ഗീതാ മാഹാത്മ്യം
(പദ്മ പുരാണത്തിൽ നിന്ന് ഉദ്ധൃതം)
അവതരണം/ വിവർത്തനം – ശുദ്ധഭക്തി വൃന്ദം
🔆🔆🔆🔆🔆🔆🔆
ശ്രീമദ് ഭഗവദ് ഗീത പതിനഞ്ചാം അദ്ധ്യായത്തിന്റെ മാഹാത്മ്യം
🔆🔆🔆🔆🔆🔆🔆
മഹാദേവൻ പറഞ്ഞു, “പ്രിയ പാർവതീ, ഏറ്റവും മഹിമയാർന്ന ഭഗവദ് ഗീതയുടെ പതിനഞ്ചാം അദ്ധ്യായത്തിന്റെ മാഹാത്മ്യം ദയവായി ശ്രദ്ധയോടെ ശ്രവിച്ചാലും.”
ഗൗഢദേശം എന്ന നാട് ഭരിച്ചിരുന്ന മഹാനായ രാജാവായിരുന്നു നരസിംഹൻ. അദ്ദേഹത്തിന്റെ സൈന്യാധിപനായിരുന്നു സരബ മേരുണ്ട. അയാൾ ഗൗഢ ദേശത്തിന്റെ നിയന്ത്രണമേറ്റെടുക്കാമെന്ന ആഗ്രഹത്തോടു കൂടി, രാജകുമാരന്റെ കൂട്ടുപിടിച്ച് രാജാവിനെ വധിക്കുവാൻ ആസൂത്രണം ചെയ്തു. എന്നാൽ ഇത് നടത്തുന്നതിനു മുൻപ് തന്നെ സരബ മേരുണ്ട, മരിക്കുകയും സിന്ധു ദേശത്തിൽ വേഗത്തിൽ കുതിക്കുന്ന മനോഹരമായ ഒരു കുതിരയായി പിറക്കുകയും ചെയ്തു. ഒരിക്കൽ ഗൗഢ ദേശത്തിലെ ധനികനായ ഒരു വ്യവസായി ആ മേന്മയുള്ള കുതിരയെ കാണുകയും, ഉടമക്ക് വലിയ ധനം നൽകി അതിനെ വാങ്ങുകയും ചെയ്തു. അദ്ദേഹം ഉടനെ ഗൗഢ ദേശത്തിലേക്ക് തിരിക്കുകയും ആ കുതിരയെ രാജാവ് നരസിംഹന് സമ്മാനമായി നൽകുകയും ചെയ്തു. ആ ഗാംഭീര്യമുള്ള കുതിരയെ കണ്ട് വളരെയധികം സംപ്രീതനായ രാജാവ് മറിച്ചൊന്നും ചിന്തിക്കാതെ വ്യാപാരി ചോദിച്ച ധനം നൽകുകയും ചെയ്തു.
കുറച്ചു ദിവസങ്ങൾക്കു ശേഷം, രാജാവ് കുതിരയിൽ കയറി ഇരുന്നു കൊണ്ട് തന്റെ സംഘത്തോടൊപ്പം വേട്ടക്ക് പോകുവാൻ തീരുമാനിച്ചു. അങ്ങനെ ഒരു മാനിനെ ദൂരെ നിന്നും കണ്ട രാജാവ് അതിനെ പിന്തുടരുവാൻ തുടങ്ങി. അതിന്റെ പിന്നാലെ നദികളും വനങ്ങളും കടന്നു കൊണ്ടു ആ മൃഗത്തെ പിൻതുടർന്നു. തന്റെ സംഘത്തെ ഏറെ പിന്നിലാക്കിക്കൊണ്ട് ഒരുപാട് ദൂരം മുന്നോട്ടു പോയെങ്കിലും,അദ്ദേഹത്തിന് ആ വേഗതയേറിയ മാനിനെ പിടികൂടുവാൻ സാധിച്ചില്ല.
