ഭഗവദ്ഗീതയിൽ ഭഗവാൻ പറയുന്നു , വേദൈശ് ച സർവൈർ അഹം ഏവ വേദ്യഃ. നിരപേക്ഷ സത്യമായ ഭഗവാനെ അറിയുകയാണ് എല്ലാ വേദ ജ്ഞാനത്തിന്റെയും ലക്ഷ്യം. വൈദിക സാഹിത്യത്താൽത്തന്നെയും, ആത്മസാക്ഷാത്കാരം സിദ്ധിച്ച ആചാര്യന്മാരാലും, ഈ ലക്ഷ്യം വ്യക്തമായി വെളിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ ലളിതമായ സത്യം വിഡ്ഢികളായ ആളുകൾക്ക് ഗ്രഹിക്കാൻ കഴിയില്ല. അവർ അവരുടെ ലൈംഗിക പങ്കാളികളെയും അനുഭവങ്ങളെയും കുറിച്ച് ചർച്ചചെയ്ത് അവിഹിത ലൈംഗിക ജീവിതത്തിന്റെ അറിവ് പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു. അവർ, മാംസഭക്ഷണം ലഭിക്കുന്ന ഏറ്റവും നല്ല ഭോജനശാലകളെക്കുറിച്ച് സുഹൃത്തുകളോട് വിവരിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുന്നു. തങ്ങളുടെ മദ്യപാനം, മയക്കുമരുന്ന് എന്നീ പാപകരമായ അനുഭവങ്ങളുടെ ലഹരി പിടിപ്പിക്കുന്നതും വിഭ്രാന്തി ജനിപ്പിക്കുന്നതുമായ ഫലങ്ങൾ വിശദമായി വിവരിച്ച് അവയെ പുകഴ്ത്താനും അവർ ഇഷ്ടപ്പെടുന്നു. ഭൗതിക വാദികളായ ഇന്ദ്രിയ സുഖാന്വേഷികൾ അപ്രകാരം ഔത്സക്യത്തോടെ അന്യോന്യം ഫോൺ ചെയ്യുകയും, വേട്ട, മദ്യപാനം, ചൂതാട്ടം തുടങ്ങിയ വിനോദങ്ങൾക്കായി ക്ലബ്ബുകളിലും സമിതികളിലും ഉത്സാഹ പൂർവം ഒത്തുകൂടുകയും, അങ്ങനെ അവരുടെ ജീവിതങ്ങൾ തമോഗുണ ത്താൽ പൂരിതമാക്കുകയും ചെയ്യുന്നു. അവർക്ക് നിരപേക്ഷ സത്യമായ കൃഷ്ണനെക്കുറിച്ച് ചർച്ചചെയ്യാൻ സമയമോ താൽപര്യമോ ഇല്ല. ദൗർഭാഗ്യത്താൽ അവർ പരമോന്നതനായ ഭഗവാനെ അവഗണിക്കുന്നു. അതിനാൽ അദ്ദേഹം മൂഢന്മാരായ അത്തരം ആളുകളെ സ്വബോധത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിന് കഠിനമായി ശിക്ഷിക്കുന്നു. എല്ലാം ഭഗവാന്റെ സ്വന്തമാണ്, എല്ലാം അദ്ദേഹത്തിൻ്റെ ആസ്വാദനത്തിനായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു മാണ്. ജീവസത്ത അവന്റെ പ്രവൃത്തികളെ ഭഗവാൻ്റെ സന്തോഷത്തിനായി സംയോജിപ്പിക്കുമ്പോൾ, അവന് അപരിമിതമായ സന്തോഷം അനുഭവിക്കാൻ കഴിയുന്നു. യേന സത്ത്വം ശുദ്ധ്യേദ് യസ്മാദ് ബ്രഹ്മ- സൗഖ്യം ത്വനന്തം. ഭൗതിക വ്യവഹാരങ്ങളിൽ യഥാർഥത്തിൽ യാതൊരു സന്തുഷ്ടിയുമില്ല. ഉന്മത്തനായ ബദ്ധാത്മാവിനെ അവന്റെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഭഗവാൻ അവനെ കാരുണ്യപൂർവം ശിക്ഷിക്കുന്നു.
