യോഗം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യമെത്തുക തലകീഴായി നിൽക്കുന്ന ഏതോ ഒരു ജടാധാരിയായ യോഗിയുടെ രൂപമായിരിക്കാം. അല്ലെങ്കിൽ ഈ അടുത്ത കാലത്തായി നാം കാണാറുള്ളതുപോലെ, കായിക വസ്ത്രങ്ങൾ ധരിച്ച് ശാന്തമായി ഇരിക്കുന്ന സുന്ദരന്മാരായ സ്ത്രീപുരുഷന്മാരെയോ, യോഗപ്പായകളിൽ കിടന്ന് ശരീരം വഴക്കുന്ന ജനക്കൂട്ടത്തെയോ ആകാം. എന്നാൽ യോഗം എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം നാമിന്ന് കരുതുന്ന കേവലമൊരു ശാരീരിക വ്യായാമത്തിനും എത്രയോ ഉപരിയാണ്. കർമ്മയോഗം, ജ്ഞാനയോഗം, ധ്യാനയോഗം, ഹഠയോഗം, ഭക്തിയോഗം എന്നിങ്ങനെ അനേകം യോഗപദ്ധതികളും രീതികളും നിലവിലുണ്ട്. എന്നാൽ ശ്രീമദ് ഭഗവദ്ഗീതയിൽ നിന്നും നാം ഗ്രഹിക്കുന്നത് ഇപ്രകാരമാണ്:
ഭഗവദ്ഗീതയിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുപോലെ, പരമപുരുഷനായ ഭഗവാനുമായി സമ്പർക്കം പുലർത്തുക അഥവാ ബന്ധപ്പെടുക എന്നതാണ് യോഗത്തിന്റെ യഥാർത്ഥ അർത്ഥം. എങ്കിലും, ഈ പ്രക്രിയയിൽ ആസനം, ധ്യാനം, പ്രാണായാമം തുടങ്ങിയ ശാരീരിക സാധനകളും ഉൾപ്പെടുന്നുണ്ട്. (ശ്രീമദ് ഭാഗവതം 1.2.28.29 -ഭാവാർഥം )
‘യോഗം’ എന്ന വാക്കിന്റെ അർത്ഥം ‘ബന്ധിപ്പിക്കുന്നത്’ എന്നാണ്. പരമപുരുഷനായ ഭഗവാനുമായി നമുക്കുള്ള തകർന്നുപോയ നിത്യബന്ധത്തെ പുനഃസ്ഥാപിക്കാനുള്ള ഏതൊരു ശ്രമവുമാണ് യോഗപദ്ധതി. വിവിധ തരത്തിലുള്ള യോഗമുറകളുണ്ടെങ്കിലും, അവയിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഭക്തിയോഗമാണ്. മറ്റ് യോഗമാർഗ്ഗങ്ങളിൽ സിദ്ധി കൈവരിക്കുന്നതിനായി ഒരാൾക്ക് സങ്കീർണ്ണങ്ങളായ പല പ്രക്രിയകളിലൂടെയും കടന്നുപോകേണ്ടതുണ്ട്; എന്നാൽ ഭക്തിയോഗമാകട്ടെ തികച്ചും നേരിട്ടുള്ള മാർഗ്ഗമാണ്. (ശ്രീമദ് ഭാഗവതം 10.2.6 -ഭാവാർഥം )
എല്ലാത്തരം യോഗചര്യകളുടേയും ഉച്ചകോടി ഭക്തിയോഗമാണ്. അതിലേക്കുള്ള വഴികളത്രേ മറ്റുയോഗങ്ങൾ. യോഗമെന്നത് വാസ്തവത്തിൽ ഭക്തിയോഗം തന്നെ. മറ്റു യോഗങ്ങളുടെ ലക്ഷ്യം ഭക്തിയോഗത്തിലെത്തിച്ചേരലാണ്. കർമയോഗത്തിന്റെ ആരംഭം മുതൽ ഭക്തിയോഗത്തിന്റെ അവസാനം വരെ നീണ്ടുകിടക്കുന്നു, ആത്മസാക്ഷാത്ക്കാരത്തിന്റെ മാർഗം. ഫലാകാംക്ഷ കൂടാതെയുള്ള കർമയോഗത്തിലാണിതിന്റെ തുടക്കം. കർമയോഗിയിൽ ജ്ഞാനവും ത്യാഗനിഷ്ഠയും വളരുന്ന സ്ഥിതിയത്രേ ജ്ഞാനയോഗം. ജ്ഞാനയോഗി