ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഈ അതീന്ദ്രിയ മന്ത്രധ്വനി മനസ്സാകുന്ന കണ്ണാടിയിലെ പൊടി തുടച്ചുകളയുവാൻ നമ്മെ സഹായിക്കുന്നു. ന്യൂയോർക്ക് നഗരത്തിലെ സെക്കണ്ട് അവന്യൂവിലുള്ള എല്ലാ വസ്തുക്കളിലും ഗതാഗതത്തിന്റെ തിരക്കുകൊണ്ട് പൊടിയും പുകയുമുള്ളതുപോലെ നമ്മുടെ മനോദർപ്പണത്തിന്മേൽ ധാരാളം ഭൗതികതയുടെ പൊടി പറ്റിപ്പിടിച്ചിരിക്കുകയാണ്. ഭൗതിക പ്രവർത്തനങ്ങളിൽ നിരന്തരമേർപ്പെടുന്നതുകൊണ്ടാണ് നമ്മുടെ മനോദർപ്പണം ഇപ്രകാരം മലിനമായിട്ടുള്ളത്. അതുകൊണ്ടാണ് വസ്തുതകളെ നമുക്ക് ശരിയായി മനസ്സിലാക്കാൻ കഴിയാത്തത്. ഹരേകൃഷ്ണ മന്ത്രത്തിന്റെ ദിവ്യമന്ത്രധ്വനി പ്രസ്തുത ധൂളിപടലത്തെ നീക്കം ചെയ്യും, നമ്മുടെ യഥാർഥമായ അവസ്ഥ തെളിഞ്ഞു കാണുവാൻ സഹായിക്കുകയും ചെയ്യും. ‘ഞാൻ ഈ ശരീരമല്ല, ഞാൻ ആത്മാവാണ്, ആത്മാവിന്റെ ലക്ഷണം അവബോധമാണ്’ എന്ന് അറിയാറാകുന്നതോടെ യഥാർഥ സുഖത്തിൽ നമുക്ക് നമ്മെ പ്രതിഷ്ഠിക്കുവാൻ സാധിക്കും. ഹരേ കൃഷ്ണ മന്ത്രത്തിന്റെ ജപത്താൽ ബോധം ശുദ്ധീകരിക്കപ്പെടുന്നതോടെ നമ്മുടെ ഭൗതികദുഃഖങ്ങളെല്ലാം അവസാനിക്കും. ഈ ഭൗതികലോകത്തിൽ എപ്പോഴും ഒരു അഗ്നി ആളിക്കത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനെ കെടുത്തുവാനാണ് എല്ലാവരുടെയും ശ്രമം. ആദ്ധ്യാത്മികജീവിതത്തിലേക്ക് കടന്ന് പരിശുദ്ധമായ അവബോധത്തിൽ പ്രതിഷ്ഠിതരാകാതെ ഈ ഭൗതികക്ലേശമാകുന്ന അഗ്നിയെ കെടുത്തുവാൻ കഴിയുകയില്ല.
ശ്രീകൃഷ്ണ ഭഗവാൻ ഈ ഭൗതികലോകത്തിൽ അവതരിച്ചതിന്റെ ഉദ്ദേശങ്ങളിൽ ഒന്ന് ധർമം സ്ഥാപിച്ച് എല്ലാ ജീവജാലങ്ങളുടെയും ഭൗതികാഗ്നിയെ കെടുത്തുക എന്നതാണ്.
യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
അത്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം.