ദൗർഭാഗ്യത്താൽ, ഭൗതിക വാദികളായ വ്യക്തികൾ ഭഗവദ്ഗീതയിലെയോ, ശ്രീമദ്ഭാഗവതം പോലുള്ള സമാന സാഹിത്യങ്ങളിൽ സംസാരിക്കുന്ന ഭഗവാൻ്റെ പ്രതിനിധികളുടെയോ ഉപദേശങ്ങൾ ശ്രദ്ധിക്കുന്നില്ല. മറിച്ച്, അത്തരം വിഷയികൾ തങ്ങൾ വലിയ വാഗ്മികളും പണ്ഡിതരുമാണെന്ന് സ്വയം കരുതുന്നു. അപ്രകാരം അവന് യഥാർത്ഥ സത്യം ശ്രവിക്കാൻ സമയമില്ല. എന്നിരുന്നാലും, ഈ ശ്ലോകത്തിൽ വിവരിച്ചതു പോലെ, ദിവ്യോത്തമപുരുഷനായ ഭഗവാൻ അടുത്തിരിക്കുന്ന അദ്ദേഹത്തെ തിരിച്ചറിയാൻ ബദ്ധാത്മാവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവന്റെ ഹൃദയത്തിനുള്ളിൽ ക്ഷമാപൂർവം കാത്തിരിക്കുന്നു. പരമ ദിവ്യോത്തമപുരുഷനായ ഭഗവാനെക്കുറിച്ചുള്ള അത്തരം തിരിച്ചറിവാണ് ബദ്ധാത്മാവിന്റെ സർവ മംഗളങ്ങളുടെയും സന്തോഷത്തിൻ്റെയും ആരംഭം.
( ശ്രീമദ് ഭാഗവതം 11.5.10/ ഭാവാർത്ഥം)
സാരസംഗ്രഹം
ഭൗതിക മോഹങ്ങളും ആത്മീയ സത്യവും
വേദപഠനത്തിന്റെ ലക്ഷ്യം: എല്ലാ വേദങ്ങളുടെയും അന്തിമ ലക്ഷ്യം നിരപേക്ഷ സത്യമായ ഭഗവാനെ അറിയുക എന്നതാണ് (വേദൈശ് ച സർവൈർ അഹം ഏവ വേദ്യഃ). ആത്മസാക്ഷാത്കാരം നേടിയ ആചാര്യന്മാർ ഈ സത്യം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അജ്ഞരായ മനുഷ്യർക്കിത് ഗ്രഹിക്കാൻ കഴിയുന്നില്ല.
തമോഗുണ പ്രവൃത്തികൾ: ലൗകിക സുഖങ്ങളിൽ മുഴുകിയിരിക്കുന്നവർ അവിഹിത ലൈംഗികത, മാംസഭക്ഷണം, മദ്യപാനം, ചൂതാട്ടം തുടങ്ങിയ പാപകർമങ്ങളെക്കുറിച്ച് സംസാരിക്കാനും അവയിൽ ഏർപ്പെടാനുമാണ് താല്പര്യം കാണിക്കുന്നത്. ഇത്തരം പ്രവൃത്തികൾ അവരുടെ ജീവിതത്തെ തമോഗുണത്താൽ പൂരിതമാക്കുന്നു.
ഭഗവദ് വിമുഖതയും ശിക്ഷയും: പരമദിവ്യോത്തമപുരുഷനായ ഭഗവാനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇത്തരക്കാർക്ക് സമയമോ താല്പര്യമോ ഇല്ല. തന്മൂലം, ഈ മൂഢന്മാരെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഭഗവാൻ അവരെ കഠിനമായി ശിക്ഷിക്കുന്നു.
യഥാർത്ഥ സന്തോഷത്തിന്റെ വഴി: പ്രപഞ്ചത്തിലെ സർവ്വവും ഭഗവാന്റേതാണ്. ജീവസത്ത തന്റെ പ്രവൃത്തികൾ ഭഗവാന്റെ സന്തോഷത്തിനായി സമർപ്പിക്കുമ്പോൾ മാത്രമേ അപരിമിതമായ ആനന്ദം (ബ്രഹ്മ-സൗഖ്യം ത്വനന്തം) അനുഭവിക്കാൻ സാധിക്കൂ. ഭൗതിക സുഖങ്ങളിൽ യഥാർത്ഥ സന്തോഷമില്ല.
മിഥ്യാഭിമാനവും സത്യത്തോടുള്ള അവഗണനയും: ഭൗതികവാദികൾ തങ്ങൾ വലിയ പണ്ഡിതന്മാരാണെന്ന് അഹങ്കരിക്കുകയും ഭഗവാന്റെ പ്രതിനിധികളുടെ ഉപദേശങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. തന്മൂലം അവർക്ക് യഥാർത്ഥ സത്യം ശ്രവിക്കാൻ സാധിക്കുന്നില്ല.
ഭഗവാന്റെ കാരുണ്യം: ഇത്രയേറെ അവഗണനകൾക്കിടയിലും, ഭഗവാൻ ഓരോ ജീവജാലത്തിന്റെയും ഹൃദയത്തിൽ ക്ഷമാപൂർവ്വം കാത്തിരിക്കുന്നു. തന്നെ തിരിച്ചറിയാൻ ബദ്ധാത്മാവിനെ പ്രോത്സാഹിപ്പിക്കുന്ന ഭഗവാന്റെ ഈ സാമീപ്യം തിരിച്ചറിയുന്നിടത്താണ് ഒരാളുടെ സർവ്വ മംഗളങ്ങളും ആരംഭിക്കുന്നത്.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