ഹംപിയിലെ പ്രധാന സ്ഥലങ്ങൾ
ഹംപിയിലും പരിസരപ്രദേശങ്ങളിലും രാമായണത്തിലെ നിരവധി ലീലകൾ നടന്ന സ്ഥലങ്ങൾ ഇന്നും കാണാം. അവയെക്കുറിച്ചുള്ള വിവരങ്ങൾ താഴെക്കൊടുക്കുന്നു.
ശബരിയുടെ ഗുഹ
മാതംഗ മഹർഷി ശരീരം ഉപേക്ഷിക്കുന്നതിനുമുമ്പ് തന്റെ ശിഷ്യയായ ശബരിയെ അനുഗ്രഹിച്ചു: നിന്നെ കാണാൻ ശ്രീരാമൻ വരുമെന്ന്. ഗുരുവിന്റെ വാക്കുകളിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന ശബരി ദിവസവും ശ്രീരാമന്റെ വരവിനായി വർഷങ്ങളോളം ആകാംക്ഷയോടെ കാത്തിരുന്നു. രാമനും ലക്ഷ്മണനും പംപാ സരോവറിൽ എത്തിയശേഷം നേരെ ശബരിയുടെ ആശ്രമത്തിലേക്കാണ് പോയത്. വൃദ്ധയായിരുന്ന ശബരി ഉടൻതന്നെ രാമന് മധുരമുള്ള പഴങ്ങൾ മാത്രം നൽകാൻ തീരുമാനിച്ചു. ഓരോ പഴവും കടിച്ച് രുചിച്ച് നോക്കിയ ശേഷമാണ് അവൾ രാമന് സമർപ്പിച്ചത്.
ശബരി നൽകിയ പഴങ്ങൾ കഴിക്കാൻ ശ്രീരാമൻ തുനിഞ്ഞപ്പോൾ, ലക്ഷ്മണൻ അവ ശബരി നേരത്തെ കടിച്ചതാണെന്ന് അറിയിച്ചു. അതിന് രാമൻ മറുപടി നൽകിയത്: “ഞാൻ എത്ര പഴങ്ങൾ കഴിച്ചാലും, അവയൊന്നും ശബരിയുടെ ഭക്തി നിറഞ്ഞ പഴങ്ങൾക്ക് തുല്യമാകില്ല.” നമ്മൾ അർപ്പിക്കുന്ന വസ്തുവിനേക്കാൾ ഭക്തിയോടെയുള്ള മനസ്സിനെയാണ് ഭഗവാൻ ശ്രദ്ധിക്കുന്നത്. ശബരി ജീവിച്ച ഗുഹ ഇന്നും നമുക്ക് ഹംപിയിൽ കാണാൻ സാധിക്കും.
പംപാ സരോവരം
ശബരിയുടെ ഗുഹയ്ക്ക് സമീപത്താണ് പംപാ സരോവരം കാണപ്പെടുന്നത്. ഈ സ്ഥലത്തുവെച്ചാണ് പാർവ്വതീദേവി ശിവഭഗവാനെ ലക്ഷ്യമാക്കി കഠിന തപം അനുഷ്ഠിച്ചത്. ശ്രീ ചൈതന്യ മഹാപ്രഭു ഹംപി സന്ദർശിച്ചപ്പോൾ പംപാ സരോവരത്തിൽ സ്നാനം ചെയ്തു എന്ന് ചൈതന്യ ചരിതാമൃതത്തിൽ (മധ്യ ലീല 9.316) രേഖപ്പെടുത്തിയിട്ടുണ്ട്.
ആഞ്ജനേയ പർവ്വതം
ആനെഗുണ്ടി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹനുമാൻ ക്ഷേത്രം അദ്ദേഹത്തിന്റെ ജന്മസ്ഥലമായി ആരാധിക്കപ്പെടുന്നു. ഇവിടെ വെച്ചാണ് കേസരിക്കും അഞ്ജനയ്ക്കും ദിവ്യപുത്രനായി ഹനുമാൻ ജനിച്ചത്. ഈ മനോഹരമായ ശിലാക്ഷേത്രത്തിലേക്ക് എത്താൻ 555 പടികൾ കയറണം.
