ഗീതാ മാഹാത്മ്യം
(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
💐💐💐💐💐💐💐💐💐
ശ്രീമദ് ഭഗവദ് ഗീത പതിനേഴാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
💐💐💐💐💐💐💐💐💐
മഹാദേവൻ തുടർന്നു, “പ്രിയ പാർവതീ, നീ ശ്രദ്ധയോടെ ഭഗവദ് ഗീതയുടെ പതിനാറാം അദ്ധ്യായത്തിന്റെ മഹിമകൾ ശ്രവിക്കുകയുണ്ടായല്ലോ. അതിലെ മുഖ്യകഥാപാത്രമായ മഹാഭക്തനായ ഖഡ്ഗബാഹു രാജാവിനെ കുറിച്ചു തന്നെയാണ് ഭഗവദ് ഗീതയുടെ പതിനേഴാം അദ്ധ്യായത്തിന്റെ മാഹാത്മ്യത്തിലും വർണിച്ചിരിക്കുന്നത്.
ഈ കഥ ഖഡ്ഗബാഹു രാജാവ് രാജ്യം ഉപേക്ഷിച്ചു വനത്തിലേക്ക് പോകുന്നതിനു മുൻപേയുള്ള അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്.
രാജാവ് ഖഡ്ഗബാഹുവിന്റെ മകന് അനേകം സേവകന്മാർ ഉണ്ടായിരുന്നു. അതിൽ ഒരുവനാണ് അങ്ങേയറ്റം വിഡ്ഢിയായിരുന്ന ദുശ്ശാസനൻ. കൊട്ടാരത്തിലെ ഏറ്റവും അപകടകാരിയായ ആനയുമായി തനിക്ക് സവാരി നടത്തുവാൻ സാധിക്കും എന്ന് രാജകുമാരനുമായി പന്തയം വെക്കുവാൻ മാത്രം വിഡ്ഢിയായിരുന്നു ദുശ്ശാസനൻ. ഈ അതിസാഹസികമായ പ്രവൃത്തി ചെയ്താൽ അവൻ മരണപ്പെടുമെന്ന് ഉറപ്പുള്ള ജനങ്ങൾ ഈ പ്രവൃത്തിയിൽ നിന്നും പിന്തിരിയുവാൻ അവനോടപേക്ഷിച്ചു. അവന്റെ അഭ്യുദാകാംക്ഷികളായവരുടെ സദുപദേശങ്ങൾ ചെവി കൊള്ളാതെ വിഡ്ഢിയായ ആ മനുഷ്യൻ ഭീമാകാരനായ ആ ജീവിയുടെ പുറത്തേറി കടുത്ത വാക്കുകളാൽ അതിനെ മുൻപോട്ടു നീങ്ങുവാൻ പ്രേരിപ്പിച്ചു.
ഇതു സഹിക്കുവാൻ കഴിയാതെ അഹങ്കാരിയും ശക്തിമാനുമായ ആന വളഞ്ഞും തിരിഞ്ഞും ക്ഷുഭിതനായി പല ദിക്കിൽ ഓടി. നിമിഷങ്ങൾക്കകം ദുശ്ശാസനനെ വലിച്ചെറിയുകയും ചവിട്ടി കൊല്ലുകയും ചെയ്തു. കർമ്മ നിയമങ്ങൾ പ്രകാരം ഒരുവൻ മരണ സമയത്ത് തന്റെ മനസ്സ് ഏതു കാര്യത്തിലാണോ ഉറപ്പിച്ചിരിക്കുന്നത്, അടുത്ത ജന്മത്തിൽ അതായിത്തീരുന്നു. അങ്ങനെ ദുശ്ശാസനൻ അടുത്ത ജന്മം ഒരു ആനയായി ജനിച്ചു. സിംഹള ദ്വീപിലെ രാജാവിന്റെ കൊട്ടാരത്തിൽ ജീവിച്ചു.
എന്നാൽ സിംഹള ദ്വീപിലെ രാജാവ് ഖഡ്ഗബാഹു രാജാവിന്റെ അടുത്ത സുഹൃത്തായതിനാൽ പലപ്പോഴായി അവർ തമ്മിൽ സമ്മാനങ്ങൾ കൈമാറാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദർഭത്തിൽ സിംഹള രാജാവ് തന്റെ സുഹൃത്തിന് ആനയെ സമ്മാനമായി നൽകി. ഖഡ്ഗബാഹു രാജാവ് അത് കിട്ടിയ ഉടനെ തന്നെ തന്റെ പ്രിയപ്പെട്ട കവിക്ക് സമ്മാനമായി നൽകുകയും ചെയ്തു. കുറച്ചു കാലങ്ങൾക്കു ശേഷം കവി ആ ആനയെ മാൽവ ദേശത്തിലെ രാജാവിന് 100 സ്വർണനാണയങ്ങൾക്ക് വിൽക്കുകയും ചെയ്തു.
