് ബര്‍മയില്‍ വെച്ചാണ്. നൂറ് മക്കളുണ്ടായിരുന്നു അദ്ദേഹത്തിന്. ഇക്കാലത്ത് ജനസംഖ്യ ക്രമാനുഗതമായി ഉയരുന്നു എന്നു പറഞ്ഞ് ജനങ്ങള്‍ പരാതിപ്പെടുന്നു. എന്നാല്‍ ഇതിനര്‍ത്ഥം എനിക്ക് മനസ്സിലാവുന്നില്ല. ഇക്കാലത്ത് ആര്‍ക്കും തന്നെ പത്തു മക്കളില്‍ കൂടുതല്‍ വളര്‍ത്താന്‍ പറ്റാത്ത സ്ഥിതിയാണ്. പണ്ടു കാലങ്ങളില്‍ മക്കളുടെ എണ്ണം നൂറൊക്കെയായിരുന്നു. കൗരവരെപ്പറ്റി നമുക്കറിയാം, മക്കളായി അവര്‍ നൂറ് പേരുണ്ടായിരുന്നു.
ഇവിടെ ഋഷഭദേവന്റെ നൂറ് മക്കളില്‍ ഒമ്പത് പേര് സന്യാസം സ്വീകരിക്കുകയും, ബാക്കിയുള്ളവര്‍ ക്ഷത്രിയരായി നിലകൊള്ളുകയും ചെയ്തു. ഇതാണ് മറ്റൊരു പാഠം. ക്ഷത്രിയകുലത്തില്‍ ജനിച്ച് ഒരാള്‍ക്ക് ബ്രാഹ്മണരുടെ ഗുണങ്ങള്‍ പ്രാപ്തമാക്കിയാല്‍ ബ്രാഹ്മണനാവാം. ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നു.:
ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം
ഗുണ കര്‍മ വിഭാഗശഃ (ഭ.ഗീ. 4.13)
ഇതായിരുന്നു അന്നത്തെ സ്ഥിതി. നാരദമുനി പറയുന്നുമുണ്ട്:
യസ്യ ഹി ലക്ഷണം പ്രോക്തം പുംസോ വര്ണാഭിവ്യഞ്ജകം
തദന്യത്രാപി ദൃശ്യേത തത് തേനൈവ വിനിര്‍ദിശേത്
ഒരവന്‍ ബ്രാഹ്മണന്, ക്ഷത്രിയന് അല്ലെങ്കില്‍ വൈശ്യന്റെ ലക്ഷണങ്ങളില്‍ പ്രകടിപ്പിക്കകയാണെങ്കില്, അയാള്‍ വേറെ കുലത്തില്‍ ജാതനാണെങ്കില് പോലും, ലക്ഷണങ്ങളനുസരിച്ച് പരിഗണിക്കണം. (ശ്രീമദ് ഭാഗവതം 7.11.35)
ഇവിടെ ക്ഷത്രിയകുലത്തില്‍ ഭൂജാതരായ ഒമ്പത് പുത്രന്മാര് ബ്രാഹ്മണ ഗുണങ്ങള്‍ പ്രകടിപ്പിച്ചു. നാരദമുനി പറഞ്ഞപോലെ ഇവരെ ബ്രാഹ്മണരായി പരിഗണിച്ചു. ഇതാണ് വേദ സംസ്കാരം. ഭഗവാന് പറയുന്നു. ‘ഗുണകര്‍മവിഭാഗശഃ’ (ഭ.ഗീ. 4.13) വേദസംസ്കാര പ്രകാരം ഏവരും ജനിക്കുന്നത് ശൂദ്രരായിട്ടാണ്. ‘ജന്മനാ ജായതെ ശൂദ്രാ – സംസ്കാരാദ് ഭവേദ് ദ്വിജ’.ജനനത്തിന് ശേഷം പല തരം സംസ്കാരങ്ങള്‍ അനുവര്‍ത്തിക്കണം. ഈ സമയത്ത് വ്യക്തിയില്‍ പ്രകടമാവുന്ന ലക്ഷണങ്ങള്‍ കണക്കിലെടുത്ത് അയാളെ ബ്രാഹ്മണനും, ക്ഷത്രിയനുമൊക്കെയായി തരം തിരിക്കുന്നു. നിരവധി ഉദാഹരണങ്ങള്‍ പുരാണങ്ങളില്‍ കാണാം.
‘സംസ്കാരാദ് ഭവേദ് ദ്വിജാ’ ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും ദ്വിജരാണ്. കാരണം അവര്‍ക്ക് ആചാര്യര്‍ ഉപനയനം നടത്തുന്നു. ശൂദ്രര്‍ മാത്രം ദ്വിജരല്ല. അവര്‍ക്ക് ഒരേയൊരു ജന്മമേയുള്ളൂ. മാതാപിതാക്കളില്‍ നിന്നുള്ളത്. വിഷ്ണുപുരാണത്തില്‍ പറയുന്നു. ‘വര്ണാശ്രമാചാരവ്രത’ (ചൈതന്യ ചരിതാമൃതം മദ്ധ്യലീല 8.58) മനുഷ്യസംസ്കാരം വര്‍ണാശ്രമ വ്യവസ്ഥയില്‍ അധിഷ്ഠിതമായിരിക്കണം. കാരണം ഈ വ്യവസ്ഥയിലൂടെ ഭഗവാന് വിഷ്ണുവിനെ മനസ്സിലാക്കാന്‍ കഴിയുന്നു.