ശ്രീ മാല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രം
ഈ സ്ഥലത്താണ് ശ്രീരാമനും ലക്ഷ്മണനും ചാതുർമ്മാസ കാലം, അതായത് നാല് മാസക്കാലം താമസിച്ചത്. ഇതിന് സമീപത്തുള്ള മധുവനത്തിൽ, സീതാദേവിയെ വീണ്ടെടുത്ത ശേഷം പുഷ്പക വിമാനത്തിൽ വന്ന വാനരന്മാർ എല്ലാവരും ഇറങ്ങി പഴങ്ങൾ കഴിച്ച് സന്തോഷിച്ചതായി പറയപ്പെടുന്നു.
കോദണ്ഡരാമ ക്ഷേത്രം
കിഷ്കിന്ധയുടെ രാജാവായി സുഗ്രീവൻ കിരീടധാരണം ചെയ്ത സ്ഥലത്താണ് കോദണ്ഡരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിന് സമീപത്താണ് ഋശ്യമൂകാചലം സ്ഥിതി ചെയ്യുന്നത്. വാലിയാൽ പുറത്താക്കപ്പെട്ട ശേഷം സുഗ്രീവൻ ഇവിടെ അഭയം തേടി വർഷങ്ങളോളം താമസിച്ചു.
സുഗ്രീവ ഗുഹ
രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടുപോയപ്പോൾ, ദേവി വലിച്ചെറിഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളും ഈ സ്ഥലത്താണ് വീണത്. അതിന്റെ അടയാളങ്ങൾ ഇന്നും പാറകളിൽ കാണാൻ സാധിക്കും. ശ്രീരാമന്റെയും ലക്ഷ്മണന്റെയും പാദമുദ്രകളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
യന്ത്രോദ്ധാരക ആഞ്ജനേയൻ ക്ഷേത്രം
ഹനുമാൻ ആദ്യമായി ശ്രീരാമനെയും ലക്ഷ്മണനെയും കണ്ടുമുട്ടിയത് ഇവിടെ വെച്ചാണ്. കൃഷ്ണദേവരായരുടെ ഭരണകാലത്ത്, മഹാപണ്ഡിതനായ ശ്രീ വ്യാസതീർത്ഥർ ഇവിടെയെത്തിയപ്പോൾ, അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പ്രത്യേക ഹനുമാൻ രൂപം ആവർത്തിച്ച് വന്നുകൊണ്ടിരുന്നു. അദ്ദേഹം കരിക്കട്ടകൊണ്ട് ആ രൂപം വരച്ചു പൂർത്തിയാക്കിയപ്പോൾ, ഒരു കുരങ്ങ് ആ കല്ലിൽ നിന്ന് ജീവനോടെ പുറത്തേക്ക് ചാടി, ചിത്രം മാഞ്ഞുപോയി. വീണ്ടും ചിത്രം വരച്ചപ്പോഴും അതുപോലെ ഒരു കുരങ്ങ് പുറത്തേക്ക് ചാടി ചിത്രം മറഞ്ഞു. ഈ സംഭവം പന്ത്രണ്ട് തവണ ആവർത്തിച്ചു. ഒടുവിൽ, ശ്രീ വ്യാസതീർത്ഥർ ഹനുമാന്റെ രൂപത്തെ ഒരു യന്ത്രത്താൽ ബന്ധിച്ചു. ഇവിടെ ഹനുമാൻ ഇരിക്കുന്ന രൂപത്തിലാണ് കാണപ്പെടുന്നത്.
