ഹിരണ്യകശിപു പ്രപഞ്ചത്തെ ഭീതിപ്പെടുത്തുന്നു
ഹിരണ്യകശിപു കഠിന തപസ്സനുഷ്ഠിച്ച് ബ്രഹ്മദേവനെ സംപ്രീതനാക്കി അവൻ ആഗ്രഹിച്ച വരങ്ങൾ നേടി. മിക്കവാറും നശിച്ചു കഴിഞ്ഞിരുന്ന അവന്റെ ശരീരം ഈ അനുഗ്രഹങ്ങൾ ലഭിച്ചതിനു ശേഷം സ്വർണപ്രഭയാർന്ന പൂർണ സൗന്ദര്യത്തോടെ പുനരുജ്ജീവിച്ചു. എന്നിരുന്നാലും, വിഷ്ണുഭഗവാൻ തന്റെ സഹോദരനെ വധിച്ച സംഭവം വിസ്മരിക്കാൻ കഴിയാതിരുന്നില്ല. അവൻ വിഷ്ണുഭഗവാനോടുള്ള ശത്രുത തുടർന്നു. ഹിരണ്യകശിപു, ദേവന്മാരും അസുരന്മാരും ഉൾപ്പെടെ പത്തു ദിശകളിലും മൂന്നു ലോകങ്ങളിലുമുള്ള എല്ലാ ജീവരാശികളേയും തന്റെ നിയന്ത്രണത്തിലാക്കി. ദേവേന്ദ്രനെ പുറത്താക്കി സ്വർഗലോകം ഉൾപ്പെടെ സർവലോകങ്ങളുടെയും ഉടമയായി അത്യാഢംബര ജീവിതം നയിക്കാൻ ആരംഭിച്ച അവൻ അഹങ്കാരത്താൽ ഉന്മത്തനായിത്തീർന്നു. വിഷ്ണുഭഗവാനും ബ്രഹ്മദേവനും, മഹാദേവനും ഒഴികെയുള്ള എല്ലാ ദേവന്മാരും അവന്റെ നിയന്ത്രണത്തിൻ കീഴിലായി അവനെ സേവിക്കാൻ ആരംഭിച്ചു. ഇത്രയും ശക്തനായിരുന്നിട്ടും വൈദിക ക്രമങ്ങളെ ലംഘിക്കുന്നതിൽ അഭിമാനം കൊണ്ട് ഗർവിഷ്ഠനായതു മൂലം അവൻ അസംതൃപ്തനായിരുന്നു. എല്ലാ ബ്രാഹ്മണരും അവനിൽ അതൃപ്തരാവുകയും ദൃഢനിശ്ചയത്തോടെ അവനെ ശപിക്കുകയും ചെയ്തു. അവസാനം ദേവന്മാരും മഹർഷിമാരുമുൾപ്പെടെ പ്രപഞ്ചത്തിലെ മുഴുവൻ ജീവരാശികളും ഹിരണ്യകശിപുവിന്റെ ഭീകര ഭരണത്തിൽ നിന്ന് ആശ്വാസം തേടി ഭഗവാനെ പ്രാർത്ഥിക്കാൻ തുടങ്ങി.
ഹിരണ്യകശിപു സൃഷ്ടിക്കുന്ന ഭീകരാവസ്ഥയിൽ നിന്ന് ദേവന്മാരെയും മറ്റു ജീവസത്തകളെയും രക്ഷിക്കാമെന്ന് വിഷ്ണുഭഗവാൻ ദേവന്മാർ വാക്കു നൽകി. ഹിരണ്യകശിപു ദേവന്മാർക്കും, വേദങ്ങളുടെ അനുയായികൾക്കും, ഗോക്കൾക്കും, ബ്രാഹ്മണർക്കും, ധാർമികരായ വിശുദ്ധവ്യക്തികൾക്കും ദ്രോഹം ചെയ്യുന്നവനായതിനാലും, ഭഗവാനിൽ ശത്രുതയുളളവനായതിനാലും അവൻ സ്വാഭാവികമായും ഉടനെ വധിക്കപ്പെടും. മഹാഭക്തനും ശ്രേഷ്ഠ വൈഷ്ണവനുമായിരുന്ന സ്വപുത്രനായ പ്രഹ്ലാദനെ പീഡിപ്പിക്കാനായിരുന്നു ഹിരണ്യകശിപുവിന്റെ അവസാന ഉദ്യമം. ദേവന്മാർ ഭഗവാനാൽ ഇപ്രകാരം സമാശ്വസിപ്പിക്കപ്പെട്ടതോടെ, ഹിരണ്യ കശിപുവിനാൽ തങ്ങൾക്കുണ്ടായ ദുരിതങ്ങൾക്ക് അന്ത്യം ഉണ്ടാകുമെന്ന് മനസ്സിലാക്കി എല്ലാവരും സംതൃപ്തരായി.
