കുന്നിൻചെരുവിലെ ഒരു കൊച്ചു പുരയിൽ വൃദ്ധനായൊരു കർഷകനും അദ്ദേഹത്തിന്റെ കൊച്ചുപുത്രനും താമസിച്ചിരുന്നു. എല്ലാ ദിവസവും പുലർകാലെ എഴുന്നേറ്റ് ഉമ്മറത്തിരുന്ന് ഭഗവദ്ഗീത പാരായണം ചെയ്യുന്നത് ആ മുത്തച്ഛന്റെ പതിവായിരുന്നു. മുത്തച്ഛനെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ആ പൈതൽ, തന്നെയും മുത്തച്ഛനെപ്പോലെ ഒരാളാക്കി മാറ്റാൻ ആഗ്രഹിച്ചു. മുത്തച്ഛൻ ചെയ്യുന്നതൊക്കെയും അവൻ അനുകരിക്കാൻ തുടങ്ങി. മുത്തച്ഛൻ വിശുദ്ധ ഗ്രന്ഥം തുറന്ന് വായന തുടങ്ങുമ്പോൾ, അവനും ഒരു കസേര വലിച്ചിട്ടിരുന്ന് തന്റെ കൈവശമുള്ള ഗീതാപുസ്തകം തുറന്ന് ഭക്തിപൂർവ്വം വായിക്കും. മാസങ്ങളോളം ഇത് തുടർന്നു.
ഒടുവിൽ ഒരു ദിവസം ആ ബാലൻ മുത്തച്ഛനോട് ചോദിച്ചു: “മുത്തച്ഛാ, ഞാനും അങ്ങയെപ്പോലെ നിത്യവും ഭഗവദ്ഗീത വായിക്കുന്നുണ്ട്. പക്ഷേ ഇതിൽ പറയുന്ന കാര്യങ്ങൾ എനിക്ക് വേണ്ടതുപോലെ മനസ്സിലാകുന്നില്ല. പുസ്തകം അടച്ചുവെച്ചാലുടൻ വായിച്ച കാര്യങ്ങളെല്ലാം ഞാൻ മറന്നുപോകുകയും ചെയ്യുന്നു. പിന്നെ ഇങ്ങനെയൊരു വായന കൊണ്ട് എനിക്ക് എന്തെങ്കിലും ഗുണമുണ്ടോ?”
അടുപ്പിൽ കൽക്കരിയിട്ടു കൊണ്ടിരുന്ന മുത്തച്ഛൻ മെല്ലെ നിവർന്നുനിന്ന് അവനെ നോക്കി മന്ദഹസിച്ചു. എന്നിട്ട് അരികിലിരുന്ന ഒരു കുട്ട ചൂണ്ടിക്കാട്ടി പറഞ്ഞു: “മോനേ, നീ ഈ കുട്ടയുമായി പുഴയിൽ പോയി ഒരു കുട്ട വെള്ളം കോരിക്കൊണ്ടു വരുമോ?”
അതുകേട്ട ആവേശത്തിൽ ആ ബാലൻ കുട്ടയുമായി പുഴയിലേക്ക് ഓടി. പുഴയിലെ തെളിനീരിൽ അവൻ പലകുറി കുട്ട മുക്കി. എന്നാൽ കുട്ട ഉയർത്തിയപ്പോൾ അവൻ അമ്പരന്നുപോയി. കുട്ടയുടെ അടിഭാഗത്ത് നിറയെ സുഷിരങ്ങളുണ്ടായിരുന്നു! കോരിയ വെള്ളമെല്ലാം നിമിഷനേരം കൊണ്ട് ഒഴുകിപ്പോയി.
എങ്കിലും മുത്തച്ഛൻ പറഞ്ഞതല്ലേ എന്നുകരുതി അവൻ വേഗത്തിൽ നടന്നു. പക്ഷേ വീട്ടിലെത്തിയപ്പോഴേക്കും കുട്ടയിലുണ്ടായിരുന്ന അവസാന തുള്ളി വെള്ളവും വാർന്നുപോയിരുന്നു. വാതിൽക്കൽ കാത്തുനിന്ന മുത്തച്ഛൻ കുട്ടയിലെ ശൂന്യത കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: “മോനേ, അടുത്ത തവണ നീ കുറച്ചുകൂടി വേഗത്തിൽ നടന്നു നോക്കൂ.”
അവൻ വീണ്ടും പുഴയിലേക്ക് ഓടി. ഇത്തവണ കൂടുതൽ വേഗത്തിൽ തിരിച്ചുവന്നെങ്കിലും ഫലം പഴയതുതന്നെയായിരുന്നു. ശ്വാസം കിട്ടാതെ തളർന്ന അവൻ മുത്തച്ഛനോട് പറഞ്ഞു: “മുത്തച്ഛാ, ഈ കുട്ടയിൽ വെള്ളം കൊണ്ടുവരാനാവില്ല. ഇതിന് സുഷിരങ്ങളുണ്ട്. ഞാൻ എത്ര വേഗത്തിൽ നടന്നാലും വെള്ളം മുഴുവൻ വാർന്നുപോകും. ഒരു കുട്ട വെള്ളം വേണമെന്നുണ്ടെങ്കിൽ ഞാൻ ആ ബക്കറ്റ് എടുത്തു കൊണ്ടു വരാം.”
എന്നാൽ മുത്തച്ഛൻ സ്നേഹത്തോടെയും എന്നാൽ ഗൗരവത്തോടെയും പറഞ്ഞു: “എനിക്ക് ബക്കറ്റിലെ വെള്ളമല്ല വേണ്ടത്, കുട്ടയിലെ വെള്ളമാണ്. നീ വേണ്ടത്ര പരിശ്രമിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒന്നുകൂടി ശ്രമിച്ചു നോക്കൂ.”

