യമാദിഭിര്യോഗപഥൈഃ കാമലോഭഹതോ മുഹുഃ
മുകുന്ദസേവയാ യദ്വത്തഥാത്മാദ്ധാ ന ശാമ്യതി
വിവർത്തനം
യോഗതന്ത്രത്താൽ ഇന്ദ്രിയനിയന്ത്രണം പരിശീലിക്കുന്ന ഒരാൾക്ക് കാമ-ലോഭങ്ങളുടെ സംഭ്രമണങ്ങളിൽനിന്നും ആശ്വാസം ലഭിക്കുമെന്നത് സത്യമാണ്. പക്ഷേ, ആത്മാവിന് സംതൃപ്തി നൽകാൻ ഇത് പര്യാപ്തമല്ല. ഈ സംതൃപ്തി പരമദിവ്യോത്തമപുരുഷന്റെ ഭക്തിയുതസേവനത്തിൽ നിന്നും പ്രാപ്തമാകുന്നു.
ഭാവാർത്ഥം
ഇന്ദ്രിയനിയന്ത്രണമാണ് യോഗയുടെ ഉദ്ദേശ്യം. ആസനം, മനനം, അനുഭൂതി, ഇച്ഛാശക്തി, ഏകാഗ്രത, ധ്യാനം, അതീന്ദ്രിയതലത്തിലുള്ള ലയനം എന്നിങ്ങനെയുള്ള യോഗാഭ്യാസപരിശീലനത്തിലൂടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാം. ഇന്ദ്രിയങ്ങൾ വിഷസർപ്പങ്ങളായി കരുതപ്പെടുന്നു. യോഗപ്രക്രിയ അവയെ നിയന്ത്രിക്കാനുള്ളതുമാകുന്നു. അന്യഥാ, പരമദിവ്യോത്തമപുരുഷനായ മുകുന്ദൻ്റെ അതീന്ദ്രിയ പ്രേമയുതസേവനത്തെ മാർഗമാക്കി ഇന്ദ്രിയ നിയന്ത്രണം വരുത്തുന്ന മറ്റൊരു സമ്പ്രദായത്തെ നാരദമുനി ശ്ലാഘിച്ചു നിർദേശിക്കുന്നു. ഭഗവാന് ഭക്തിയുതസേവനം സമർപ്പിക്കുന്ന സമ്പ്രദായം അത്യന്തം ഫലവത്തും, കൃത്രിമമായ ഇന്ദ്രിയനിയന്ത്രണ പ്രക്രിയയേക്കാൾ പ്രായോഗികവുമാണെന്ന് സ്വന്തം അനുഭവത്തിലൂടെ ശ്രീ നാരദൻ അരുളിച്ചെയ്യുന്നു. ഭഗവാൻ മുകുന്ദന്റെ സേവനത്തിൽ ഇന്ദ്രിയങ്ങൾ അതീന്ദ്രിയമായി നിയുക്തമാകുന്നു. ആകയാൽ അവ ഇന്ദ്രിയ ആസ്വാദനത്തിൽ വ്യാപൃതരായിത്തീരാൻ യാതൊരു സാധ്യതയുമില്ല. ഇന്ദ്രിയങ്ങൾ ഏതെങ്കിലും പ്രവൃത്തി ആവശ്യപ്പെടുന്നു. കൃത്രിമമായി അവയെ നിരോധിക്കുന്നത് ഒട്ടുംതന്നെ പ്രായോഗികമല്ല എന്തെന്നാൽ, ആസ്വാദനത്തിനുള്ള അവസരം ലഭിക്കുമ്പോൾ, സർപ്പതുല്യരായ ഇന്ദ്രിയങ്ങൾ നിശ്ചയമായും അവയുടെ ആനുകൂല്യം മുതലെടുക്കും. മേനകയുടെ വശ്യസൗന്ദര്യത്തിന് ഇരയായി അധഃപതിച്ച വിശ്വാമിത്രമുനിയുടേതുപോലുള്ള നിരവധി ദൃഷ്ടാന്തങ്ങൾ ചരിത്രത്തിലുണ്ട്. എന്നാൽ വശ്യമനോഹരമായി വിഭൂഷിതയായ ‘മായ’യാൽ അർദ്ധ രാത്രിയിൽ ഹരിദാസ് ഠാക്കൂർ ആകർഷിതനായെങ്കിൽത്തന്നെയും, അവൾക്ക് ആ മഹാഭക്തനെ പ്രലോഭിപ്പിച്ച് അവളുടെ കെണിയിൽപ്പെടുത്താൻ കഴിഞ്ഞില്ല.
ഭക്തിയുതസേവനമല്ലാതെ, യോഗതന്ത്രങ്ങളിലൂടേയോ ശുഷ്കമായ ദാർശനിക ഊഹാപോഹങ്ങളിലൂടേയോ വിജയം കൈവരിക്കാൻ ഒരിക്കലും സാധ്യമല്ല. കാമ്യകർമങ്ങളുടേയോ, യോഗതന്ത്രങ്ങളുടേയോ, ഊഹാപോഹ ദർശനത്തിൻ്റേയോ കലർപ്പ് ലവലേശം പോലുമില്ലാത്ത ശുദ്ധ ഭഗവദ്ഭക്തിയുതസേവനമാണ് ആത്മസാക്ഷാത്കാരപ്രാപ്തിക്കുളള ഉൽകൃഷ്ട നടപടി.അത്തരം ശുദ്ധഭക്തിയുതസേവനം അതീന്ദ്രിയ ഗുണത്തിലുളളതും, യോഗതന്ത്രങ്ങളും ജ്ഞാനതന്ത്രങ്ങളും അത്തരം നടപടിയുടെ ആശ്രിതവും ആകുന്നു. അതീന്ദ്രിയ ഭക്തിയുതസേവനത്തെ ആശ്രിത നടപടികളുമായി സമ്മിശ്രമിപ്പിക്കുമ്പോൾ അത് അതീന്ദ്രിയമല്ല. സമ്മിശ്ര ഭക്തിയുതസേവനമെന്ന് അതിനെ വിശേഷിപ്പിക്കുന്നു. ശ്രീമദ് ഭാഗവത രചയിതാവായ ശ്രീല വ്യാസദേവൻ ഈ ഗ്രന്ഥത്തിൽ എല്ലാവിധ വ്യത്യസ്ത അതീന്ദ്രിയ സാക്ഷാത്കാരതന്ത്രങ്ങളെയും ഉത്തരോത്തരമായി ആവിഷ്കരിച്ചിരിക്കുന്നു.
(ശ്രീമദ് ഭാഗവതം 1/6/35)