ശ്രീ രാധാ രമൺ ജി
വൃന്ദാവനത്തിലെ അതിപുരാതനമായ ഏഴ് ക്ഷേത്രങ്ങളിൽ ഒന്നാണ് കേശി ഘാട്ടിന് സമീപം സ്ഥിതി ചെയ്യുന്ന രാധാരമണ ക്ഷേത്രം. 500 വർഷങ്ങൾക്കു മുമ്പ് ഗോപാലഭട്ട ഗോസ്വാമിയാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഭഗവാൻ ശ്രീകൃഷ്ണന്റെ അതീവ സുന്ദരവും വശ്യതയാർന്നതുമായ രൂപങ്ങളിൽ ഒന്നാണ് ശ്രീ രാധാരമൺ ജി എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ ആരാധന മൂർത്തി. ‘രാധാരമണൻ’ എന്നാൽ ശ്രീമതി രാധാറാണിക്ക് ആനന്ദമേകുന്നവൻ എന്നർത്ഥം. വൃന്ദാവനത്തിൽ ഇപ്പോഴും വാണരുളുന്ന പുരാതന വിഗ്രഹങ്ങളിൽ ഒന്നാണ് ശ്രീ രാധാരമൺ ജി. മറ്റു വിഗ്രഹങ്ങളിൽ നിന്നും സ്വയംഭൂവായ രാധാരമൺ ജിയെ വേറിട്ട് കാണിക്കുന്നത് അവിടുത്തെ തൃഭംഗമായ (ശരീരത്തിന്റെ മൂന്നിടങ്ങളിൽ മനോഹരമായ വളവുകളുള്ള)തിരുവുടൽ തന്നെയാണ്.
ഈ ക്ഷേത്രത്തിൻ്റെ ഉല്പത്തിയെക്കുറിച്ചും ശ്രീരാധാരമൺജിയുടെ ആവിർഭാവത്തെക്കുറിച്ചുമുള്ള അതിശയകരമായ ചരിതം ഇവിടെ വിവരിക്കാം.
ഗോപാല ഭട്ട ഗോസ്വാമി ശ്രീ ചൈതന്യ മഹാപ്രഭുവിൻറെ പ്രിയ ശിഷ്യരായ ആറ് ഗോസ്വാമിമാരിൽ ഒരാളായിരുന്നു. മഹാപ്രഭു തൻ്റെ ഭൂമിയിലെ ദിവ്യലീലകൾ അവസാനിപ്പിച്ച് മടങ്ങിപ്പോയപ്പോൾ അദ്ദേഹത്തിനോട് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഗോപാലഭട്ട ഗോസ്വാമിക്ക് അത് താങ്ങാനായില്ല. മഹാ പ്രഭുവിന്റെ വിരഹത്താൽ പരവശനായിരുന്ന അദ്ദേഹം കടുത്ത ഏകാന്തത അനുഭവിച്ചു.
ഈ ദയനീയ അവസ്ഥയിൽ തൻ്റെ പ്രിയ ഭക്തന് ആശ്വാസം പകരാനായി മഹാപ്രഭു സ്വയം ഗോപാലഭട്ട ഗോസ്വാമിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. തൻറെ ദർശനം ലഭിക്കണമെങ്കിൽ നേപ്പാൾ സന്ദർശിക്കണമെന്ന് അവിടുന്ന് നിർദ്ദേശിച്ചു.