വര്ണാശ്രമാചാരവ്രത
പുരുഷേന പരപുമാന്
വിഷ്ണുര് ആരാധ്യതെ പന്ഥ
നാന്യത് തത് തോഷ കാരണം
(വിഷ്ണുപുരാണം 3.8.8)
നമ്മുടെ പ്രാര്‍ത്ഥനയുടെ പരമമായ ലക്ഷ്യം പരമദിവ്യോത്തമപുരുഷനായ വിഷ്ണുഭഗവാനാണ്. ഓരോ രാജ്യത്തിലുമുള്ള രാജാവിന്റെ പ്രഥമ ചുമതലയാണ് പ്രജകളെ വര്‍ണാശ്രമവ്യവസ്ഥയില്‍ ജീവിക്കാന്‍ പരിശീലിപ്പിക്കുക എന്നുള്ളത്. രാജാവിന് തന്റെ പ്രജകളെ കള്ളന്മാരില് നിന്നും, മറ്റു സാമൂഹ്യവിരുദ്ധരില്‍ നിന്നും രക്ഷിക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ അദ്ദേഹത്തിന് ചുങ്കം പിരിക്കാനുള്ള അവകാശമില്ല എന്ന് ഗീതയില്‍ പറഞ്ഞിരിക്കുന്നു. രാജാവിന്റെ പ്രഥമപരിഗണനയിലപ്പെടുന്ന ഒന്ന് പ്രജകളെ സത്യസന്ധരല്ലാത്ത മന്ത്രിമാരില്‍ നിന്നും രക്ഷിക്കുക എന്നതാണ്. ‘അസാധു അമാത്യ’ (ഭാ.ഗ. 4.14.17) എന്ന പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ‘അമാത്യ’ എന്നാല്‍ മന്ത്രിമാര്‍ എന്നര്‍ത്ഥം, ‘ചോരാദിഭ്യഃ’ എന്നാല്‍ തസ്ക്കരന്മാര്. അതേ പോലെ ജനങ്ങള്‍ വര്ണാശ്രമരീതി പിന്തുടരുന്നുണ്ടോ എന്ന് അറിയേണ്ടതും രാജാവിന്റെ കടമയാണ് – ബ്രാഹ്മണര്‍ അവരുടേതും, ക്ഷത്രിയര്‍ ക്ഷത്രിയരുടേതും, വൈശ്യര്‍ അവരുടേതും മറ്റും. ഇവരുടെ ലക്ഷണങ്ങളും പ്രത്യേക കര്‍ത്തവ്യങ്ങളും ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഭഗവദ്ഗീതയില്‍ ബ്രാഹ്മണരുടെ ഗുണങ്ങളെപ്പറ്റി പറയുന്നു. ‘ സത്യ, സമ, ദമ, തിതീക്ഷ, ആര്‍ജ്ജവ, ബ്രഹ്മകര്മ സ്വഭാവജം (ഭ.ഗീ. 18.42). അതേ പോലെ ക്ഷത്രിയര്‍ ‘ശൗര്യം തേജോ ബലം യുദ്ധേ ചാപി അപലായനം (ഭ.ഗീ. 18.43) ആരെങ്കിലും ക്ഷത്രിയരെ വെല്ലുവിളിക്കുകയാണെങ്കില്‍ അവര്‍ക്ക് പിന്തിരിയാന് ശാസ്ത്രം അനുവദിക്കുന്നില്ല.
ക്ഷത്രിയരും, ഗൃഹസ്ഥരും ദാനശീലരായിരിക്കണം. ബ്രഹ്മചാരി, വാനപ്രസ്ഥര് തുടങ്ങിയവര്‍ തപസ്യ അനുഷ്ഠിക്കണം. പൊതുവില്‍ മനുഷ്യസമൂഹം യജ്ഞം, ദാനം, തപസ്യ എന്നിവ ആചരിക്കുന്നവരായിരിക്കണം. പരമോന്നതപദം പ്രാപിക്കേണ്ടതിലേക്കായി ഏവരും ഇത്തരം ആചാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ടതാണ്. ഇതാണ് വേദശാസ്ത്രം ഉദ്ഘോഷിക്കുന്നത്. ഇവിടെ ഋഷഭദേവന് തന്റെ നൂറ് പുത്രന്മാര്ക്ക് ഉപദേശം നല്‍കുകയാണ്.