ആ ആന കുറച്ചു കാലം സന്തോഷത്തോടെ ജീവിച്ചു. പക്ഷേ പിന്നീട് അതിന് അസുഖം ബാധിക്കുകയും ഭക്ഷിക്കുവാനോ കുടിക്കുവാനോ സാധിക്കാത്ത വിധത്തിലാവുകയും ചെയ്തു. ആനപാപ്പാന്മാർ തങ്ങളെക്കൊണ്ട് സാധിക്കാവുന്നതൊക്കെ ചെയ്യുവാൻ ശ്രമിച്ചുവെങ്കിലും ആനയുടെ അസുഖം ഭേദമാക്കുവാൻ സാധിക്കാതെ അവർ ആ ദുഃഖവാർത്ത രാജാവിനെ അറിയിച്ചു. മാൽവ ദേശത്തിലെ രാജാവ് ഉടനെ തന്നെ ഏറ്റവും നല്ല വൈദ്യന്മാരെ വിളിച്ചുവരുത്തിക്കൊണ്ട് ആനയുടെ അടുക്കൽ എത്തി. എന്നാൽ വളരെ ആശ്ചര്യകരമായ ഒരു സംഭവം പിന്നീട് നടന്നു. അവിടെ സന്നിഹിതരായിരുന്ന എല്ലാ ജനങ്ങളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചരിഞ്ഞു കൊണ്ടിരിക്കുന്ന ആന രാജാവിനോട് സംസാരിച്ചു. “പ്രിയ രാജൻ , അങ്ങ് മനുഷ്യരിൽ ശ്രേഷ്ഠനും ധർമ്മം ആചരിക്കുന്നവനുമായ വ്യക്തിയാണ്. അങ്ങ് നിത്യവും പരമപുരുഷനായ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നതിനാൽ ആരെയാണ് അങ്ങയുമായി താരതമ്യം ചെയ്യുവാൻ സാധിക്കുക !. എന്നെ സംബന്ധിച്ച് എന്റെ സമയം അവസാനിക്കുവാറായിരിക്കുന്നു. മരണം അടുത്തിരിക്കുന്നു. മരുന്നിനോ വൈദ്യന്മാർക്കോ ഇനി ഒന്നും ചെയ്യുവാൻ സാധിക്കില്ല എന്ന് ദയവായി മനസ്സിലാക്കിയാലും. യജ്ഞങ്ങളോ ദാനമോ കൊണ്ടു പോലും ഇനി ഒന്നും ചെയ്യുവാൻ സാധിക്കില്ല. അങ്ങേയ്ക്ക് എന്നെ സഹായിക്കണം എന്നുണ്ടെങ്കിൽ ഒരു കാര്യം മാത്രം ചെയ്യുക. ഭഗവദ് ഗീതയുടെ പതിനേഴാം അധ്യായം ദിവസവും പാരായണം ചെയ്യുന്ന ഒരു വ്യക്തിയെ ദയവായി എൻറെ അടുത്ത് എത്തിക്കുക.”
കർത്തവ്യബോധത്തോടെ ആ രാജാവ് നിത്യേന ഭഗവദ് ഗീതയുടെ പതിനേഴാം അധ്യായം പാരായണം ചെയ്യുന്ന ഒരു മഹാ ഭക്തനെ കണ്ടെത്തി. ആ ഭക്തൻ, ഈ ശ്ലോകങ്ങൾ ഉച്ചരിച്ചുകൊണ്ട് ആനയുടെ ശിരസ്സിൽ പുണ്യജലം തളിച്ചു. ഉടനെ തന്നെ ആന തന്റെ ശരീരം വെടിയുകയും ഭഗവാൻ വിഷ്ണുവിനു സമാനമായ ചതുർഭുജ രൂപം പ്രാപ്തമാക്കുകയും ചെയ്തു. ഒരു പുഷ്പക വിമാനം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുവാനായി വന്നു. എന്നാൽ അദ്ദേഹം മടങ്ങുന്നതിനു മുൻപ് രാജാവ് എല്ലാം വിശദീകരിക്കുവാൻ പറഞ്ഞു. ദുശ്ശാസനൻ തന്റെ പൂർവ്വജന്മത്തെ കുറിച്ചും തനിക്ക് ഈ ഗജത്തിന്റെ ശരീരം ലഭിച്ചതിനെക്കുറിച്ചും വിശദീകരിച്ച ശേഷം വൈകുണ്ഠത്തിലേക്ക് മടങ്ങി.
ഈ സംഭവങ്ങളാൽ പ്രചോദിതനായ രാജാവ് ഭഗവദ് ഗീതയുടെ പതിനേഴാം അദ്ധ്യായം പാരായണം ചെയ്യുവാൻ തുടങ്ങുകയും, ശ്രീകൃഷ്ണ ഭഗവാന്റെ പാദപദ്മങ്ങളിൽ അഭയം പ്രാപിച്ചു കൊണ്ട് തന്റെ ജീവിതം പരിപൂർണ്ണമാക്കുകയും ചെയ്തു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