ഉടൻതന്നെ ഗോപാല ഭട്ട ഗോസ്വാമി നേപ്പാളിലേക്ക് പുറപ്പെട്ടു. അവിടുത്തെ പുണ്യസ്ഥലങ്ങളെല്ലാം സന്ദർശിച്ചതിതിനു ശേഷം പുണ്യനദിയായ ഗണ്ഡകി നദിയിലും സ്നാനം ചെയ്തു. അപ്പോൾ ഒരു അത്ഭുതം സംഭവിച്ചു. തീർത്ഥം നിറയ്ക്കാനായി നദിയിൽ മുക്കിയ കമണ്ഡലുവിനുള്ളിൽ 12 സാലഗ്രാമ ശിലകളെ കണ്ടു അദ്ദേഹം ആശ്ചര്യചകിതനായി. യാദൃശ്ചികമായി അപ്രകാരം സംഭവിച്ചതാകാം എന്ന് കരുതി അദ്ദേഹം ആ ശിലകളെ തിരിച്ച് നദിയിലേക്ക് നിക്ഷേപിക്കുകയും വീണ്ടും കമണ്ഡലുവിൽ വെള്ളം നിറയ്ക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ആശ്ചര്യത്തെ പതിന്മടങ്ങ് വർദ്ധിപ്പിച്ചുകൊണ്ട് കമണ്ഡലുവിനുള്ളിൽ വീണ്ടും സാലഗ്രാമ ശിലകൾ കാണായി.പലതവണ ഉപേക്ഷിച്ചിട്ടും വീണ്ടും കമണ്ഡലുവിൽ പ്രവേശിച്ച സാലഗ്രാമ ശിലകളെ കണ്ടപ്പോൾ അത് ഭഗവദ്നിശ്ചയമാകാം എന്ന് കരുതി അദ്ദേഹം ആ 12 സാലഗ്രാമ ശിലകളെയും തൻ്റെ കൂടെ വൃന്ദാവനത്തിലേക്ക് കൊണ്ടു വന്നു.
ഗോപാലഭട്ട ഗോസ്വാമി ഈ 12 സാല ഗ്രാമ ശിലകളെയും ഭക്തിപൂർവ്വം ആരാധിച്ചുവന്നു. അദ്ദേഹം എവിടെ പോകുമ്പോഴും ഒരു ചെറിയ വസ്ത്രാഞ്ചലത്തിൽ കെട്ടി ഈ ശിലകളെ തൻറെ കൂടെ കൊണ്ടുപോകുമായിരുന്നു. എന്നിരുന്നാലും ഭഗവാനെ തൃഭംഗ രൂപത്തിൽ വസ്ത്രങ്ങളാലും ആടയാഭരണങ്ങളാലും എല്ലാം അണിയിച്ചൊരുക്കിയും ആ ഭംഗി ആസ്വദിച്ചും ആരാധിക്കണമെന്ന് അതിയായ അഭിലാഷം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ ആരാധിക്കുന്ന ആ വിഗ്രഹത്തെ ഊഞ്ഞാലിൽ ഇരുത്തുവാനും അവിടുത്തെ അതിമനോഹരവും കോമളവുമായ താമര പാദങ്ങളും കൈകളും, താമരയിതൾ പോലെയുള്ള മനോജ്ഞമായ കണ്ണുകളും കാണാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു.
ഒരുനാൾ ധനികനായ ഒരു വ്യാപാരി വൃന്ദാവനം സന്ദർശിച്ചു. അദ്ദേഹം വിഗ്രഹത്തിനായി ശ്രേഷ്ഠവും മനോഹരവുമായ ഒന്നാം തരം ആഭരണങ്ങളും മൃദുവും ആകർഷകവുമായ വസ്ത്രങ്ങളും ഗോപാലഭട്ട ഗോസ്വാമിക്ക് സമ്മാനിച്ചു. സാല ഗ്രാമങ്ങളുടെ ആരാധനക്കായി ഈ സമ്മാനങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഗോപാല ഭട്ട ഗോസ്വാമി പറഞ്ഞെങ്കിലും ഭഗവാനായി സമർപ്പിച്ച ആ സമ്മാനങ്ങൾ തിരിച്ചെടുക്കാൻ ആ വ്യാപാരി തയ്യാറായില്ല.സമ്മാനങ്ങൾ സ്വീകരിക്കാൻ നിർബന്ധിതനായ ഗോപാല ഭട്ട ഗോസ്വാമി അവ സാലഗ്രാമ ശിലകളുടെ സമീപം വെച്ച് ശിലകളെ ഒരു വസ്ത്രാഞ്ചലം കൊണ്ട് മൂടിവച്ചതിനുശേഷം വിശ്രമിക്കുവാനായി പോയി. ഭാവ ഗ്രാഹിയായ ഭഗവാൻ ഭക്തരോട് കാണിക്കുന്ന കാരുണ്യത്തെപ്പറ്റി എന്തു പറയുവാനാണ്!!!