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം
ധർമസംസ്ഥാപനാർഥായ സംഭവാമി യുഗേ യുഗേ
‘എപ്പോൾ എവിടെ ധർമാചരണത്തിന് ക്ഷയം നേരിടുന്നുവോ, എപ്പോൾ അധർമം തഴച്ചുവളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിക്കുന്നു, ഹേ ഭാരത! ഭക്തന്മാരെ രക്ഷിക്കാനും ദുഷ്കൃതികളെ നിഗ്രഹിക്കാനും ധർമത്തെ പുനഃസ്ഥാപിക്കാനുമായി യുഗം തോറും ഞാൻ അവതരിച്ചുകൊണ്ടേയിരിക്കുന്നു.’ (ഭ.ഗീ. 4.7-8)
ഈ പദ്യത്തിൽ ‘ധർമം’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഈ പദത്തെ ഇംഗ്ലീഷിലേക്ക് പല വിധത്തിലാണ് തർജിമ ചെയ്തിട്ടുള്ളത്. ചിലപ്പോൾ വിശ്വാസം എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വേദസാഹിത്യവിവക്ഷയനുസരിച്ച് ധർമം എന്നത് ഒരു തരം വിശ്വാസമല്ല. വിശ്വാസം മാറിയെന്നു വരാം. പക്ഷേ ധർമത്തിനു മാറ്റമില്ല. ജലത്തിന്റെ ദ്രവത്വം മാറ്റാൻ സാദ്ധ്യമല്ല. അതിനു മാറ്റം വരുത്തിയാൽ, ഉദാഹരണമായി അതിനെ ഐസ് ആക്കി മാറ്റിയാൽ പിന്നീട് അതിന് സ്വാഭാവികമായ പദവിയില്ല. ചില പ്രത്യേക പരിതഃസ്ഥിതിയിൽ അത് അങ്ങനെ വർത്തിക്കുന്നു എന്നു മാത്രമേയുള്ളൂ. നമ്മുടെ സ്വാഭാവികമായ പദവി, അതായത് ധർമം അനുസരിച്ച് നാം പരമപുരുഷോത്തമന്റെ അംശങ്ങളാണ്. അങ്ങനെയിരിക്കെ നമ്മുടെ ബോധത്തെ ആ പരമപുരുഷോത്തമനു വിധേയപ്പെടുത്തി വെക്കേണ്ടിയിരിക്കുന്നു.
ഭൗതികതയുമായുള്ള സമ്പർക്കം കൊണ്ട്, പരമാത്മാവിന്റെ അതീന്ദ്രിയസേവനം നാം വേണ്ടപോലെ നിർവ്വഹിക്കുന്നില്ല. സേവനം നിയമപരമായി നമ്മുടെ കർത്തവ്യമാണ്. ഓരോരുത്തരും ദാസൻ മാത്രമാണ്. ആരും പ്രഭുവല്ല. എല്ലാവരും ഒരാളെ അല്ലെങ്കിൽ മറ്റൊരാളെ സേവിക്കുന്നവരാണ്. രാജ്യത്തിന്റെ മുഖ്യനായ രക്ഷാധികാരിയായിരിക്കാം പ്രസിഡന്റ്. പക്ഷേ അദ്ദേഹം രാജ്യത്തെ സേവിക്കാൻ ബാധ്യസ്ഥനാണ്. അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നു കണ്ടാൽ ആ നിമിഷം അദ്ദേഹം ആ സ്ഥാനത്തുനിന്നു നിഷ്കാസനം ചെയ്യപ്പെടുന്നു. “ഇക്കാണുന്നതിന്റെയെല്ലാം ഉടമ ഞാനാണ്’ എന്ന് വിചാരിക്കുന്നത് മായയാണ്, ഭ്രമമാണ്. ഇപ്രകാരം ഈ ഭൗതികതാബോധതലത്തിൽ പല പേരുകളിൽ നമ്മുടെ സേവനം ദുരുപയോഗയുക്തമാകുന്നു. ഈ പേരുകളെല്ലാം വേണ്ടെന്നുവെക്കുകയാണ്, മനോദർപ്പണത്തിന്റെ മാലിന്യം നീക്കം ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപ്പോൾ കൃഷ്ണന്റെ നിത്യദാസൻ എന്ന നമ്മുടെ യഥാർഥ സ്ഥാനം മനസ്സിലാക്കുവാൻ കഴിയും.
ഭൗതികലോകത്തിൽ നാം ചെയ്യുന്ന സേവനവും ആത്മീയലോകത്തിൽ നാം ചെയ്യുന്ന സേവനവും ഒന്നാണെന്നു വിചാരിക്കരുത്. ‘ഓ മുക്തി കിട്ടിയതിനുശേഷവും ഞാൻ ഒരു ദാസനായിരിക്കുമോ?’ എന്നു വിചാരിച്ച് നാം ഞെട്ടിയേക്കാം. ഭൗതികലോകത്തിൽ ദാസനായിരിക്കുന്ന അവസ്ഥ ആനന്ദകരമല്ലാത്തതിനാലാണ് അങ്ങനെ ചിന്തിക്കുവാൻ കാരണം. എന്നാൽ ദിവ്യമായ ഈശ്വരസേവനം അപ്രകാരമല്ല. ദിവ്യലോകത്തിൽ ദാസനും യജമാനനും തമ്മിൽ നാം വിചാരിക്കുന്ന തരത്തിലുള്ള ഭേദമില്ല. ഇവിടെ വ്യത്യാസമുണ്ട്. എന്നാൽ നിരപേക്ഷമായ ദിവ്യലോകത്തിൽ എല്ലാം ഒന്നാണ്. ഉദാഹരണം പറയാം. ഭഗവദ്ഗീതയിൽ നിന്ന് നാം മനസ്സിലാക്കുന്നുണ്ട്, കൃഷ്ണൻ അർജുനനു സാരഥ്യം വഹിച്ച് ദാസ്യമനുഷ്ഠിച്ചു എന്ന്. ധർമപരമായി അർജുനനാണ് കൃഷ്ണന്റെ ദാസൻ. എന്നാൽ നോക്കൂ, പെരുമാറ്റത്തിൽ ഭഗവാൻ ചിലപ്പോൾ ദാസന്റെ ദാസനാകുന്നു! ആകയാൽ ഭൗതികതാതലത്തിലുള്ള ആശയങ്ങളെ ആത്മീയലോകത്തിലേക്ക് കൊണ്ടുപോകുന്നത് സൂക്ഷിച്ചുവെണം. ഭൗതികതാതലത്തിൽ നാം എന്തെല്ലാമനുഭവിച്ചുവോ അതെല്ലാം ആത്മീയജീവിതത്തിലെ വസ്തുതകളുടെ തലതിരിഞ്ഞ പ്രതിഫലനം മാത്രമാണ്.
ഭൗതികതയുമായുള്ള സമ്പർക്കംകൊണ്ട് ധർമം അധഃപതിക്കുമ്പോൾ പരമപുരുഷോത്തമൻ സ്വയം ഇവിടെ അവതരിക്കുകയോ അല്ലെങ്കിൽ തന്റെ വിശ്വസ്തഭൃത്യരിൽ ആരെയെങ്കിലും അയയ്ക്കുകയോ ചെയ്യും. യേശുക്രിസ്തു സ്വയം പ്രഖ്യാപിക്കുകയുമുണ്ടായല്ലോ, താൻ ‘ദൈവത്തിന്റെ പുത്രനാണ്’ എന്ന്. ആകയാൽ അദ്ദേഹം സർവേശ്വരന്റെ പ്രതിനിധിയാണ്. അതുപോലെ മുഹമ്മദ് സ്വയം ഈശ്വരദാസനാണ് എന്ന് പറയുകയുണ്ടായി. അങ്ങനെ മനുഷ്യന്റെ ധർമവ്യവസ്ഥയിൽ കാര്യമായ ച്യുതി സംഭവിക്കുമ്പോൾ ഭഗവാൻ സ്വയം വരുന്നു, അഥവാ ജീവികളുടെ കർത്തവ്യം അറിയിക്കുന്നതിനായി തന്റെ പ്രതിനിധിയെ അയയ്ക്കുന്നു.
ആകയാൽ ധർമം എന്നത് പുതിയതായി ഉണ്ടാക്കപ്പെട്ട ഒരു വിശ്വാസസംഹിതയാണെന്ന് തെറ്റിദ്ധരിക്കരുത്. ധർമത്തെ അതിന്റെ ശരിയായ അർഥത്തിൽ ഒരു ജീവിയിൽനിന്ന് മാറ്റിനിർത്തുവാൻ സാധ്യമല്ല. പഞ്ചസാരയിൽ മധുരം എന്ന പോലെയും ഉപ്പിൽ ഉപ്പുരസം എന്ന പോലെയും ധർമം ഓരോ വ്യക്തിയിലും നൈസർഗികമായി ഉപസ്ഥിതമാണ്. ഒരു തരത്തിലും അതുമായുള്ള ബന്ധം വിഛേദിക്കാവുന്നതല്ല. ഓരോ ജീവിയുടെയും ധർമം സേവനം ചെയ്യുക എന്നതാണ്. ഓരോ ജീവിയിലും സ്വയം സേവിക്കുന്നതിനോ അന്യനെ സേവിക്കുന്നതിനോ ഉള്ള ഒരു പ്രവണതയുണ്ടെന്ന് നിഷ്പ്രയാസം കാണാം. കൃഷ്ണനെ എങ്ങനെ സേവിക്കണം? ഭൗതികതയെ സേവിക്കുന്നതിൽ നിന്ന് നമുക്ക് എങ്ങനെ മോചനം നേടാം? കൃഷ്ണാവബോധം ഉണ്ടായി ഭൗതികപദവികളിൽ നിന്ന് എങ്ങനെ സ്വാതന്ത്ര്യം നേടാം? ഇതെല്ലാം ശ്രീകൃഷ്ണ ഭഗവാൻ ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിട്ടുണ്ട്.