നായം ദേഹോ ദേഹഭാജാം നൃലോകേ
കഷ്ടാന് കാമാന്‍ അര്ഹതേ വിദ്ഭുജാം യേ (ഭാ.ഗ. 5.5.1)
“പ്രിയപ്പെട്ട പുത്രരെ, ഈ മനുഷ്യശരീരം കാമസംപൂര്ത്തിക്കായിട്ടുള്ളതല്ല.” ഇന്ദ്രിയ സംപ്രീതിക്കായി നമ്മള് അത്യധികം കഠിനാദ്ധ്വാനം ചെയ്യേണ്ടതായി വരുന്നു. ഇതല്ല മനുഷ്യസംസ്കാരം. ‘കഷ്ടാന് കാമാൻ’ എന്ന് പറഞ്ഞാല്‍ നമ്മള് ഒരു പരിധിവരെ ഇന്ദ്രിയസംപൂര്ത്തീകരണത്തിന് വേണ്ടി പ്രയത്നിക്കണം. എന്നാല്‍ ഇത് അത്യധികം ബുദ്ധിമുട്ട് സഹിച്ചുകൊണ്ടായിരിക്കരുത്. കാരണം മനുഷ്യജന്മം അത്യധികം വിലയേറിയതാണ്. ‘ബഹുനാം ജന്മനാം അന്തേ’ എത്രയോ പരിണാമങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന ഒരു അസുലഭ അവസരമാണിത്. ‘ജലജ നവ ലക്ഷ്ണി, സ്ഥാവര ലക്ഷവിംശതി” (വിഷ്ണുപുരാണം). ജലത്തില്‍ ജീവിക്കന്ന ഒന്‍പതു ലക്ഷം തരം ജീവിരൂപങ്ങളിലൂടെ കടന്നുപോകണം . നമുക്കറിയാം ജലാശയങ്ങളില്‍ നിരവധി ജീവജാലങ്ങളുണ്ട്. ക്രമേണ അവ ചെടികള്‍, മരങ്ങള്‍, ഇഴജന്തുക്കള്‍, പക്ഷികള്‍ – പക്ഷീണാം ദശലക്ഷാണാം – എന്നിവയാവുന്നു. പത്തു ലക്ഷം വിവിധ വര്‍ഗം പക്ഷികളുണ്ട്. പിന്നെ മൃഗങ്ങള്‍. വേദസാഹിത്യം ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഗൃഹസ്ഥനായിരുന്നപ്പോള് ഒരു ഡോക്ടര്‍ എന്നോട് ചോദിക്കുകയുണ്ടായി. എങ്ങിനെ ഇത്ര കൃത്യമായി ജീവികളെപ്പറ്റി പറയാന്‍ കഴിയുന്നു എന്ന്. ഇതാണ് വേദസാഹിത്യം. എല്ലാം വളരെ കൃത്യതയോടെ വിശദമാക്കപ്പെട്ടിരിക്കുന്നു. ആയതിനാല്‍ വളരെ ആധികാരികമായ അറിവായി ഞങ്ങള്‍ വേദസാഹിത്യത്തെ കണക്കാക്കുന്നു. വേദസംസ്കാരം പിന്തുടരുന്നവര് വേദങ്ങളുടെ നിര്‍ദ്ദേശങ്ങളെ അതേപടി സ്വീകരിക്കുന്നു. ശ്രുതി പ്രമാണം. വേദസംസ്കാരപ്രകാരം മനുഷ്യസമൂഹത്തിന്റെ നിയമപുസ്തകമാണ് വേദങ്ങള്‍. നിരവധി കേസുകളുടെ വാദപ്രതിവാദങ്ങള്‍ക്കിടെ ന്യായാധിപന് നിയമപുസ്തകങ്ങളിലെ തെളിവുകള്‍ നിരത്തുമ്പോള്‍ ആരും അത് നിഷേധിക്കുന്നില്ല. അതേപോലെ ഞങ്ങള്‍ വേദപുസ്ത്കങ്ങളിലെ പരാമര്‍ശങ്ങളെ അതേപടി അംഗീകരിക്കുന്നു. അല്ലെങ്കില്‍ പിന്നെ അധികാരികതയ്ക്ക് എന്തര്‍ത്ഥമാണുള്ളത്? നിങ്ങളുടെ വികലമായ അറിവുകളെ നിങ്ങള്‍ പരീക്ഷിക്കാനൊരുമ്പെടുമ്പോള് ആധികാരികതയ്ക്ക് എന്തര്‍ത്ഥം കൊടുക്കാന്‍ കഴിയും ? ഇവിടെ എല്ലാ ആത്മാക്കള്‍ക്കും നാലു തരം വൈകല്യങ്ങള്‍ ഉണ്ട്. ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. അയാള്‍ തെറ്റ് ചെയ്യുന്നു. അയാള്‍ മായയില്‍ അകപ്പെടുന്നു. വഞ്ചിക്കാനുള്ള ഒരു ത്വര അയാളില്‍ പ്രകടമാവുന്നു. അയാളുടെ ഇന്ദ്രിയങ്ങള്‍ ഒന്നും തന്നെ പൂര്‍ണതയിലല്ല. ഈ നാലു തരം വൈകല്യങ്ങള്‍ ഏവര്‍ക്കും ഉണ്ട്. ആയതിനാല്‍ ഇന്ദ്രിയങ്ങള്‍ മുഖേനയുള്ള ഊഹാപോഹങ്ങള്‍ പൂര്‍ണത കൈവരിക്കുന്നില്ല. ഉദാഹരണത്തിന് നമ്മുടെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക പരിതസ്ഥിതിയില്‍ മാത്രമേ കാഴ്ച കാണാന്‍ പറ്റുകയുള്ളൂ. എന്നു വെച്ചാല്‍ പ്രകാശം ഇല്ലെങ്കില്‍ കണ്ണുകള്‍ക്ക് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ കണ്ണുകള്‍കൊണ്ട് കാണുന്ന എല്ലാം ശരിയായിരിക്കും എന്നുറപ്പിക്കാന്‍ നമുക്ക് പറ്റില്ല. എന്നാല്‍ വേദങ്ങളുടെ ശിക്ഷണങ്ങളെ ശാസ്ത്രചക്ഷുസ്സ് എന്നു പറയുന്നു. ശാസ്ത്രത്തിന്റെ നേത്രങ്ങളില്‍ കൂടിയായിരിക്കണം നമ്മള് എന്തും കാണേണ്ടത്. അല്ലാതെ നമ്മുടെ നേത്രങ്ങളില്‍ കൂടിയായിരിക്കരുത്.
