ഹനുമാന്റെ ഈ അതിക്രമങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. ഒരിക്കൽ ബൃഹസ്പതിയുടെ പിതാവായ അംഗീരസ് മഹർഷിയുടെയും, ശുക്രാചാര്യരുടെ പിതാവായ ഭൃഗുമഹർഷിയുടെയും ആശ്രമങ്ങളിൽ ഹനുമാൻ നാശനഷ്ടങ്ങൾ വരുത്തി. തന്റെ ജ്ഞാനദൃഷ്ടിയാൽ വന്നിരിക്കുന്നത് വായുപുത്രനാണെന്ന് തിരിച്ചറിഞ്ഞ മഹർഷിമാർ, അവന്റെ ശല്യത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനായി ഒരു ശാപം നൽകി: “നിന്റെ ഈ ദിവ്യശക്തികളെല്ലാം നീ മറന്നുപോകട്ടെ.” എങ്കിലും, വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീരാമചന്ദ്രനെ സേവിക്കാൻ ഹനുമാൻ ഈ ശക്തികൾ തിരിച്ചുപിടിക്കേണ്ടതുണ്ടെന്ന് മുനിമാർക്കറിയാമായിരുന്നു. അതിനാൽ, ഉചിതമായ സമയത്ത് ആരെങ്കിലും അവന്റെ ശക്തികളെക്കുറിച്ച് ഓർമ്മിപ്പിച്ചാൽ അവയെല്ലാം പൂർവ്വാധികം ശക്തിയോടെ തിരിച്ചുകിട്ടുമെന്ന അനുഗ്രഹവും അവർ നൽകി. ഋഷിശാപത്താൽ കരുത്തുകൾ വിസ്മരിച്ച ആഞ്ജനേയൻ അതോടെ ശാന്തശീലനായി മാറി.
വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം അഞ്ജനാദേവി ഹനുമാനെ അരികിൽ വിളിച്ച് ഇപ്രകാരം നിർദ്ദേശിച്ചു: “മകനേ, ബാലി എന്നും സുഗ്രീവൻ എന്നും പേരായ സഹോദരന്മാർ കിഷ്കിന്ധ ഭരിക്കുന്നുണ്ട്. നീ അവിടെച്ചെന്ന് അവരെ സേവിക്കുക. ഇപ്പോൾ അവർ ഒത്തൊരുമയോടെയാണ് കഴിയുന്നത്. എന്നാൽ ഭാവിയിൽ അവർക്കിടയിൽ എന്തെങ്കിലും ശത്രുത ഉടലെടുക്കുകയാണെങ്കിൽ, നീ സുഗ്രീവന്റെ പക്ഷം ചേർന്ന് അവനെ സഹായിക്കണം.” മാതാവിന്റെ ഈ കൽപ്പന ഹനുമാൻ ശിരസാവഹിച്ചു.
ഹനുമാൻ സ്വാമിയുടെ ചരിത്രത്തിലെ സവിശേഷമായ ഈ ഘട്ടം ഇവിടെ പൂർത്തിയാകുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഭാഗം 4 . . തുടരും . . .