അടുത്ത നാൾ ഗോപാല ഭട്ട ഗോസ്വാമി ശിലകളെ മൂടിവെച്ച വസ്ത്രം മാറ്റി നോക്കിയപ്പോൾ ശ്രീരാധാരമൺജിയുടെ വിഗ്രഹം കണ്ട് ആശ്ചര്യപ്പെട്ടു. ആ
വിഗ്രഹത്തിന്റെ സൗന്ദര്യം അതുല്യമായിരുന്നു.ലോകത്തിലെ എല്ലാ മനോഹാരിതകളെയും കവച്ചുവയ്ക്കുന്ന അതിമനോഹരമായ രൂപം. ചെറുതായിരുന്നാലും അത്യാകർഷകവും മാസ്മരികവുമായ ദിവ്യ രൂപം.തൻറെ ഭക്തന്റെ അഭിലാഷ പ്രകാരം 12 സാല ഗ്രാമശിലകളിൽ ഒന്നായ ദാമോദരശിലയിൽ നിന്നും അവിടുന്ന് പ്രത്യക്ഷനാവുകയായിരുന്നു. തൻറെ ഇഷ്ടദേവനായ ഭഗവാനെ വിഗ്രഹ രൂപത്തിൽ ലഭിച്ച ഗോപാല ഭട്ട ഗോസ്വാമി ആനന്ദത്തിൽ ആറാടി. ദീർഘകാലമായി മനസ്സിൽ ഉണ്ടായിരുന്ന ആ ഭഗവദ് രൂപത്തെ, പ്രത്യക്ഷ രൂപത്തിൽ അദ്ദേഹം ആരാധിക്കാൻ തുടങ്ങി.
ഇപ്രകാരമാണ് രാധാരമൺജി തൻ്റെ ഭക്തന്റെ അഭിലാഷപ്രകാരം പ്രത്യക്ഷനായതും തൻ്റെ അത്യാകർഷകമായ സാമീപ്യം കൊണ്ട് പ്രിയ ഭക്തനെ അനുഗ്രഹിച്ചതും. ഇതാണ് രാധാരമൺജിയുടെ ആവിർഭാവത്തിന്റെ അതിശയകരമായ ചരിതം.
വൃന്ദാവനത്തിലെ പ്രസിദ്ധമായ ഈ കൃഷ്ണക്ഷേത്രത്തിന് മറ്റ് അനേകം സവിശേഷതകളും ഉണ്ട്.ഗോസ്വാമിമാർ “ശ്രീ രാധാരമണ ദേവൻ” എന്ന് വിശേഷിപ്പിച്ച ഈ വിഗ്രഹം, 1542-ലെ വൈശാഖ മാസത്തിലെ (ഏപ്രിൽ-മെയ്) പൗർണ്ണമിദിനത്തിലാണ് സ്വയംഭൂപ്രതിഷ്ഠയായി പ്രത്യക്ഷപ്പെട്ടത്.
അന്നേ ദിവസം മുതൽ ഇന്ന് വരെ ആ മഹത് ദിനം, വർഷാനുവർഷം, ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്നു. അന്നേ ദിവസം ക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാധാരമണന് 500 ലിറ്ററോളം പാൽ ഉപയോഗിച്ച് മഹാഭിഷേകം നടത്തുന്നു. ഭഗവാന്റെ പ്രീതിക്കായി വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളും ഇഷ്ടവസ്തുക്കളും സമർപ്പിക്കുന്നു.