വിവിധ ശാരീരികപ്രക്രിയകളാൽ പരമാത്മധ്യാനത്തെ വളർത്തിയെടുക്കുകയും മനസ്സ് പരമാത്മാവിൽ ഉറക്കുകയും ചെയ്യുമ്പോൾ അതിനെ അഷ്ടാംഗയോഗമെന്ന് പറയുന്നു. അതിനുമപ്പുറം കടന്ന് പരമദിവ്യോത്തമപുരുഷനായ കൃഷ്ണനിൽ എത്തിച്ചേരുന്നതാണ് ഭക്തിയോഗം. വാസ്തവത്തിൽ അതാണ്യാന്തികലക്ഷ്യം. എന്നാൽ അതിനെ സൂക്ഷ്മവിശകലനം ചെയ്യണമെങ്കിൽ മറ്റു യോഗങ്ങളും അറിഞ്ഞിരിക്കണം. അങ്ങനെ പുരോഗമിക്കുന്ന യോഗി ശാശ്വതസൗഭാഗ്യത്തിന്റെ ശരിയായ മാർഗത്തിലെത്തിച്ചേരും. ഒരു പ്രത്യേക ഘട്ടത്തിലെത്തിയാൽ നിൽക്കുകയും, പിന്നെ മുന്നേറാതിരിക്കുകയും ചെയ്യുന്നവരെയാണ് കർമയോഗി, ജ്ഞാനയോഗി അഥവാ ധ്യാനയോഗി, രാജയോഗി, ഹഠയോഗി എന്നീ പേരുകൾ കുറിക്കുന്നത്. ഭക്തിയോഗത്തിലെത്തിപ്പെടാൻ ഭാഗ്യമുണ്ടായവൻ മറ്റുള്ളവറ്റെയെല്ലാം പിന്നിട്ടിരിക്കും. അതുകൊണ്ട് യോഗത്തിന്റെ പരമകാഷ്ഠയാണ് കൃഷ്ണാവബോധം. ഉദാഹരണം: നാം ‘ഹിമാലയം’ എന്നു പറയുമ്പോൾ ലോകമഹാപർവതങ്ങളെക്കുറിച്ചാണ് വിവക്ഷിക്കുന്നത്. അതിന്റെ ഉത്തംഗശൃംഗം, എവറസ്റ്റും.
വൈദികനിർദ്ദേശാനുസാരം ഉന്നതസ്ഥിതി പ്രാപിക്കാനായി ഒരാൾ ഭക്തിയോഗത്തിന്റെ വഴിയിലുള്ള കൃഷ്ണാവബോധത്തിലെത്തിച്ചേരുന്നത് ഭാഗ്യവിശേഷങ്ങൾ കൊണ്ടാണ്. അഴകേറിയ മേഘവർണവും സൂര്യനെപ്പോലെ തേജോമയമായ മുഖപദ്മവും രത്നഭൂഷിതമായ വസ്ത്രങ്ങളും പുഷ്പമാലയണിഞ്ഞ ശരീരവുമായി, ബ്രഹ്മജ്യോതിസ്സെന്ന് വിളിക്കപ്പെടുന്ന തന്റെ പ്രഭാമണ്ഡലം ചുറ്റും പ്രസരിപ്പിച്ചുനിൽക്കുന്ന ശ്യാമസുന്ദരമൂർത്തിയായ കൃഷ്ണനിലാണ് ഒരാദർശയോഗി മനസ്സിനെ ഏകാഗ്രമാക്കുന്നത്. അവിടുന്ന് രാമൻ, നൃസിംഹം, വരാഹം, പരമപുരുഷനായ കൃഷ്ണൻ എന്നീ വ്യത്യസ്തരൂപങ്ങളിൽ അവതരിക്കുന്നു. യശോദാമാതാവിന്റെ പുത്രനായി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. കൃഷ്ണൻ, ഗോവിന്ദൻ, വാസുദേവൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു; പുത്രൻ, ഭർത്താവ്, സുഹൃത്ത്, പ്രഭു എന്നീ നിലയിലെല്ലാം അദ്ദേഹം സമ്പൂർണനാണ്. സർവൈശ്വര്യങ്ങളും ദിവ്യഗുണങ്ങളും അദ്ദേഹത്തിൽ തികഞ്ഞിട്ടുണ്ട്. ഭഗവാന്റെ ഈ സവിശേഷതകളെക്കുറിച്ച് പൂർണബോധമുള്ള ഒരാളെ ഉത്കൃഷ്ടയോഗിയെന്ന് വിളിക്കാം. യോഗത്തിന്റെ ഈ അത്യുത്കൃഷ്ടാവസ്ഥ ഭക്തിയോഗത്തിലൂടെ മാത്രമേ കൈവരുത്താൻ കഴിയൂയെന്നാണ് വൈദികസാഹിത്യകൃതികൾ പറയുന്നത്. (ഭഗവദ്ഗീത 6.47)