കൃഷ്ണാവബോധം അസൂയക്കാർക്കുളളതല്ല
ഭഗവദ് ഗീത അധ്യായം 1, ശ്ലോകം 1, ലണ്ടൻ, 1973 ജൂലൈ 7
(ഭഗവദ്ഗീതയിലെ പ്രഥമശ്ലോകത്തെ ആസ്പദമാക്കി ശ്രീലപ്രഭുപാദർ ചെയ്ത പ്രഭാഷണം ഗീതാജയന്തിയോടനുബന്ധിച്ച് ഭഗവദ് ദർശനം പ്രസിദ്ധീകരിക്കുന്നു)
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാഞ്ചൈവ കിമകുർവ്വത സഞ്ജയ – (ഭഗവദ് ഗീത 1.1)
വിവർത്തനം:
ധൃതരാഷ്ട്രർ പറഞ്ഞു : അല്ലയോ സഞ്ജയാ, കുരുക്ഷേത്രമെന്ന പുണ്യഭൂമിയിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടി യ എൻ്റെ മക്കളും പാണ്ഡുപുത്രരും എന്തു ചെയ്തു?
ഒരേ കുടുംബത്തിൽ ആരാണ് സിംഹാസനമേറേണ്ടതെന്നു തർക്കമുണ്ടായി എന്നാണു ചരിത്രം. രാജാവിന്റെ സീമന്തപുത്രനായിരുന്നു ധൃതരാഷ്ട്രർ. പാണ്ഡു ഇളയവനായിരുന്നു. എല്ലാ രാജ്യങ്ങളിലും പ്രായം നോക്കി അധികാരവും അവകാശവും കൊടുക്കുന്ന നിയമമുണ്ട്. മൂത്തയാ ൾക്ക് അധികാരം. നിങ്ങളുടെ രാജ്യത്ത് (ഇംഗ്ലണ്ട്) മൂത്തയാൾ പെണ്ണാണെങ്കിലും സിംഹാസനം ലഭിക്കും. ഇപ്പോഴത്തെ എലിസബത്ത് രാജ്ഞിയെപ്പോലെ. നേരത്തേ വിക് റ്റോറിയാരാജ്ഞിയുണ്ടായിരുന്നു. അതിനു മുമ്പ് മറ്റൊരു എലിസബത്ത് രാജ്ഞി. പക്ഷേ ഭാരതത്തിൽ സ്ത്രീകൾക്ക് അത്തരം അവകാശമില്ല. സ്ത്രീക്ക് ഒരിക്കലും ചുമതലയുള്ള പദവികൾ കൊടുക്കുക പതിവില്ല. ലോകചരിത്രത്തിലെ ഏറ്റവും മഹാനായ രാഷ്ട്രതന്ത്രജ്ഞനായ ചാണക്യപണ്ഡിതന്റെ അഭിപ്രായം ഇങ്ങനെയാണ് – “വിശ്വാസോ നൈവ കർത്തവ്യഃ സ്ത്രീഷു രാജകുലേഷു ച”. അദ്ദേഹം വളരെ വ്യക്തമായി പറയുന്നതിതാണ്, “ഉത്തരവാദിത്ത്വമുള്ള ഒരു പദവിയോ ജോലിയോ ഒരിക്കലും ഒരു സ്ത്രീയെയോ രാഷ്ട്രീയക്കാരനെയോ വിശ്വസിച്ചേൽപ്പിക്കാൻ പറ്റില്ല”. നയ തന്ത്രജ്ഞർ, രാഷ്ട്രീയക്കാർ ഇവരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല.