ഉദാഹരണം പറയുകയാണെങ്കില്‍ വേദശാസ്ത്രപ്രകാരം മൃഗത്തിന്റെ എല്ല് മലിനമായതാണ്. അത് സ്പര്‍ശിക്കുകയാണെങ്കില്‍ പിന്നീട് കുളിച്ചെങ്കില്‍ മാത്രമേ ആ മാലിന്യം മാറിക്കിട്ടുകയുള്ളൂ. ഹിന്ദുക്കള്‍ എന്തെങ്കിലും കാരണവശാല്‍ മൃഗത്തിന്റെ എല്ല് തൊടുന്ന പക്ഷം കുളിച്ച് വസ്ത്രങ്ങളൊക്കെ മാറുന്നു. അതേപോലെ മലവിസര്‍ജനത്തിന് ശേഷവും കുളിക്കണം. എന്നാല്‍ വേദം പറയുന്നു ചാണകം ശുദ്ധിയുള്ളതാണെന്ന്. നമ്മള് അത് അതേപോലെ സ്വീകരിക്കുന്നു. അശുദ്ധിയുള്ള സ്ഥലങ്ങളെ നമ്മള് ചാണകം മെഴുകി ശുദ്ധീകരിക്കുന്നു. ഒരു പക്ഷെ നിങ്ങള്‍ പറയും ഇത് പരസ്പരവിരുദ്ധമാണ് എന്ന്. കാരണം അമേധ്യം മാലിനമാണെന്ന് പറയുന്നതോടൊപ്പം ചാണകം ശുദ്ധിയുള്ളതാണെന്ന് എങ്ങനെ പറയാന്‍ കഴിയും? കാരണം ഇത് ഒരു മൃഗത്തിന്റെ വിസര്ജ്യമാണല്ലോ. തികച്ചും പരസ്പരവിരുദ്ധം. എന്നാല്‍ സത്യം അങ്ങനെയല്ല. വേദങ്ങളുടെ അധികാരികതയെ നമുക്ക് ചോദ്യം ചെയ്യാന്‍ പറ്റില്ല. അതേപോലെ ശംഖ്. മൃഗത്തിന്റെ എല്ല് സ്പര്‍ശിച്ചാല്‍ കുളിക്കണം എന്ന് വേദം അനുശാസിക്കുന്നുവെങ്കിലും ശംഖ് നമ്മള് വിഗ്രഹാരാധനയില്‍ ഉപയോഗിക്കുന്നു. പരസ്പരവിരുദ്ധങ്ങളായി തോന്നിയേക്കാമെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. കൂടാതെ ആധുനികശാസ്ത്രം പറയുന്നത് ചാണകത്തില്‍ ശുദ്ധീകരിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ്. അപ്പോള്‍ വേദം പറയുന്നത് ശരിയല്ലേ? വേദ അനുശാസനകള്‍ എല്ലാം തന്നെ പൂര്‍ണമായും സത്യം മാത്രമാണ്. എന്തു കാര്യമായാലും അത് പരീക്ഷിച്ച് പരീക്ഷിച്ച് അതിന്റെ സത്യം കണ്ടെത്താന്‍ വലിയ പ്രയാസമാണ്. എന്നാല്‍ വേദങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ പൂര്‍ണമായിരിക്കും.
വര്ണാശ്രമധര്മസംസ്കാരം വേദനിര്ദ്ദേശങ്ങള്ക്കനുസൃതമായുള്ളതാണ് – ചിലപ്പോഴൊക്കെ പരസ്പരവിരുദ്ധമായി നമുക്ക് അനുഭവപ്പെടാമെങ്കിലും. ഇവയെല്ലാം തന്നെ നമുക്ക് ഉപയോഗപ്രദങ്ങളാണ്. ഭഗവദ്ഗീത തുടങ്ങി മറ്റ് വേദസാഹിത്യങ്ങളുടെ സ്ഥാനം പരമോന്നതമായതാണ്. നമ്മുടേതായ രീതിയില്‍ നമുക്കവയെ വെല്ലുവിളിക്കാനോ, തെറ്റായി വ്യാഖ്യാനിക്കാനോ പറ്റുന്നതല്ല. അതേ പോലെ നാമതങ്ങ് സ്വീകരിക്കണം. അതുകൊണ്ടാണ് ഞങ്ങള്‍ ഭഗവദ്ഗീത അതേ പോലെ അല്പ്പവും മാറ്റം വരുത്താതെ പ്രസിദ്ധീകരിക്കുന്നത്. ഭഗവാന് ഗീതിയില്‍ പറയുന്നു.