‘പരിത്രാണായ സാധൂനാം’ എന്ന് മുമ്പുദ്ധരിച്ച പദ്യത്തിലെ ‘സാധു’ എന്ന ശബ്ദം പുണ്യവാനായ മനുഷ്യനെ അഥവാ സജ്ജനത്തെ വിവക്ഷിക്കുന്നു. സജ്ജനം ക്ഷമാശാലിയാണ്, എല്ലാവരോടും ദയാലുവാണ്, എല്ലാവരുടെയും സുഹൃത്താണ്, ആരോടും ശത്രുത കാണിക്കുകയില്ല, എപ്പോഴും ശാന്തനായിരിക്കുകയും ചെയ്യും. ഒരു സജ്ജനത്തിന് ഇരുപത്തിയാറു യോഗ്യതകൾ അടിസ്ഥാനപരമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഭഗവദ്ഗീതയിൽ കൃഷ്ണൻ തന്നെ ഇപ്രകാരം പറയുന്നുണ്ട്:
അപിചേതസുദുരാചാരോ ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ സമ്യഗ്യവസിതോ ഹി സഃ
‘ഒരാൾ അത്യന്തം ഹീനമായൊരു ദുഷ്കർമം ചെയ്താൽപ്പോലും ഭക്തിപൂർവം ഭഗവത്സേവനത്തിലേർപ്പെടുന്നപക്ഷം, അയാളെ സാധു എന്ന് കരുതണം. കാരണം തന്റെ ദൃഢവിശ്വാസത്തിൽ അദ്ദേഹം ശരിയായി വർത്തിക്കുന്നു.’ (ഭ.ഗീ. 9.30)
സാമാന്യലോകത്തിൽ ഒരുത്തൻ സദാചാരമായി കരുതുന്നത് മറ്റൊരാൾ അന്യഥാ കരുതിയേക്കും. അതുപോലെ ഒരാൾ ദുരാചാരമായി പരിഗണിച്ചിട്ടുള്ളത് മറ്റൊരാൾ അന്യഥാ കരുതിയേക്കും. ഹിന്ദുക്കളുടെ സങ്കല്പമനുസരിച്ച് വീഞ്ഞു കുടിക്കുന്നത് ഒരു ദുരാചാരമാണ്. എന്നാൽ പാശ്ചാത്യലോകത്തിൽ അതു ദുരാചാരമല്ല, സർവസാധാരണമായ ഒരു പ്രവൃത്തിയത്രേ. ആകയാൽ ആചാരം, സ്ഥലം, കാലം, സാഹചര്യം സമുദായത്തിലെ അവസ്ഥ മുതലായവയെ ആശ്രയിച്ചിരിക്കും. എല്ലാ ജനസമൂഹങ്ങളിലും ഒരു തരം സദാചാരബോധം നിലവിലുണ്ട്. പ്രസ്തുത പദ്യത്തിൽ കൃഷ്ണൻ പറയുന്നത്, ഒരുവൻ ദുരാചാരിയാണെങ്കിലും കൃഷ്ണാവബോധമുള്ളവനാണെങ്കിൽ അവനെ സജ്ജനമായി പരിഗണിച്ചുകൊള്ളണം എന്നാണ്. ഇതിന്റെ സാരമെന്തെന്നാൽ, മുൻകാല സാഹചര്യം നിമിത്തം ചില ദുശ്ശീലങ്ങൾ ഒരാളിലുണ്ടെങ്കിലും അവൻ കൃഷ്ണാവബോധത്തിന്റെ പരിശീലനത്തിൽ ഏർപ്പെടുന്നതായാൽ അവന്റെ ആ ദുശ്ശീലങ്ങളെ സാരമായി ഗണിക്കേണ്ടതില്ല എന്നത്രേ. മറ്റു സംഗതികൾ എങ്ങനെയിരുന്നാലും കൃഷ്ണാവബോധമുണ്ടായാൽ ക്രമത്തിൽ ഒരുവൻ ശുദ്ധീകരിക്കപ്പെട്ട് സാധുവായിത്തീരും. കൃഷ്ണാവബോധം ശീലിക്കുവാൻ തുടങ്ങിയാൽ അവന്റെ ദുശ്ശീലങ്ങൾ ചുരുങ്ങിച്ചുരുങ്ങി വരികയും സജ്ജനത്തിന്റെ അവസ്ഥയിൽ പൂർണമായി എത്തിച്ചേരുകയും ചെയ്യും.
