മഹാരാജാവ് ശൂരസേനന്റെ പുത്രിയും, ശ്രീകൃഷ്ണപിതാവായ വസുദേവരുടെ സഹോദരിയുമാണ് പൃഥാ. പിന്നീട്, മഹാരാജാവ് കുന്തീഭോജൻ ദത്തെടുക്കുകയാൽ പൃഥ ‘കുന്തി’ എന്നറിയപ്പെടുന്നു. പരമദിവ്യോത്തമപുരുഷന്റെ വിജയശക്തി അവതാരമാണ് കുന്തി. ഉന്നത ലോകങ്ങളിലെ ദിവ്യന്മാരായ നിവാസികൾ കുന്തീഭോജന്റെ കൊട്ടാരം സന്ദർശിക്കുന്നത് പതിവാക്കിയിരുന്നു. ആകയാൽ കുന്തി അവരുടെ സ്വീകരണത്തിനായി നിയുക്തയാക്കപ്പെട്ടിരുന്നു. അപ്രകാരം ഒരിക്കൽ ദുർവാസാവ് മഹർഷിയെയും സേവിക്കുന്നതിൽ കുന്തി നിയുക്തയാക്കപ്പെടുകയും, കുന്തിയുടെ ആത്മാർത്ഥമായ സേവനത്തിൽ സംപ്രീതനായ മഹായോഗിയായ ദുർവാസാവ് മഹർഷി, കുന്തീദേവി ആഗ്രഹിക്കുന്ന ദേവനെ ക്ഷണിച്ചുവരുത്തുന്നതിന് സാധ്യമാകുന്ന ഒരു ദിവ്യമന്ത്രം ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. ജിജ്ഞാസയോടെ കുന്തീദേവി ഉടൻ തന്നെ സൂര്യദേവനെ മന്ത്രശക്തിയാൽ വിളിച്ചുവരുത്തുകയും ചെയ്തു. എന്നാൽ, കുന്തീദേവിയുമായി ഇണ ചേരാനുള്ള സൂര്യദേവന്റെ ഇംഗിതത്തിന് വിസമ്മതം പ്രകടിപ്പിച്ച കുന്തീദേവിയോട്, കുന്തീദേവിയുടെ കന്യകാത്വത്തിന് നാശം സംഭവിക്കുകയില്ലെന്ന് വാഗ്ദാനം നൽകുകയാൽ സമ്മതിച്ചു. അപ്രകാരം കുന്തീദേവി ഗർഭിണിയായിത്തീരുകയുകർണന് ജന്മം നൽകുകയും ചെയ്തു. സൂര്യദേവന്റെ അനുഗ്രഹത്താൽ വീണ്ടും കന്യകയായിത്തീർന്ന കുന്തീദേവി, മാതാപിക്കാൾ ഈ കാര്യമറിയുമെന്ന ഭീതിമൂലം നവജാതശിശുവിനെ ( കർണനെ ) ഉപേക്ഷിച്ചു. അതിനു ശേഷംസ്വയംവര വേളയിൽ കുന്തി, പാണ്ഡുവിന് വരണമാല്യമണിയിച്ച് പതിദേവനായി തിരഞ്ഞെടുത്തു. പിൽക്കാലത്ത് മഹാരാജാവ് പാണ്ഡു കുടുംബ ജീവിതത്തിൽ നിന്നും വിരമിക്കുകയും, സന്ന്യാസം സ്വീകരിക്കുകയും ചെയ്തു. അത്തരമൊരു ജീവിതം സ്വീകരിക്കുന്നതിന് മഹാരാജാവ് പാണ്ഡുവിനെ കുന്തീദേവി അനുവദിച്ചില്ല. എന്നാൽ അവസാനം പാണ്ഡു ഉചിതരായ വ്യക്തിത്വങ്ങളിൽ നിന്നും പുത്രന്മാരെ സ്വീകരിച്ച് മാതാവായിത്തീരാൻ കുന്തീദേവിക്ക് അനുവാദം നൽകി. ഭർത്താവിന്റെ ഈ നിർദേശത്തോട് കുന്തീദേവി വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും, പരിസ്ഫുടമായ ദൃഷ്ടാന്തങ്ങളുടെ വിവരണം നൽകിക്കൊണ്ട് പാണ്ഡു, തന്റെ നിർദേശത്തെ ന്യായീകരിക്കുകയും, കുന്തീദേവിയെക്കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തു. അപ്രകാരം ദുർവാസാവ് മഹർഷി ഉപദേശിച്ച ദിവ്യമന്ത്രത്താൽ കുന്തി, യമരാജനിൽ നിന്നും യുധിഷ്ഠിരനും, വായുദേവനിൽനിന്നും ഭീമനും, ഇന്ദ്രനിൽ നിന്നും അർജുനനും ജന്മം നൽകി. മറ്റു രണ്ടു പുത്രന്മാരായ നകുലനും , സഹദേവനും മാദ്രിയിൽ പാണ്ഡു മഹാരാജാവിന് ജന്മംകൊണ്ടവരായിരുന്നു. പിന്നീട് മഹാരാജാവ് പാണ്ഡുവിന് അകാലമൃത്യു സംഭവിക്കയാൽ ദുഃഖാധിക്യത്താൽ കുന്തി മോഹാലസ്യപ്പെട്ടു. പാണ്ഡുവിന്റെ രണ്ട് സഹപത്നിമാരിൽ ഒരാളായ കുന്തി പ്രായപൂർത്തിയാകാത്ത പുത്രന്മാരുടെ (പാണ്ഡവരുടെ) പരിപാലനത്തിനായി ജീവിക്കണമെന്നും, മാദ്രി ‘സതി’ അനുഷ്ഠിച്ച് സ്വമേധയാ പതീദേവനോടൊപ്പം ചിതയിൽ പ്രവേശിക്കണമെന്നുമുള്ള തീരുമാനത്തിലെത്തി. തദവസരത്തിൽ അവിടെ സന്നിഹിതരായിരുന്ന ശതസൃംഗനെപ്പോലുള്ള ശ്രേഷ്ഠരായ ഋഷിവര്യന്മാർ അവരുടെ ഈ തീരുമാനത്ത അംഗീകരിക്കുകയും ചെയ്തു. പിൽക്കാലത്ത് ദുര്യോധനന്റെ ഗൂഢ ദുർവൃത്തികളാൽ പാണ്ഡവർ രാജ്യഭ്രഷ്ടരാക്കപ്പെട്ടപ്പോൾ കുന്തി പുത്രന്മാരെ അനുഗമിക്കുകയും, ആ കാലഘട്ടത്തുണ്ടായ എല്ലാ ക്ലേശങ്ങളും തുല്യമായി അനുഭവിക്കുകയും ചെയ്തു. വനവാസക്കാലത്ത്, രാക്ഷസകന്യകയായ ഹിഡിംബ, ഭീമസേനനെ ഭർത്താവായി ലഭിക്കണമെന്ന് ആഗ്രഹിച്ചു. എന്നാൽ ഹിഡിംബയുടെ അപേക്ഷ ഭീമസേനൻ നിരസിച്ചതിനാൽ ഹിഡിംബ കുന്തീദേവിയെയും യുധിഷ്ഠിരനെയും സമീപിച്ച് സങ്കടം ഉണർത്തിച്ചു. അവർ ഹിഡിംബയുടെ അപേക്ഷ സ്വീകരിക്കാനും, അവൾക്കൊരു പുത്രനെ നൽകാനും ഭീമസേനനോട് ആജ്ഞാപിച്ചു. ഭീമസേനന് ഹിഡിംബയിൽ ‘ഘടോൽകചൻ ’ എന്നൊരു പുത്രൻ ജന്മമെടുക്കുകയും, അദ്ദേഹം പിതാവായ ഭീമസേനനോടൊപ്പം കൗരവർക്കെതിരായി ധീരമായി പോരാടുകയും ചെയ്തു. പാണ്ഡവരുടെ വനവാസക്കാലത്ത് അവർ ഒരു ബ്രാഹ്മണകുടുംബത്തോടൊപ്പം വസിച്ചിരുന്നു. ബകാസുരൻ കാരണം വിഷമ പ്രതിസന്ധിയിലായ ബ്രാഹ്മണകുടുംബത്തെ രക്ഷിക്കാനായി ബകാസുരനെ വധിക്കാൻ കുന്തി, ഭീമസേനനോട് ആജ്ഞാപിച്ചു. പാഞ്ചാലദേശത്തേക്ക് യാത്രയാവാൻ കുന്തി യുധിഷ്ഠിരനോട് നിർദേശിക്കുകയും, അവിടെവെച്ച് ദ്രൗപദിയെ അർജുനൻ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ കുന്തിയുടെ ആജ്ഞപ്രകാരം പഞ്ചപാണ്ഡവരും ( തുല്യമായി ) ദ്രൗപദിയുടെ ഭർത്താക്കന്മാരായിത്തീർന്നു. വ്യാസദേവന്റെ സാന്നിധ്യത്തിൽ പാഞ്ചാലി പഞ്ചപാണ്ഡവരെയും വിവാഹം ചെയ്തു. തന്റെ ആദ്യ പുത്രനായ കർണനെ കുന്തി ഒരിക്കലും വിസ്മരിച്ചിരുന്നില്ല. കുരുക്ഷേത്ര യുദ്ധത്തിൽ കർണൻ വധിക്കപ്പെട്ടപ്പോൾ കുന്തീദേവി വിലപിക്കുകയും, മഹാരാജാവ് പാണ്ഡുവിനെ പരിണയിക്കുന്നതിനു മുമ്പ് തനിക്കുണ്ടായ പുത്രനാണ് കർണനെന്ന് പാണ്ഡവരോട് തുറന്നുപറയുകയും ചെയ്തു. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ശ്രീകൃഷ്ണ ഭഗവാൻ ദ്വാരകയിലേക്ക് മടങ്ങിപ്പോകുമ്പോൾ, ഭഗവാനോടുള്ള കുന്തീദേവിയുടെ പ്രാർത്ഥനകൾ അതിമനോഹരമായി വിശദീകരിച്ചിട്ടുണ്ട്. അനന്തരം, ഗാന്ധാരിയോടൊപ്പം കഠിന തപശ്ചര്യ അനുഷ്ഠിക്കാൻ കുന്തി വനത്തിലേക്ക് യാത്രയായി. ഓരോ മുപ്പതു ദിവസത്തിനും ശേഷം മാത്രം ഭക്ഷണം കഴിക്കുകയും, ഒടുവിൽ തീവ്രമായ ധ്യാനത്തിൽ ഉപവിഷ്ടയാകുകയും, പിന്നീട് കാട്ടു തീയിൽ വെന്തു വെണ്ണീറാകുകയും ചെയ്തു.
( ശ്രീമദ് ഭാഗവതം 1/13/3-4/ ഭാവാർത്ഥം )
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
