ശ്രീ മുകുന്ദദത്തൻ പടിയാ പോലീസ് സ്റ്റേഷൻ്റെ പരിധിയിലുള്ള ചട്ടഗ്രാമജില്ലയിലെ ചൻഹാരയിലായിരുന്നു ജനിച്ചത്. ഈ ഗ്രാമം പുണ്ഡരീക വിദ്യാനിധിയുടെ ഭവനത്തിൽ നിന്ന് പത്ത് ക്രോശം അഥവാ ഇരുപത് മൈൽ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഗൗരഗണോദ്ദേശദീപികയിൽ (140) പറയുന്നു:
വ്രജേ സ്ഥിതൗ ഗായകൗ യൗ മധുകണ് മധുവ്രതൗ
മുകുന്ദവാസുദേവൗ തൗ ദത്തൗ ഗൗരാംഗഗായകൗ
“പ്രജത്തിൽ മധുകണ്ഠനെന്നും മധുവ്രതനെന്നും അറിയപ്പെട്ടിരുന്ന രണ്ട് ഹൃദ്യരായ ഗായകരുണ്ടായിരുന്നു. ഭഗവാൻ ചൈതന്യ മഹാപ്രഭുവിന്റെ സമൂഹത്തിലെ ഗായകരായിരുന്ന അവർ ചൈതന്യ ലീലയിൽ മുകുന്ദനും വാസുദേവദത്തനുമായി ആവിർഭവിച്ചു.” ചൈതന്യമഹാപ്രഭു വിദ്യാർത്ഥിയായിരുന്നപ്പോൾ മുകുന്ദദത്തൻ അവിടുത്തെ സതീർത്ഥ്യനായിരുന്നു, ഇരുവരും പതിവായി തർക്കശാസ്ത്ര സംബന്ധമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിരുന്നു. ചിലപ്പോൾ മുകുന്ദദത്തനോട് തർക്കശാസ്ത്രത്തിന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് ചൈതന്യ മഹാപ്രഭു ഏറ്റുമുട്ടുമായിരുന്നു. ചൈതന്യ ഭാഗവതം ആദ്യഖണ്ഡം പതിനൊന്നും പന്ത്രണ്ടും അധ്യായങ്ങളിൽ ഇത് വിവരിച്ചിട്ടുണ്ട്. ചൈതന്യ മഹാപ്രഭു ഗയയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, ശ്രീമദ്ഭാഗവതത്തിൽ നിന്ന് കൃഷ്ണലീലയെക്കുറിച്ചുളള ശ്ലോകങ്ങൾ ചൊല്ലി മുകുന്ദദത്തൻ അവിടുന്നിനെ സന്തോഷിപ്പിച്ചു. ശ്രീചൈതന്യ ഭാഗവതം, മധ്യഖണ്ഡം, ഏഴാം ശ്ലോകത്തിൽ പറയുന്നതുപോലെ ഗദാധര പണ്ഡിതൻ പുണ്ഡരീകവിദ്യാനിധിയുടെ ശിഷ്യനായത് അദ്ദേഹത്തിൻ്റെ പരിശ്രമത്താലായിരുന്നു. മുകുന്ദദത്തൻ ശ്രീവാസന്റെ അങ്കണത്തിൽ പാടുമ്പോൾ അദ്ദേഹത്തിൻ്റെ പാട്ടിനൊത്ത് ചൈതന്യ മഹാപ്രഭു നൃത്തം ചെയ്തു, ചൈതന്യ ഭഗവാൻ സാതപ്രഹരിയം (ഏഴു പ്രഹരങ്ങൾ) എന്നറിയപ്പെടുന്ന ഇരുപത്തൊന്നു മണിക്കൂർ നീളുന്ന ഹർഷോന്മത്താവസ്ഥ ആവിഷ്കരിക്കുമ്പോൾ മുകുന്ദദത്തൻ ഗാനമാലപിച്ച് ആചടങ്ങിന് ആരംഭം കുറിച്ചു.
മുകുന്ദദത്തൻ പലതരത്തിലുള്ള അഭക്തന്മാർ നടത്തുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നതിനാൽ ചൈതന്യ മഹാപ്രഭു ചിലപ്പോഴൊക്കെ അദ്ദേഹത്തെ ഖടജാഠിയാ ബേട്ടാ എന്നു വിളിച്ച് ശാസിച്ചിരുന്നു. ചൈതന്യ ഭാഗവതം, മധ്യഖണ്ഡം, പത്താം അധ്യായത്തിൽ ഇത് പറഞ്ഞിട്ടുണ്ട്. ചൈതന്യ മഹാപ്രഭു ചന്ദ്രശേഖരൻ്റെ ഭവനത്തിൽ നൃത്തം ചെയ്യുന്നതിന് ലക്ഷ്മീദേവിയുടെ വേഷം ധരിക്കുമ്പോൾ മുകുന്ദദത്തനായിരുന്നു ആദ്യഗാനം ആരംഭിക്കുക.