ഇമാം വിവസ്വതേ യോഗം
പ്രോക്തവാന്‍ അഹം അവ്യയം
(ഭ.ഗീ. 4.1)
ഗീതയുടെ തത്വം ഞാന്‍ മുമ്പ് സൂര്യഭഗവാന് ഉപദേശിച്ചു.
വിവസ്വാന് മനുവേ പ്രാഹാ
മനൂര്‍ ഇക്ഷവാകേളബ്രവീത് (ഭ.ഗീ. 4.1)
സൂര്യഭഗവാന് മകനായ മനുവിന് (വൈവസ്വതമനു) വിശദമാക്കി. മനു വീണ്ടും ഇക്ഷ്വാകുവിന് ഉപദേശിച്ചു. ഭഗവാന് രാമചന്ദ്രദേവന്റെ പിതാമഹനാണ് മഹാരാജാവ് ഇക്ഷ്വാകു. മുന്‍കാലങ്ങളില്‍ രാജാക്കന്മാര് മഹര്ഷിമാരെപ്പോലെയായിരുന്നു. അവര്‍ക്ക് ലഭിക്കുന്ന ശിക്ഷണം അത്തരത്തിലുള്ളതായിരുന്നു. ഉന്നതരായ മഹര്‍ഷിമാരും, ബ്രാഹ്മണരുമൊക്കെയായിരിക്കും അവരുടെ ആചാര്യന്മാര്. രാജാവ് ആ സ്ഥാനത്തിന് യോജിക്കാത്തവരാണെങ്കില് അവര്‍ ബ്രാഹ്മണരാല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുന്നു. ഇതായിരുന്നു വ്യവസ്ഥ. ഇത്തരം രാജാക്കന്മാരുടെ ഭരണത്തിന് കീഴില്‍ പ്രജകള്‍ അതീവ സന്തുഷ്ടരായിരുന്നു. പ്രജകള്‍ വര്ണാശ്രമവ്യവസ്ഥപ്രകാരം ജീവിക്കണം എന്നത് രാജാക്കന്മമാരുടെ നിര്‍ബ്ബന്ധമായിരുന്നു. കവര്‍ച്ചക്കാരില്‍ നിന്നും, സത്യസന്ധരല്ലാത്ത മന്ത്രിമാരില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ട ചുമതലയും രാജാക്കന്മാര്‍ക്കുണ്ടായിരുന്നു. ഇതാണ് ശരിക്കുള്ള ഭരണകൂടം. മാത്രവുമല്ല മനുഷ്യജന്മത്തിന്റെ പരമോന്നതലക്ഷ്യമായ ഭഗവാനെ മനസ്സിലാക്കുക എന്ന കര്തത്തവ്യം നിര്‍വ്വഹിക്കപ്പെടുന്നത് നല്ലൊരു ഭരണകൂടത്തിന്റെ ക്രമമായ ഉപദേശങ്ങളില്‍ കൂടിയായിരുന്നു.
വിഷ്ണുര് ആരാധ്യതെ പാന്ഥ
നാന്യത് തത് തോഷ കാരണം
(ചൈതന്യ ചരിതാമൃതം മധ്യലീല 8.58)
ഇതാണ് വേദസംസ്കാരം. എന്നു വെച്ചാല്‍ മനുഷ്യജന്മത്തിന്റെ ഉദ്ദേശം എല്ലാറ്റിന്റേയും ഉടമസ്ഥനായ ഭഗവാനെ മനസ്സിലാക്കുക എന്നതാണ്. ഈശോപനിഷത്തില്‍ പറയുന്നു: ‘ഇശാവാസ്യം ഇദം സര്‍വ്വം’ (മന്ത്രം 1) എല്ലാറ്റിന്റെയും അധിപന് പരമദിവ്യോത്തമപുരുഷനായ കൃഷ്ണഭഗവാനാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഭഗവാന് ഭഗവദ്ഗീതിയില് പറയുന്നു:
ഭോക്താരാം യജ്ഞ തപസാം
സര്‍വ്വലോക മഹേശ്വരം
സുകൃതം സര്‍വ്വഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി (ഭ.ഗീ. 5.29)
ഈ ലോകത്തില്‍ സമാധാനം എന്നൊന്നില്ല. ഭൗതികലോകത്തിന്റെ സവിശേഷതയാണ് അത്. എല്ലാവരും ഉത്കണ്ഠാകുലരാണ്. ഇതിന്റെ മൂലകാരണം ഭഗവാന്റെ ആധിപത്യത്തെ അറിയാന്‍ തക്കവണ്ണം ജനങ്ങള്‍ ജ്ഞാനികളല്ലാത്തതുകൊണ്ടാണ്. ഭഗവാന് പറയുന്നു: ജ്ഞാത്വാ മാം – എന്നെ അറിയുക. സര്‍വ്വത്തിന്റെയും അധിപന് ഞാനാണെന്ന് അറിയുക.