അനന്തരം നാരദമുനി, ഹിരണ്യകശിപുവിന്റെ പുത്രൻ പ്രഹ്ലാദന്റെ സവിശേഷതകളും, യോഗ്യനായ സ്വപുത്രനോട് പിതാവ് എങ്ങനെയാണ് ശത്രുത പുലർത്തിയതെന്നും വിവരിച്ചു.
പ്രഹ്ലാദൻ ( ഹിരണുകശിപുവിന്റെ ദിവ്യനായ പുത്രൻ )

പ്രഹ്ലാദൻ സദാ വിഷ്ണുഭഗവാന്റെ ആരാധനയിൽ മുഴുകിയിരുന്നതിനാൽ അവന്റെ അധ്യാപകരുടെ ആജ്ഞ പാലിക്കുകയുണ്ടായില്ല. ഹിരണ്യകശിപു പ്രഹ്ലാദ മഹാരാജാവിനെ സർപ്പദംശമേൽപ്പിച്ചും, ആനകളുടെ കാൽ ചുവട്ടിൽ തള്ളിയിട്ടും, അങ്ങനെ പല വിധത്തിലും വധിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ഉദ്യമങ്ങളൊന്നും വിജയിച്ചില്ല.
ഹിരണ്യകശിപുവിന്റെ ആദ്ധ്യാത്മികഗുരു ശുക്രാചാര്യന് ശണ്ഡൻ, അമർക്കൻ എന്നിങ്ങനെ രണ്ടു പുത്രന്മാരുണ്ടായിരുന്നു. പ്രഹ്ലാദനെ വിദ്യ അഭ്യസിപ്പിക്കാൻ അവരായിരുന്നു നിയോഗിക്കപ്പെട്ടത്. ഗുരുക്കന്മാർ ബാലനായ പ്രഹ്ലാദനെ രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ ഭൗതിക വിഷയങ്ങൾ അഭ്യസിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. പകരം അവൻ ഒരു ഭക്തനായി തുടർന്നു. ഒരുവന്റെ ശത്രുവെന്നും മിത്രമെന്നുമുളള ഭേദചിന്ത പ്രഹ്ലാദൻ ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്ധ്യാത്മികതയിൽ തത്പരനായിരുന്നതിനാൽ അവന് എല്ലാവരും തുല്യരായിരുന്നു.
ഒരിക്കൽ ഹിരണ്യകശിപു പ്രഹ്ലാദനോട് ഗുരുക്കന്മാരിൽ നിന്ന് താൻ അഭ്യസിച്ച ഏറ്റവും ശ്രേഷ്ഠമായ കാര്യം എന്താണെന്ന് ചോദിച്ചു. “ഇത് എന്റേത്, അത് എന്റെ ശത്രുവിന്റേത്” എന്നിങ്ങനെയുള്ള ഭൗതികമായ ദ്വന്ദ്വ ബോധത്താൽ ഗ്രസിക്കപ്പെട്ട ഒരു വ്യക്തി ഗൃഹസ്ഥ ജീവിതം ത്യജിച്ച് ഭഗവാനെ ആരാധിക്കുന്നതിനു വേണ്ടി വനത്തിൽ പോകണമെന്ന് പ്രഹ്ലാദൻ മറുപടി നൽകി.
പുത്രനിൽ നിന്ന് ഭക്തിയുതസേവനത്തെക്കുറിച്ചു ശ്രവിച്ച ഹിരണ്യകശിപു, ഈ ചെറിയ ബാലകനെ വിദ്യാലയത്തിൽ വച്ച് മിത്രങ്ങളാരോ ഉപദേശിച്ച് മലിനമാക്കിയിട്ടുണ്ടെന്ന് കരുതി. അതു മൂലം അവനൊരു കൃഷ്ണഭക്തനായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഹിരണ്യകശിപു അവന്റെ ഗുരുക്കന്മാരോട് നിർദേശിച്ചു. എന്നാൽ, തങ്ങൾ പഠിപ്പിക്കുന്നതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് ഗുരുക്കന്മാർ ആരാഞ്ഞപ്പോൾ, ഉടമസ്ഥതാ മനോഭാവം തെറ്റാണെന്നും, അതുകൊണ്ട് താൻ വിഷ്ണുഭഗവാന്റെ ഒരു അഹൈതുക ഭക്തനായിത്തീരാൻ പരിശ്രമിക്കുകയാ ണെന്നും പ്രഹ്ലാദൻ മറുപടി പറഞ്ഞു. ഇതു കേട്ട് കുപിതരായ ഗുരുക്കന്മാർ ആ ബാലനെ അതികഠിനമായി ശിക്ഷിക്കുകയും, പല തരത്തിലും ഭീഷ ണിപ്പെടുത്തുകയും ചെയ്തു. അവർ അവരുടെ കഴിവിന്റെ പരമാവധി ആവനെ പഠിപ്പിക്കുകയും പിന്നീട് പിതാവിന്റെ മുന്നിൽ ഹാജരാക്കുകയും