ചൈതന്യ ഭഗവാൻ സന്ന്യാസം സ്വീകരിക്കാനുള്ള തന്റെ അഭിലാഷം വെളിവാക്കുന്നതിന്മുമ്പ് ആദ്യമായി മുകുന്ദദത്തൻ്റെ ഭവനത്തിൽ പോയി. അപ്പോൾ, സന്ന്യാസം സ്വീകരിക്കുന്നതിനുമുമ്പ് കുറെനാൾകൂടി സങ്കീർത്തന പ്രസ്ഥാനം തുടർന്നുകൊണ്ടുപോകാൻ അദ്ദേഹം ചൈതന്യ മഹാപ്രഭുവിനോട് അഭ്യർത്ഥിക്കുകയുണ്ടായി. ശ്രീചൈതന്യ ഭാഗവതം മധ്യഖണ്ഡം ഇരുത്തിയാറാം അധ്യായത്തിൽ ഇത് പറഞ്ഞിട്ടുണ്ട്. ചൈതന്യ ഭഗവാൻ്റെ സന്ന്യാസ ധാരണത്തെക്കുറിച്ച് നിത്യാനന്ദപ്രഭുവിലൂടെ ഗദാധരപ്രഭുവും ചന്ദ്രശേഖരാചാര്യനും മുകുന്ദദത്തനും മുൻകൂട്ടി അറിഞ്ഞു. അതിനാൽ അവരെല്ലാം കടയിൽ പോയി സന്ന്യാസ ധാരണത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കി. ഭഗവാൻ സന്ന്യാസം സ്വീകരിച്ചതിനുശേഷം അവരെല്ലാം, പ്രത്യേകിച്ചും ശ്രീനിത്യാനന്ദപ്രഭുവും ഗദാധരപ്രഭുവും ഗോവിന്ദനും പുരുഷോത്തമ ക്ഷേത്രംവരെ അവിടുന്നിനെ അനുഗമിച്ചു. ഇതുസംബന്ധിച്ച് ശ്രീചൈതന്യഭാഗവതം അന്ത്യ ഖണ്ഡം രണ്ടാം അധ്യായം പരിശോധിക്കാവുന്നതാണ്. ജലേശ്വരം എന്നറിയപ്പെടുന്ന സ്ഥലത്തുവെച്ച് നിത്യാനന്ദപ്രഭു ചൈതന്യ മഹാപ്രഭുവിൻ്റെ സന്ന്യാസദണ്ഡ് ഒടിച്ചു. ആസമയത്ത് മുകുന്ദദത്തനും സന്നിഹിതനായിരുന്നു. അദ്ദേഹം എല്ലാവർഷവും മഹാപ്രഭുവിനെ ദർശിക്കാൻ ബംഗാളിൽനിന്നും ജഗന്നാഥപുരിക്കു പോയിരുന്നു.
ശ്രീ ചൈതന്യ ചരിതാമൃതം – ആദിലീല – 10.40 – ഭാവാർത്ഥം
മുകുന്ദ ദത്തൻ മായാവാദി അവ്യക്തിഗതവാദികളുമായി സംഗം പുലർത്തിയിരുന്നതിനാൽ ഒരിക്കൽ അദ്ദേഹത്തിന് ശ്രീചൈതന്യ മഹാപ്രഭുവിന്റെ സത്സംഗത്തിൽ പ്രവേശനം നിഷേധിക്കുകയുണ്ടായി. മഹാപ്രഭു തന്റെ മഹാപ്രകാശം പ്രത്യക്ഷമാക്കിയപ്പോൾ, അവിടുന്ന് ഭക്തന്മാരെ ഒന്നിനു പുറകെ ഒന്നായി വിളിച്ച് അനുഗ്രഹിച്ചു കൊണ്ടിരുന്നു. മുകുന്ദദത്തൻ വെളിയിൽ കാത്തുനിൽക്കുന്നതായി ഭക്തന്മാർ ഭഗവാനെ അറിയിച്ചു. പക്ഷേ ഭഗവാൻ ഇങ്ങനെ മറുപടി പറഞ്ഞു, “ഞാൻ മുകുന്ദ ദത്തനിൽ ഉടനെയെങ്ങും പ്രസാദിക്കുകയില്ല, കാരണം, അദ്ദേഹം ഭക്തന്മാർക്കിടയിൽ ഭക്തിയുതസേവനം വിശദീകരിക്കുന്നുണ്ടെങ്കിലും, അതു കഴിഞ്ഞാലുടൻ മായാവാദ തത്ത്വശാസ്ത്രം നിറഞ്ഞ യോഗവസിഷ്ഠ രാമായണം ശ്രവിക്കുന്നതിന് മായാവാദികളുടെ അടുത്തേക്ക് പോകുന്നു. ഇക്കാരണത്താൽ ഞാൻ അദ്ദേഹത്തിൽ അസംതൃപ്തനാണ്.” ഇത് കേട്ട് വെളിയിൽ നിൽക്കുകയായിരുന്ന മുകുന്ദദത്തൻ, മഹാപ്രഭു ഇപ്പോൾ തന്നിൽ അസന്തുഷ്ടനാണെങ്കിലും പിന്നീട് സംപ്രീതനാകുമെന്ന് ചിന്തിച്ച് അത്യന്തം ആഹ്ലാദചിത്തനായി. പക്ഷേ മുകുന്ദദത്തൻ സ്വന്തം നന്മയ്ക്കവേണ്ടി മായാവാദികളുമായുള്ള സഹവാസം ഉപേക്ഷിക്കാൻ പോകുന്നു വെന്നറിഞ്ഞ മഹാപ്രഭു സംതൃപ്തനാവുകയും അപ്പോൾ ത്തന്നെ മുകുന്ദദത്തനെ വിളിക്കുകയും ചെയ്തു. അപ്രകാരം അവിടുന്ന് അദ്ദേഹത്തെ മായാവാദികളുടെ സഹവാസത്തിൽ നിന്ന് മോചിപ്പിക്കുകയും പരിശുദ്ധ ഭക്തന്മാരുടെ സഹവാസം നൽകി അനുഗ്രഹിക്കുകയും ചെയ്തു.
ശ്രീ ചൈതന്യ ചരിതാമൃതം – ആദിലീല – 17.65 – ഭാവാർത്ഥം
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