സുഹൃതം സര്‍വ്വഭൂതാനാം (ഭ.ഗീ 5.29) ഏവരുടേയും സുഹൃത്താണ് ഞാന്‍. ഈ വക പരമാര്‍ത്ഥങ്ങള്‍ മനസ്സിലാക്കുമ്പോള്‍ നമുക്കു ശാന്തി ലഭിക്കുന്നു.
ആയതിനാല്‍ മാനവസംസ്കാരം എന്നു പറഞ്ഞാല്‍ ഭഗവാനെ മനസ്സിലാക്കുകയും അദ്ദേഹത്തിന് നമ്മുടെ പ്രണാമം അര്‍പ്പിക്കുകയുമാണ്. രാഷ്ട്രത്തലവന്മാരെ നമ്മള് പ്രണമിക്കുന്നില്ലേ? ഉദാഹരണത്തിന് നമ്മള് ഇവിടെ ഇരിക്കുകയാണ്. പെട്ടെന്ന് ഏതെങ്കിലും ഉന്നതനായ വ്യക്തി കടന്നുവരികയാണെങ്കില്‍ നമ്മള് എഴുന്നേറ്റു നിന്ന് അദ്ദേഹത്തെ ബഹുമാനിക്കുന്നു. അതു നമ്മുടെ കടമയാണ്. ഒരു മഹത് വ്യക്തിയെ നമ്മള് ഇത്രയും ബഹുമാനിക്കുന്നെങ്കില്‍ ഈ ലോകത്തിന്റെ യൊക്കെ അധിപനായ ഭഗവാനെ നമ്മള് എത്രമാത്രം പൂജിക്കണം? എന്നാല്‍ നാം ഇതു മറന്നിരിക്കുന്നു. നതേ വിധുഃ സ്വാര്ത്ഥഗതിം ഹി വിഷ്ണും (ഭാ.ഗ. 7.5.31) ഈ ഭൗതികലോകത്തില് പലതരം ചുറ്റുപാടുകള്‍ മാറി മാറി സ്വായത്തമാക്കിക്കൊണ്ട് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതാണ് ദുരാശയ – എന്നാല്‍ അതൊരിക്കലും സാധ്യമല്ല. പരമദേവനായ ആ ഭഗവാനെ മനസ്സിലാക്കിയില്ലെങ്കില്‍ ഒന്നും പൂര്‍ണമാകുന്നില്ല.
കൃഷ്ണാവബോധപ്രസ്ഥാനം ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് ഈ അറിവാണ്. കൃഷ്ണഭഗവാന് പറയുന്നത്. അദ്ദേഹമാണ് എല്ലാറ്റിന്റേയും അധിപതി എന്നാണ്. ഇത് ഞങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ഒന്നല്ല. ആരാണ് പരമമായ സത്യം എന്നത് പരീക്ഷണ നിരീക്ഷണങ്ങളില്‍ കൂടെ കണ്ടുപിടിക്കേണ്ട ആവശ്യം ഇല്ല. കാരണം ഭഗവാന് പറയുന്നു: ഞാനാണ് എല്ലാറ്റിന്റേയും അധിപതി. ഭഗവാന് പറയുന്ന ഇക്കാര്യം ഞങ്ങള്‍ അതേപടി സ്വീകരിക്കുന്നു.
മന്മനാ ഭവ മദ്ഭക്തോ
മദ്യാജിമാം നമസ്ക്കുരു (ഭ.ഗീ. 18.65)
നീ എപ്പോഴും എന്നെപ്പററി ചിന്തിച്ചുകൊണ്ടിരിക്കൂ. എങ്കില്‍ നീ എന്റെ ഭക്തനാവുന്നു. മാം നമസ്കുരൂ – എന്നെ വണങ്ങൂ. എന്താണ് ഇതിനിത്ര ബുദ്ധിമുട്ട്? ഭഗവാന് പറയുന്നു നിങ്ങള്‍ എന്റെ ഭക്തരാവൂ എന്ന്. എന്നാല്‍ എങ്ങിനെയാണ് ഭഗവാന്റെ ഭക്തരാവുന്നത്? അതിനെപ്പറ്റിയും ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു.