ക്രമേണ തളർച്ചയാലും, ദാഹത്താലും കീഴടക്കപ്പെട്ട രാജാവ്കുതിരപ്പുറത്ത് നിന്നും ഇറങ്ങിയ വിശ്രമിക്കാൻ നിർബന്ധിതനായി. തന്റെ കുതിരയെ ഒരു വൃക്ഷത്തിൽ ബന്ധിച്ച ശേഷം ,അദ്ദേഹം ഒരു വലിയ പാറയ്ക്ക് മുകളിൽ വിശ്രമിക്കുവാൻ തുടങ്ങി.കാറ്റിൽ ഒരു ചർമ്മ പത്രം (മുൻ കാലത്ത് എഴുതുവാനും ചിത്രങ്ങൾ വരക്കുവാനും ഉപയോഗിച്ചിരുന്ന മൃഗങ്ങളുടെ ചർമ്മം കൊണ്ടുണ്ടാക്കിയ പത്രം )അവിടെയും ഇവിടെയുമായി പറന്നു നടക്കുന്നത് രാജാ നരസിംഹന്റെ ശ്രദ്ധയിൽ പെട്ടു. വിധിയുടെ നിശ്ചയമെന്നോണം അത് അദ്ദേഹത്തിന്റെ അടുത്തു തന്നെയുള്ള കല്ലിൽ വന്നു പതിച്ചു. അദ്ദേഹം ചിന്തിച്ചു, “ഇതെന്താണ്?” ഭഗവദ് ഗീതയുടെ പതിനഞ്ചാം അധ്യായത്തിലെ ഒരു പകുതി ശ്ലോകം അതിൽ ആലേഖനം ചെയ്തിരുന്നു. രാജാവ് ഉറക്കെ ആ അനശ്വരമായ പദങ്ങൾ വായിക്കുകയും, ഉടനെ തന്നെ അദ്ദേഹത്തിന്റെ കുതിര ചത്തു വീണു.അതിന്റെ ശരീരത്തിൽ നിന്നും ഒരു ദിവ്യമായ ചതുർഭുജനായ വ്യക്തി ഉയർന്നു വന്നു. വൈകുണ്ഠത്തിൽ നിന്നും ഒരു പുഷ്പക വിമാനം വരികയും ആ വ്യക്തിയെ കൂട്ടി കൊണ്ട് തിരിച്ചു യാത്രയാവുകയും ചെയ്തു. രാജാവ് ഈ അത്ഭുത ദൃശ്യം കാണുവാൻ സാധിച്ചത് ഒരു അനുഗ്രഹമായി കരുതി. എഴുന്നേറ്റു നിന്നതിനു ശേഷം ചുറ്റും നോക്കിയ രാജാവിന്റെ ശ്രദ്ധയിൽ ഫലവൃക്ഷങ്ങൾ നിറഞ്ഞ മനോഹരമായ ഒരു ആശ്രമം കണ്ടു. ആ ആശ്രമം സന്ദർശിച്ചപ്പോൾ പരിശുദ്ധനും, നിയന്ത്രിതാത്മാവുമായ ഒരു ബ്രാഹ്മണൻ ഇരുന്നുകൊണ്ട് മന്ദഹസിക്കുന്നത് കണ്ടു. രാജാവ് ബ്രാഹ്മണന് മുൻപിൽ കൂപ്പു കൈകളോടെ വിനയാന്വിതനായി നിന്നുകൊണ്ട് ചോദിച്ചു.
” പ്രിയ ബ്രാഹ്മണാ, ദയവായി എനിക്ക് എല്ലാം വിശദീകരിച്ചു നൽകിയാലും,”
വിഷ്ണു ശർമൻ എന്ന നാമധേയത്തോടുകൂടിയ ആ ബ്രാഹ്മണൻ രാജാവിന്റെ വിനയാന്വിതമായ ഭാവത്തിൽ സംപ്രീതനായി. ശേഷം മറുപടി പറഞ്ഞു, “ഓ രാജൻ മുൻപ് അങ്ങയുടെ സൈന്യത്തിന്റെ സർവ സൈന്യാധിപനായിരുന്നുവല്ലോ സരബ മേരുണ്ട. അദ്ദേഹം അങ്ങയുടെ മകനെ കൂട്ടുപിടിച്ചു കൊണ്ട് അങ്ങയുടെ രാജ്യം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു.”
” എന്നാൽ അയാൾ തന്റെ പദ്ധതി നടപ്പിലാക്കുന്നതിനു മുൻപേ തന്നെ അതിസാരം ബാധിച്ചു മരണപ്പെട്ടു. അയാൾ അതിനുശേഷം അങ്ങ് യാത്ര ചെയ്തിരുന്ന ആ കുതിരയായി പിറന്നു. എന്നാൽ ഭാഗ്യവശാൽ ആ കുതിരയ്ക്ക് അങ്ങ് വായിച്ച ഭഗവദ് ഗീതയുടെ പതിനഞ്ചാം അധ്യായത്തിലെ പദങ്ങൾ ശ്രവിക്കുവാൻ സാധിക്കുകയും വൈകുണ്ഠം പ്രാപ്തമാവുകയും ചെയ്തു.”
ഈ മനോഹരമായ മറുപടിയിൽ അങ്ങേയറ്റം പ്രചോദിതനായ രാജാവ് നന്ദിയോടു കൂടി ആ ചർമ്മ പത്രം തന്റെ തലയിൽ തൊടുകയും, അവിടെനിന്ന് മടങ്ങുകയും ചെയ്തു. അദ്ദേഹം തന്റെ വേട്ട സംഘത്തോടൊപ്പം ചേർന്ന് കൊട്ടാരത്തിലേക്ക് മടങ്ങി. കൈവശമുള്ള ചർമ്മ പത്രം തന്റെ ഏറ്റവും വലിയ സമ്പാദ്യമായി കരുതിയ രാജാവ്,അതിൽ എഴുതിയിരുന്നത് ദിവസം തോറും ആവർത്തിച്ചു വായിച്ചു കൊണ്ടേയിരുന്നു. തന്റെ മകന്റെ ആഗ്രഹം നിറവേറ്റുവാനായി അവനെ ഗൗഢ ദേശത്തിന്റെ രാജാവായി വാഴിക്കുകയും ചെയ്തു. ശേഷം വിശ്രമ ജീവിതം സ്വീകരിച്ചു കൊണ്ട് വനത്തിൽ പോവുകയും അവിടെ ഭഗവദ് ഗീതയുടെ പതിനഞ്ചാം അദ്ധ്യായം നിത്യേന പാരായണം ചെയ്തു കൊണ്ട് ശ്രീകൃഷ്ണ ഭഗവാന്റെ പാദ കമലങ്ങൾ പ്രാപിക്കുകയും ചെയ്തു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