രാധാരമൺജിയുടെ ആവിർഭാവത്തിന് ശേഷം ക്ഷേത്രപാചകശാലയിലെ അഗ്നി 491 വർഷത്തോളമായി അണയാതെ ജ്വലിച്ചുകൊണ്ടിരിക്കുന്നു എന്നത് നിഗൂഢവും അത്ഭുതകരവുമായ വസ്തുതകളിൽ ഒന്നാണ്. തീപ്പെട്ടി പോലുള്ള പുറം സഹായങ്ങൾ ഒന്നും തന്നെ അഗ്നി തെളിയിക്കാൻ ഉപയോഗിച്ചിട്ടില്ല.ശ്രീരാധാരമണ ക്ഷേത്രത്തെക്കുറിച്ച് മറ്റൊരു അപൂര്വ്വവും അത്യാകർഷകവുമായ മറ്റൊരു സത്യവുമുണ്ട് – ശ്രീരാധാരമൺ ദേവൻ, ആവിർഭാവ ദിനം മുതൽ ഇന്നുവരെയും, ഒരിക്കലും വൃന്ദാവനം വിട്ടിട്ടില്ലെന്നതാണത്.ഔറംഗസേബിന്റെ ആക്രമണ ഭീഷണിയെ തുടർന്ന് മറ്റു ധാരാളം ഭഗവദ് വിഗ്രഹങ്ങൾ സുരക്ഷാർഥം വൃന്ദാവനം വിട്ടപ്പോഴും, ശ്രീരാധാരമൺ ദേവൻ അവിടെ തന്നെ തുടരുകയുണ്ടായി.ഔറംഗസേബിന്റെ സൈന്യം ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ, ആ ക്ഷേത്രം ഒരു സാധാരണ വീടാണെന്ന് തെറ്റിദ്ധരിച്ചു; ക്ഷേത്രമാണെന്നു തിരിച്ചറിയാനാകാതെ പോയതിനാൽ അവിടെ ആക്രമിച്ചില്ല.
ഇക്കാരണങ്ങൾ എല്ലാം ചേർന്നാണ് ശ്രീരാധാരമൺ ക്ഷേത്രം ഭക്തഹൃദയങ്ങളിൽ അതുലമായ സ്ഥാനം നേടുന്നത്.ക്ഷേത്രത്തിൽ ഭഗവാൻ രാധാരമണനെ ദർശിക്കുമ്പോൾ അദ്ദേഹത്തിൻ്റെ വാമ ഭാഗത്തായി (ഇടതു വശം) രാധാറാണിക്ക് പ്രത്യേക സ്ഥാനം നല്കപ്പെട്ടിരിക്കുന്നതായി കാണാം. ഈ രീതിയിൽ, ഗോസ്വാമിമാരും പൂജാരിമാരും ശ്രീമതി രാധാണിയേയും ശ്രീ രമണജിയെയും ഒരുമിച്ച് ആരാധിക്കുന്നു.
അതിനൊപ്പം, ഗോപാലഭട്ട ഗോസ്വാമിയുടെ മറ്റു സാലഗ്രാമശിലകളും ക്ഷേത്രത്തിൽ ഭക്തിപൂർവം ആരാധിക്കപ്പെടുന്നു.
ഭഗവാൻറെ എല്ലാ രൂപങ്ങളും സുന്ദരവും അനുപമവുമാണ് . പക്ഷേ രാധാരമൺ ജിയുടെ രൂപം അതിനെല്ലാം ഉപരിയാണ്. അവിടുത്തെ മധുരവും മനോഹരമായ രൂപം മറ്റേതുമായും താരതമ്യം ചെയ്യാനാവില്ല. അവിടുത്തെ അത്യാകർഷകമായ രൂപത്തിൽ നിന്ന് കണ്ണെടുക്കാൻ ഒരുവന് സാധിക്കുന്നതല്ല. ഇതുവരെയും രാധാരമണനെ ദർശിക്കാൻ സാധിക്കാത്ത എല്ലാ ഭക്തർക്കും വൃന്ദാവനത്തിലെ അവിടുത്തെ രൂപം കാണാൻ സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു. ഒരിക്കൽ ദർശിച്ചവർക്ക് വീണ്ടും വീണ്ടും ദർശിക്കാൻ അവസരം ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു
ജയ ശ്രീരാധാരമൺ ജി!!!