ശ്രവണം കീര്‍ത്തനം വിഷ്ണു
സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം
സാഖ്യം ആത്മനിവേദനം
(ഭാ.ഗ 7.5.23)
വിഷ്ണുവിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ശ്രവിക്കണം. ഭഗവാനെപ്പറ്റി ശ്രവിക്കുന്നത് ശ്രീമദ് ഭാഗവതത്തില്‍ കൂടിയായിരിക്കണം. അതേപോലെ ഭഗവദ്ഗീത. ഇതാണ് ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുള്ളത്. ഇവിടെ ഋഷഭദേവന് പറയുന്നു
തപോ ദിവ്യം പുത്രകാ യേന സത്ത്വം
ശുദ്ധ്യേദ് യസ്മാദ് ബ്രഹ്മസൗഖ്യം ത്വനന്തം (ഭാ.ഗ. 5.5.1)
തപഃ – മനുഷ്യജന്മത്തിന്റെ ലക്ഷ്യം തപസ്യയാണ്. യഥാര്ത്ഥസ്ഥാനത്ത് എത്തിച്ചേരണമെങ്കില്‍ തപസ്യ അനുഷ്ഠിക്കണം. തപസ്യയുടെ ഭൂമിയായിരുന്നു ഭാരതം. ചൈതന്യമഹാപ്രഭു പറയുന്നു:
“ഭാരതഭൂമിതെ ഹൈല മനുഷ്യജന്മയാരാ
ജന്മ സാര്‍ത്ഥക കരി കര പര ഉപകാര”
(ചൈതന്യ ചരിതാമൃതം ആദി ലീല 9.41)
അദ്ദേഹം പറയുന്നത് ഭാരതഭൂമിയില്‍ ജനിച്ച ഒരാള്‍ തന്റെ ജന്മം സഫലമാക്കുകയും, ശേഷം മറ്റുള്ളവര്‍ക്ക് വേണ്ടി അവരുടെ ആത്മീയ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും വേണം എന്നാണ്. ഇതണ് ഭാരത സമൂഹത്തിന്റെ ലക്ഷ്യം. ഭാരതവര്‍ഷത്തിലെ ജനങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ ചൂഷണം ചെയ്യാന്‍ ഒരുമ്പെട്ടിരുന്നില്ല. നേരെമറിച്ച് അവരുടെ ഉയര്‍ച്ചയ്ക്ക് വേണ്ടതെല്ലാം പ്രദാനം ചെയ്യാറായിരുന്നു പതിവ്. എന്ന് വെച്ചാല്‍ കൃഷ്ണാവബോധത്തിലേയ്ക്കായുള്ള ഉയര്‍ച്ച. ഭഗവാന് പറയുന്നു ഏവരും കൃഷ്ണാവബോധം പരിശീലിക്കണം എന്ന്. ഞാന്‍ ഹിന്ദുവാണ് അല്ലെങ്കില്‍ ഇന്ത്യക്കാരനാണ് എന്നൊന്നും ഭഗവാന് ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹം പറയുന്നത്, സര്വ്വയോനീഷു കൗന്തേയാ…അഹം ബീജ പ്രദപിതാ (ഭ.ഗീ. 14.4) എന്നാണ്.എല്ലാ ജീവജാലങ്ങളുടെയും പിതാവാണെന്നാണ് ഭഗവാന് അരുളിച്ചെയ്യുന്നത്. 84 ലക്ഷം ജീവജാലങ്ങള്‍ ഉണ്ട്. അതിനര്‍ത്ഥം ഭഗവാന് മനുഷ്യര്‍ക്ക് മാത്രം വേണ്ടിയുള്ളതല്ല. പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങി മറ്റെല്ലാതരം ജീവജാലങ്ങളുടെയും പിതാവാണ് അദ്ദേഹം. അതുപോലെ ഞാന്‍ ഹിന്ദുക്കളുടേതാണ് – അല്ലെങ്കില്‍ ബ്രാഹ്മണരുടേതാണ്. എന്നൊന്നും കൃഷ്ണഭഗവാന് പറയുന്നില്ല.
നമോബ്രാഹ്മണ്യദേവായാ
ഗോബ്രാഹ്മണ ഹിതായചാ
ജഗത് ദൈത്യായ കൃഷ്ണായാ
ഗോവിന്ദായ നമോ നമ
(വിഷ്ണുപുരാണം 1.19.65)
ആയതിനാല്‍ ഈ കൃഷ്ണാവബോധപ്രസ്ഥാനം ലോകത്തിനായുള്ള ഭാരതത്തിന്റെ ഏറ്റവും വലിയ പാരിതോഷികമാണ്. ഭഗവാന് ചൈതന്യമഹാപ്രഭു ഇതാരംഭിച്ചത് ബംഗാളിലായിരുന്നു.