വിരൂപാക്ഷ ക്ഷേത്രം
ഇവിടെ ശിവഭഗവാന്റെ സ്വയംഭൂ ലിംഗമാണ് കാണപ്പെടുന്നത്. ഈ ക്ഷേത്രം പംപാപതി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ അടിവാരത്തിൽ ഒരു വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
സപ്തതാല വൃക്ഷങ്ങൾ
ശ്രീരാമൻ തന്റെ കഴിവ് സുഗ്രീവന് തെളിയിക്കുന്നതിനായി ഏഴ് പനമരങ്ങളെ തുളച്ചുപോകുന്ന അസ്ത്രം എയ്തു എന്ന് നാം കണ്ടല്ലോ. ആ ഏഴ് മരങ്ങൾ വളരെക്കാലം അവിടെത്തന്നെ നിന്നിരുന്നു. ത്രേതായുഗത്തിൽ ശ്രീരാമനായി അവതരിച്ച ആ ഭഗവാൻ, കലിയുഗത്തിൽ ശ്രീ ചൈതന്യ മഹാപ്രഭുവായി വന്നപ്പോൾ, ‘സപ്ത താല’ എന്ന് അറിയപ്പെട്ടിരുന്ന ഈ ഏഴ് പനമരങ്ങൾ നിന്നിരുന്ന സ്ഥലത്ത് വരികയും അവയെ ആലിംഗനം ചെയ്യുകയും ചെയ്തു.
ആ ഏഴ് പനമരങ്ങളും വളരെ പഴക്കമുള്ളവയും തടി കൂടുതലുള്ളവയും ഉയരമുള്ളവയുമായിരുന്നു. ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ ആലിംഗനത്താൽ ആ മരങ്ങളെല്ലാം വൈകുണ്ഠ ലോകത്തേക്ക് തിരിച്ചുപോയി. ഏഴ് മരങ്ങളും പോയശേഷം ആ സ്ഥലം ശൂന്യമായതുകണ്ട ജനങ്ങൾ, ഈ സന്യാസിയായ ശ്രീ ചൈതന്യ മഹാപ്രഭു ഭഗവാൻ ശ്രീരാമചന്ദ്രന്റെ അവതാരം തന്നെയാണെന്ന് തിരിച്ചറിഞ്ഞു. ശ്രീ ചൈതന്യ മഹാപ്രഭു മൃഗങ്ങൾക്കും പക്ഷികൾക്കും വൃക്ഷങ്ങൾക്കും വൈകുണ്ഠ പ്രാപ്തി നൽകുമ്പോൾ മനുഷ്യരെക്കുറിച്ച് പറയേണ്ടതുണ്ടോ!
ഹനുമാന്റെ സേവന മനോഭാവം
ഹനുമാൻ രാമായണത്തിൽ സേവനം ചെയ്തതിനു പുറമേ, മഹാഭാരതത്തിലും അർജ്ജുനന്റെ രഥക്കൊടിയിലും ഭീമന്റെ ഗർജ്ജനത്തിലും പങ്കുചേർന്നു. സേവന മനോഭാവത്തിന് ഹനുമാൻ ഏറ്റവും ഉത്തമമായ ഉദാഹരണ ഭക്തനും മികച്ച വഴികാട്ടിയുമാണ്.
എല്ലാ സാഹചര്യങ്ങളിലും ജാഗ്രതയോടെയുള്ള സേവനം, മാതൃകാപരമായ ബ്രഹ്മചര്യം, ത്യാഗം, ശാസ്ത്രജ്ഞാനത്തെ പ്രായോഗിക ജീവിതത്തിൽ പകർത്തൽ, ശക്തിമാനായ സേവകൻ, സൂചനകൾ മനസ്സിലാക്കി സേവനം ചെയ്യാനുള്ള കഴിവ്, ഉത്സാഹം, ഉന്മേഷം, സംസാരശേഷി, വിനയം എന്നിങ്ങനെ ഹനുമാന്റെ ദിവ്യഗുണങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമിയായ ഹംപി സന്ദർശിക്കുന്നതിലൂടെ, ഭക്തിയിൽ അധിഷ്ഠിതമായ സേവന മനോഭാവം നമുക്കും തീർച്ചയായും വളർത്തിയെടുക്കാൻ കഴിയും.
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