ഹിരണ്യകശിപു വാത്സല്യപൂർവം പുത്രനെ എടുത്ത് മടിയിലിരുത്തി, ഗുരുക്കന്മാരിൽ നിന്ന് താൻ അഭ്യസിച്ച ഏറ്റവും ഉത്തമമായ കാര്യം എന്താണെന്ന് അന്വേഷിച്ചു. പ്രഹ്ലാദ മഹാരാജാവ് പതിവുപോലെ, ശ്രവണം കീർത്തനം എന്നു തുടങ്ങുന്ന ഒമ്പതു വിധ ഭക്തിയുതസേവന പ്രക്രിയകളെ പുകഴ്ത്തി. അതോടെ അത്യന്തം രോഷാകുലനായ ഹിരണ്യകശിപു, പുത്രനെ തെറ്റായി പഠിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തി അവന്റെ ഗുരുക്കന്മാരായ ശണ്ഡനെയും അമർക്കനെയും ശകാരിച്ചു. പ്രഹ്ലാദൻ സ്വാഭാവികമായി ഒരു ഭക്തനാണെന്നും തങ്ങളുടെ നിർദേശങ്ങൾ അനുസരിക്കുന്നില്ലെന്നും ഗുരുക്കന്മാർ അറിയിച്ചു. അവർ നിർദോഷികളാണെന്നു തെളിയിച്ചപ്പോൾ, ഹിരണ്യ കശിപു, പ്രഹ്ലാദനോട് വിഷ്ണുഭക്തി അഭ്യസിച്ചത് എവിടെ നിന്നാണെന്ന് ചോദിച്ചു. ഗൃഹസ്ഥ ജീവിതത്തിൽ ആസക്തരായവർക്ക് ഒറ്റയ്ക്കോ കൂട്ടായോ കൃഷ്ണാവബോധത്തിൽ പുരോഗതി പ്രാപിക്കാനാവില്ലെന്നും, അവരീ ഭൗതികലോകത്തിലെ ജനിമൃതികളുടെ ആവർത്തന ചക്രത്തിൽ ചർവിത ചർവണം നടത്തുന്നവരെപ്പോലെ തുടരുമെന്നും പ്രഹ്ലാദൻ മറുപടി പറഞ്ഞു. ഒരു പരിശുദ്ധ ഭക്തനെ ശരണം പ്രാപിച്ച് കൃഷ്ണാവബോധം ഗ്രഹിക്കുന്നതിന് അർഹത നേടുകയാണ് ഓരോ മനുഷ്യന്റെയും ധർമമെന്ന് അവൻ വിശദീകരിച്ചു.
ഈ മറുപടി കേട്ട് ക്രുദ്ധനായ ഹിരണ്യകശിപു തന്റെ മടിയിൽ ഇരിക്കുകയായിരുന്ന പ്രഹ്ലാദനെ ദൂരേക്ക് തട്ടിയെറിഞ്ഞു. സ്വന്തം പിതൃസഹോദരനായ ഹിരണ്യാക്ഷനെ വധിച്ച വിഷ്ണുവിന്റെ ഭക്തനായതിലൂടെ വിശ്വാസ വഞ്ചകനായിത്തീർന്ന പ്രഹ്ലാദനെ കൊന്നുകളയാൻ ഹിരണ്യകശിപു തന്റെ ഭൃത്യന്മാരോട് കല്പിച്ചു. ഹിരണ്യകശിപുവിന്റെ സഹായികൾ പ്രഹ്ലാദനെ കാഠിന്യമേറിയ ആയുധങ്ങളാൽ പ്രഹരിച്ചും, ആനയുടെ കാൽച്ചുവട്ടിലേക്ക് തള്ളിയിട്ടും, പർവതത്തിന്റെ മുകളിൽ നിന്ന് വലിച്ചെറിഞ്ഞും, പലവിധ നരകീയ യാതനകൾ അനുഭവിപ്പിച്ചും, ആയിരക്കണക്കിന് മാർഗങ്ങളിലൂടെ വധിക്കാൻ ശ്രമിച്ചെങ്കിലും, ആ ശ്രമങ്ങളെല്ലാം വൃഥാവിലായി. അ തു മൂലം ഭയം വർദ്ധിച്ച ഹിരണ്യകശിപു അവനെ തടവിലാക്കി. ഹിരണ്യ കശിപുവിന്റെ ആദ്ധ്യാത്മികഗുരുവായ ശുക്രാചാര്യന്റെ പുത്രന്മാർ അവ രുടേതായ രീതികളിൽ പ്രഹ്ലാദ മഹാരാജാവിനെ ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും, പ്രഹ്ലാദൻ അവരുടെ ഉപദേശങ്ങളൊന്നും സ്വീകരിച്ചില്ല. വിദ്യാലയത്തിൽ ഗുരുക്കന്മാർ ഇല്ലാത്ത വേളകളിൽ പ്രഹ്ലാദൻ തന്റെ സതീർത്ഥ്യരെ കൃഷ്ണാവബോധം പഠിപ്പിച്ചു തുടങ്ങി. അപ്രകാരം ആ അസുരപുത്രന്മാരും അവനെപ്പോലെ ഭക്തന്മാരായിത്തീർന്നു.

