ഒരു ദിവസം, ശ്രീവാസന്റെ വീട്ടിലെ വിഷ്ണുപൂജാ സ്ഥാനത്ത് ഇരുന്ന ഗൗരാംഗൻ തുടർച്ചയായി ഇരുപത്തിയൊന്ന് മണിക്കൂർ അവിടെത്തന്നെ ചെലവഴിച്ചു. ഭക്തർ പുഷ്പങ്ങളും തുളസിയും ഗംഗാജലവും മധുരപലഹാരങ്ങളും അർപ്പിച്ച് അദ്ദേഹത്തെ ആരാധിച്ചു.
ശ്രീവാസന്റെ വീട്ടിലെ വേലക്കാരികളിലൊരാളായ ‘ദുക്കി’ (അർത്ഥം: സങ്കടമുള്ളവൾ), ഭഗവാന്റെ അഭിഷേകത്തിനായി തളരാതെ ഗംഗയിൽ നിന്ന് വെള്ളം എത്തിച്ചുകൊണ്ടിരുന്നു. അവളുടെ ഭക്തിയിൽ സംപ്രീതനായ ഗൗരാംഗൻ അവളുടെ പേര് ‘സുഖി’ (അർത്ഥം: സന്തോഷവതി) എന്ന് മാറ്റി. ഭക്തർ ഭഗവാൻ ചൈതന്യന്റെ വിവിധ അവതാരലീലകളെ വാഴ്ത്തിപ്പാടി. തന്റെ ഐശ്വര്യവും സൗന്ദര്യവും ശക്തിയും വെളിപ്പെടുത്തിയ ഭഗവാൻ, ഓരോ ഭക്തനും താൻ ഇഷ്ടപ്പെടുന്ന രൂപത്തിൽ (കൃഷ്ണൻ, നാരായണൻ, രാമൻ തുടങ്ങിയവ) ദർശനം നൽകി.

ഭഗവാൻ തന്റെ ബാല്യകാല സുഹൃത്തായ മുകുന്ദ ദത്തനെ അവിടേക്ക് വിളിച്ചില്ല. ഭക്തർ അതിന്റെ കാരണം തിരക്കിയപ്പോൾ ഭഗവാൻ പറഞ്ഞു: “പരമസത്യത്തിന് രൂപമോ നാമമോ ഗുണമോ ഇല്ലെന്ന് വാദിക്കുന്ന മായാവാദികളുമായി മുകുന്ദൻ സമ്പർക്കം പുലർത്തുന്നുണ്ട്. അതുകൊണ്ട് അവനെ അകത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ല.” ഇതുകേട്ട് പുറത്തുനിന്നിരുന്ന മുകുന്ദന്റെ ഹൃദയം തകർന്നു. “ഇനി എപ്പോഴാണ് എനിക്ക് ഭഗവാനെ ദർശിക്കാൻ സാധിക്കുക?” എന്ന് അദ്ദേഹം ഭക്തർ മുഖേന ചോദിച്ചു. “കോടി ജന്മങ്ങൾക്ക് ശേഷം” എന്നായിരുന്നു ഭഗവാന്റെ മറുപടി. എന്നാൽ ഇതുകേട്ട മുകുന്ദൻ ആനന്ദനൃത്തം ചവിട്ടി. “കോടി ജന്മങ്ങൾക്ക് ശേഷമാണെങ്കിലും എന്റെ മഹാപ്രഭുവിനെ എനിക്ക് വീണ്ടും കാണാൻ സാധിക്കുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. തന്റെ ദർശനത്തിനായി ഇത്രയേറെ ക്ഷമയോടെ കാത്തിരിക്കാനുള്ള മുകുന്ദന്റെ സന്നദ്ധത കണ്ട ഗൗരാംഗൻ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുവിളിച്ചു. കൃഷ്ണനോട് അസൂയയുള്ളവരുമായി ഇനി സമ്പർക്കം പുലർത്തരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ എല്ലാ അപരാധങ്ങളും ഭഗവാൻ ക്ഷമിച്ചു.

ശ്രീവാസന്റെ മകന്റെ വിയോഗം
ഒരു സായാഹ്നത്തിൽ സങ്കീർത്തനം നടന്നുകൊണ്ടിരിക്കെ ശ്രീവാസ പണ്ഡിതന്റെ മകൻ അന്തരിച്ചു. എന്നാൽ പരമാനന്ദത്തിന്റെ ഉച്ചത്തിൽ ലയിച്ചിരുന്ന ഭഗവാൻറെ ഭാവത്തിന് ഭംഗം വരാതിരിക്കുവാനായി ശ്രീവാസർ കുടുംബാംഗങ്ങളെ കരയുന്നതിൽ നിന്ന് വിലക്കി. അർദ്ധരാത്രിയിൽ വിവരം അറിഞ്ഞ ഗൗരാംഗൻ ഉടൻ തന്നെ കുട്ടിയുടെ ശരീരത്തിനടുത്തെത്തി. അപ്പോൾ ആ ജീവൻ വീണ്ടും ആ ശരീരത്തിൽ പ്രവേശിക്കുകയും തന്റെ മണത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുകയും ചെയ്തു: “ഞാൻ ഒരു ആത്മാവാണ്. ഭഗവാന്റെ ഇഷ്ടപ്രകാരം ശ്രീവാസ പണ്ഡിതന്റെയും മാലിനീദേവിയുടെയും മകനായി ഞാൻ ഇവിടെ വന്നു. ഭഗവാന്റെ ഇഷ്ടപ്രകാരം തന്നെ എന്റെ ആയുസ്സും അവസാനിച്ചു. ഇപ്പോൾ ഞാൻ മറ്റൊരു ലോകത്തേക്ക് യാത്രയാവുകയാണ്. എൻറെ ഭഗവാനെ! എവിടെ ജനിച്ചാലും അങ്ങയുടെ നിത്യദാസനായിരിക്കാൻ എന്നെ അനുഗ്രഹിച്ചാലും.” മഹാ പ്രഭുവിന്റെ അനുഗ്രഹം ലഭിച്ച ആത്മാവ് ഭക്തന്മാർ നാമസങ്കീർത്തനം നടത്തിക്കൊണ്ടിരിക്കെ തൻറെ ദേഹം വെടിഞ്ഞു. ഈ അതിശയകരമായ സംഭവത്തിന് സാക്ഷിയായ ശ്രീവാസന്റെ കുടുംബം പുത്രവിയോഗത്തിന്റെ കനത്ത ദുഃഖത്തിൽ നിന്നും മോചിതരായി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