ഈ വിഷയത്തിൽ ഒരു കഥ പ്രചാരത്തിലുണ്ട്. അത് ഒരു കള്ളന്റെ കഥയാണ്. അയാൾ പരിശുദ്ധമായ ഒരു പട്ടണത്തിലേക്കുള്ള തീർഥയാത്ര നടത്തി. മാർഗമദ്ധ്യത്തിൽ അയാളും കൂട്ടുകാരും ഒരു സത്രത്തിൽ വിശ്രമിക്കുവാനായി തങ്ങി. കളവു ചെയ്യുന്നതിൽ ശീലമുള്ളവനായ അവൻ മറ്റു സഹയാത്രികരുടെ സഞ്ചികളും പൊക്കണങ്ങളും മോഷ്ടിക്കുന്നതിനു പരിപാടിയിട്ടു. പക്ഷേ അവൻ വിചാരിച്ചു, ‘ഞാൻ ഒരു തീർഥയാത്രയ്ക്കു പോകുകയാണല്ലോ. ആകയാൽ ഈ സഞ്ചി മോഷ്ടിക്കുന്നത് ശരിയല്ല. ഞാൻ അതു ചെയ്യരുത്’ എന്ന്. എങ്കിലും മോഷണം അവന്റെ ഒരു ശീലമാകയാൽ കൈ സഞ്ചിമേൽ നിന്ന് അകറ്റുവാൻ അവന് കഴിഞ്ഞില്ല. ആകയാൽ അവൻ ഒരാളുടെ സഞ്ചിയെടുത്ത് മറ്റൊരുവന്റെ സഞ്ചിയുടെ സ്ഥാനത്തുവെച്ചു. രണ്ടാമത്തവന്റെ സഞ്ചി മൂന്നാമതൊരുവന്റെ സഞ്ചിയുടെ സ്ഥാനത്തുവെച്ചു. ഈ പണി അവൻ രാത്രി മുഴുവൻ തുടർന്നുകൊണ്ടിരുന്നു. മനസ്സാക്ഷി അനുവദിക്കാത്തതിനാൽ അവൻ ഒന്നും മോഷ്ടിച്ചില്ല. കാലത്ത് മറ്റു തീർഥചാരികൾ ഉണർന്നുനോക്കിയപ്പോൾ തങ്ങളുടെ സഞ്ചികൾ കാണാനില്ല. വലിയ കോലാഹലമായി. ക്രമേണ ഓരോരുത്തനും അവനവന്റെ സഞ്ചി മറ്റൊരിടത്തുനിന്ന് കണ്ടുപിടിച്ചു. എല്ലാവർക്കും അവരവരുടേതായ സഞ്ചി കിട്ടി എന്നറിഞ്ഞ് കള്ളൻ കാര്യം വെളിപ്പെടുത്തി : ‘മഹാന്മാരേ, ഞാൻ മോഷണംകൊണ്ടു കഴിയുന്നവനാണ്. രാത്രികാലങ്ങളിൽ മോഷണം നടത്തുക എന്റെ പതിവാകയാൽ നിങ്ങളുടെ ഭാണ്ഡങ്ങളിൽ നിന്ന് വല്ലതും മോഷ്ടിക്കണമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ ഈ പുണ്യസ്ഥലത്തേക്ക് വരികയാണല്ലോ ഞാൻ എന്ന് വിചാരിച്ചപ്പോൾ എനിക്ക് മോഷ്ടിക്കുവാൻ തോന്നിയില്ല. ആകയാൽ നിങ്ങളുടെ കെട്ടുകൾ ഞാൻ തിരിച്ചും മറിച്ചും വെച്ചു. എനിക്ക് മാപ്പു തരിക !’ ഇതാണ് ദുശ്ശീലത്തിന്റെ ഒരു രീതി. ഇനി മുതൽ കളവു ചെയ്യരുതെന്ന് അവന് തോന്നി. പക്ഷേ അതൊരു ശീലമാകയാൽ ചിലപ്പോൾ ചെയ്തെന്നു വരാം. അതുകൊണ്ടാണ് കൃഷ്ണൻ പറയുന്നത്, ദുശ്ശീലങ്ങളിൽ നിന്ന് പിന്മാറി കൃഷ്ണാവബോധത്തിൽ പുരോഗമിക്കണമെന്ന് വിചാരിക്കുന്ന ഒരുവനെ സാധുവായി ഗണിക്കണം എന്ന് – പഴയ പരിചയം നിമിത്തം ആ ദുശ്ശീലത്തിന് ചിലപ്പോൾ അവൻ വഴങ്ങിയെങ്കിൽത്തന്നെയും. അടുത്ത പദ്യത്തിൽ കൃഷ്ണൻ പറയുന്നു :
ക്ഷിപ്രം ഭവതി ധർമാത്മാ ശശ്വച്ഛാന്തിം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി
(ഭ.ഗീ. 9.31)
“അവൻ വേഗം ധാർമികനായിത്തീരുകയും ശാന്തിയെ പ്രാപിക്കുകയും ചെയ്യും. അല്ലയോ കുന്തീകുമാരനായ അർജുനാ, എന്റെ ഭക്തന് ഒരിക്കലും നാശം സംഭവിക്കുകയില്ല എന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കൂ.”