ശ്രീകൃഷ്ണ ചൈതന്യ പ്രഭു നിത്യാനന്ദാ
ശ്രീ അദ്വൈത ഗദാധാരാ
ശ്രീവാസാദി ഗൗരഭക്തവൃന്ദാ
500 വര്‍ഷം മുമ്പു ചൈതന്യമഹാപ്രഭു പറഞ്ഞു ‘ഭാരതഭൂമിതെ ഹയിലാ മനുഷ്യ ജന്മയാരാ ( ആദ്യ ലീല 9.41) വീണ്ടും അദ്ദേഹം പറഞ്ഞു, പൃഥ്വിതേ യാചേ യഥ നഗരാദി ഗ്രാമ (ചൈതന്യ ഭാഗവതം, അന്ത്യ 4.126) “എത്രമാത്രം നഗരങ്ങളും, പട്ടണങ്ങളും ഈ ലോകത്തിലുണ്ടോ, അവിടങ്ങളിലൊക്കെ എന്റെ നാമം പ്രചരിക്കപ്പെടും” എങ്ങനെയാണ് ഇത് സംഭവിക്കുക? കൃഷ്ണാവബോധ പ്രചരണത്തിലൂടെ അതാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. മഹാപ്രഭു പറഞ്ഞത് ഇന്ത്യയില്‍ ജനനമെടുത്ത ഏതൊരാളും ഈ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കണം എന്നാണ്. ഇതാണ് നിങ്ങളോടുള്ള എന്റെ അപേക്ഷ. നിങ്ങളൊക്കെ ഹിന്ദുക്കളും, ഇന്ത്യക്കാരുമാണ്. ഈ പ്രസ്ഥാനത്തെ ഗൗരവമായി കാണണം. അങ്ങനെ ജീവിതം അതിന്റെ പൂര്‍ണതയില്‍ എത്തിക്കണം. കാരണം കൃഷ്ണഭഗവാന് ഭഗവദ്ഗീതയില്‍ പറയുന്നത്. ഏതൊരുവന് ഭഗവദ്ഗീതയുടെ തത്വം പ്രചരിപ്പിക്കുന്നുവോ, അവനാണ് എനിക്കേറ്റവും പ്രിയപ്പെട്ടവന് എന്നാണ്. നിങ്ങള്‍ക്ക് അനായാസേന ഭഗവാന് പ്രിയപ്പെട്ടവരാകാം. ഭഗവാന് അര്‍ജ്ജുനനോട് പറയുന്നത് നീയെന്റെ ഭക്തനും സുഹൃത്തുമാണ് എന്നാണ്.
ഇതായിരിക്കട്ടെ നമ്മുടെ ഏവരുടെയും ലക്ഷ്യം. ഭഗവാന്റെ ഭക്തനായി, അദ്ദേഹത്തിന് പ്രിയപ്പെട്ടവരാകുക. അപ്പോള്‍ പിന്നെ ഭഗവാന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും, ഈ കൃഷ്ണാവബോധപ്രസ്ഥാനം വളര്‍ത്തുവാനും, അങ്ങിനെ നമ്മുടെ ജീവിതത്തിന് പരമമായ ഒരു ലക്ഷ്യം കാണുവാനും നമുക്ക് കഴിയുമാറാകും.
ആയതിനാല്‍ എനിക്ക് നിങ്ങള്‍ ഏവരോടുമുള്ള അപേക്ഷ ഈ കൃഷ്ണാവബോധ പ്രസ്ഥാനം നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നാണ്. ഋഷഭദേവന് നിര്ദ്ദേശിച്ചപ്പോലെ അസുലഭമായി കിട്ടിയ ഈ മനുഷ്യജന്മം വെറും പട്ടിയെയും, പൂച്ചയെയും പോലെ കഠിനാദ്ധ്വാനം ചെയ്ത് വിഷയാസക്തിയില്‍ ഏര്പ്പെടാനുള്ളതല്ല. പാശ്ചാത്യരാജ്യങ്ങളിലൊക്കെ ഇപ്രകാരമുള്ള ഒരു ജനതയെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എല്ലാവരും തിരക്കിലാണ്. അതിവേഗതയില്‍ കാറുകള്‍ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത് കാണാം. എന്നാല്‍ ലക്ഷ്യം എന്താണ്? എന്തിനാണ് ഇത്രയേറെ കഠിനാദ്ധ്വാനം ചെയ്യുന്നത്? വെറും ഇന്ദ്രിയപൂരണത്തിനായി. തിന്നുക, കുടിക്കുക, മൈഥുനത്തില്‍ ഏര്‍പ്പെടുക എന്നതൊക്കെത്തന്നെ. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പു ഋഷഭദേവന് പറഞ്ഞിരിക്കുന്നു, ഇതല്ല മനുഷ്യജീവിതം എന്ന്. ഇത്തരത്തില്‍ മൃഗങ്ങളാണ് ജീവിക്കുന്നത്. ഉദാഹരണത്തിന് ഒരു പന്നിയെ എടുത്താല്‍ അത് രാത്രിയും പകലും ഒരു പോലെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എവിടെയാണ് മനുഷ്യവിസര്‍ജ്യം എന്ന്. അതു കിട്ടി വയറു നിറഞ്ഞാലുടനെ അടുത്ത ജോലി മൈഥുനമാണ്. മാതാവ്, സഹോദരി എന്ന യാതൊരു വിവേചനവും അതിനില്ല.
ആയതിനാല്‍ ഇന്ത്യ എന്ന മഹാരാജ്യത്തില്‍ ജന്മമെടുത്ത ഓരോരുത്തരും വളരെ കാര്യമായിത്തന്നെ കൃഷ്ണാവബോധം പ്രചരിപ്പിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് ഈ ലോകത്ത് ശാന്തിയും സമാധാനവും കൈവരുത്താന്‍ പ്രയത്നിക്കണം.