കൃഷ്ണാവബോധം പരിശീലിക്കുവാൻ തുടങ്ങിയാൽ അധികം താമസിയാതെ തന്നെ അവൻ സജ്ജനമായിത്തീരും എന്ന് ശ്രീകൃഷ്ണൻ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു. വൈദ്യുതഫാനിൽ നിന്ന് പ്ലഗ് വേർപെടുത്തിയാലും ഫാൻ അല്പനേരം കൂടി തിരിയും. പക്ഷേ അധികം താമസിയാതെ അതു പ്രവർത്തനരഹിതമായിത്തീരുന്നതാണ്. ഒരിക്കൽ ശ്രീകൃഷ്ണപാദാരവിന്ദങ്ങളെ ആശ്രയിച്ചാൽ കർമപരിപാടികളുമായി ബന്ധപ്പെടുന്ന പ്ലഗ് നാം ഊരിയെടുത്തതായി കണക്കാക്കാം. പഴയ കർമങ്ങൾ കുറച്ചുകൂടി നാം ചെയ്തെന്നു വരാം. പക്ഷേ അവ താമസിയാതെ നിലയ്ക്കുമെന്ന് തീർച്ചയാക്കിക്കൊള്ളുക. കൃഷ്ണാവബോധപ്രവർത്തനം ആരംഭിച്ച ഒരുവന് സജ്ജനമായിത്തീരുവാൻ താൻതന്നെ ഒറ്റയ്ക്ക് പ്രയത്നിക്കണമെന്ന് ഭയപ്പെടേണ്ടതില്ല. എല്ലാ നല്ല യോഗ്യതകളും അവന് സ്വയം വന്നു ചേരും. ശ്രീമദ് ഭാഗവതത്തിൽ തറപ്പിച്ചു തന്നെ പറഞ്ഞിട്ടുണ്ട്; കൃഷ്ണാവബോധം ലഭിച്ചവന് എല്ലാ സദ്ഗുണങ്ങളും പ്രാപ്തങ്ങളായിക്കഴിഞ്ഞിരിക്കുന്നു എന്ന്. നേരെ മറിച്ച് ഈശ്വരബോധം ഒരുവന് ഇല്ലെങ്കിൽ അവന് വേറെ എത്ര നല്ല ഗുണങ്ങളുണ്ടായാലും അതെല്ലാം നിഷ്പ്രയോജനങ്ങളാണെന്ന് കരുതണം. എന്തെന്നാൽ നിഷേധിക്കപ്പെട്ട കർമങ്ങളിൽ നിന്ന് അവൻ വിലക്കപ്പെടുകയില്ല. കൃഷ്ണാവബോധമില്ലാത്തവൻ ഈ ഭൗതികലോകത്തിൽ എന്തെങ്കിലും അബദ്ധങ്ങൾ ചെയ്യാതിരിക്കുകയില്ല, തീർച്ചയാണ്.
ജന്മ കർമ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വതഃ
ത്യക്ത്വാ ദേഹം പുനർജന്മ നൈതി മാമേതി സോ അർജുന
(ഭ.ഗീ. 4.9)
‘എന്റെ ജന്മത്തിന്റെയും കർമത്തിന്റെയും ദിവ്യത്വം ശരിക്കും മനസ്സിലാക്കിയ ഒരുവൻ ഐഹികദേഹം ഉപേക്ഷിച്ചശേഷം ഈ ഭൗതികലോകങ്ങളിൽ പിന്നീട് ജനിക്കുകയില്ല. അർജുനാ, അവൻ എന്നെത്തന്നെ പ്രാപിക്കും.’
കൃഷ്ണായനം / അധ്യായം 2
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