സ്ത്രീകൾ പിതാക്കന്മാരുടെയോ ഭർത്താക്കന്മാരുടെയോ മക്കളുടെയോ സംരക്ഷണയിൽ കഴിയുക എന്നതാണ് സാമാന്യേന പതിവ്. പാണ്ഡവരുടെ അമ്മയായ കുന്തീദേവി നല്ല സാമർഥ്യവും കഴിവും യോഗ്യതയും ഉള്ള സ്ത്രീയായിരുന്നു. എന്നിട്ടും ഭർത്താവിൻ്റെ വിയോഗാനന്തരം അവർ എപ്പോഴും മക്കളുടെ ഒപ്പം കഴിഞ്ഞു. മക്കൾ കാട്ടിലേക്കു പോയി. അവർ ഒപ്പം പോയി. ഭാര്യ ദ്രൗപദിയും ഒപ്പം പോയി. അതാണു പതിവ്. അപ്പോൾ ഈ രണ്ട് കക്ഷിയുടെ കഥ നോക്കാം. ധൃതരാഷ്ട്രർ സീമന്തപുത്രനായിരുന്നു. പക്ഷേ അന്ധതയെന്ന ശാരീരിക വൈകല്യമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിനു സിംഹാസനം ലഭിച്ചില്ല. അനുജൻ പാണ്ഡുവിനത് നൽകപ്പെട്ടു. പക്ഷേ, പാണ്ഡു യുവാവായിരിക്കെത്തന്നെ മരണമടഞ്ഞു. അപ്പോൾ പാണ്ഡുവിന്റെ മക്കളായ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ ചെറിയ കുട്ടികളായിരുന്നു. അതിനാൽ അവരെ ധൃതരാഷ്ട്രരും കുടുംബത്തിലെ മറ്റു മുതിർന്നവരും പരിപാലിച്ചു. ഭീഷ്മർ പാണ്ഡവരുടെ പിതാമഹനും ധൃതരാഷ്ട്രരുടെ വല്ല്യച്ഛനും ആയിരുന്നു. ധൃതരാഷ്ട്രരുടെ പിതാവിൻ്റെ ജ്യേഷ്ഠനായിരുന്നു അദ്ദേഹം. യഥാർത്ഥത്തിൽ രാജ്യം ലഭിക്കേണ്ടത് അദ്ദേഹത്തിനായിരുന്നു. പക്ഷേ അ ദ്ദേഹം വിവാഹിതനാകാതെ ബ്രഹ്മചാരിയായിത്തുടർന്നു. ഭീഷ്മർക്ക് സന്താനങ്ങളില്ലാത്തതിനാൽ അനന്തരവന്മാരായ ധൃതരാഷ്ട്രരും പാണ്ഡുവും അവകാശികളായി മാറി. പാണ്ഡു മരിച്ചതോടെ ഗൂഢാലോചനകൾ തുടങ്ങി.ധൃതരാഷ്ട്രർ ചിന്തിക്കാൻ തുടങ്ങി, “ശരിക്കും ഇതെൻ്റെ രാജ്യമാണ്. എന്തൊക്കെയോ കാരണങ്ങളാൽ എനിക്കോ കിട്ടിയില്ല. ഇപ്പോഴാകട്ടെ, എൻ്റെ സഹോദരൻ മരിച്ച സ്ഥിതിക്ക് എന്റെ മക്കൾക്ക് കിട്ടിക്കൂടേ?” ഇതാണ് രാഷ്ട്രീയം. അസൂയയും കുശുമ്പും രാഷ്ട്രീയവും എപ്പോഴുമുണ്ടാകും. ഇതാണ് ഭൗതിക ലോകത്തിൻ്റെ സ്വഭാവം. അതൊഴിവാക്കാനാവില്ല. ആത്മീയലോകം ഇതിനു നേരേ വിപരീതമാണ്. അവിടെ രാഷ്ട്രീയമില്ല; അസൂയയില്ല; കുശുമ്പും കുന്നായ്മയുമില്ല. അതാണ് ആത്മീയ ലോകം. ഭൗതികലോകമെന്നാൽ രാഷ്ട്രീയവും അസൂയയും മാത്സര്യവും തന്ത്രം മെനയലും തുടങ്ങിയുള്ള ഒട്ടേറെ കാര്യങ്ങൾ നിറഞ്ഞതാണ്. ഇത് ഭൗതിക ലോകമാണ്. സ്വർഗീയഗ്രഹങ്ങളിൽപ്പോലും ഈ രാഷ്ട്രീയ പരമായ കാര്യങ്ങളുണ്ട്. മൃഗങ്ങളുടെ ലോകത്തുമുണ്ടത്. പൊതു സ്വഭാവമാണത്. മത്സരബുദ്ധി. ഒരാൾക്ക് മറ്റൊരാളോട് അസൂയ. അതു സഹോദരനോ കുടുംബാംഗമോ ആകട്ടെ. ഇവിടെ രണ്ട് സഹോദരന്മാരുടെ മക്കൾ…..അവർ ഒരേ കുടുംബമാണ്. എന്നിട്ടും മാത്സര്യം.
കൃഷ്ണാവബോധപ്രസ്ഥാനം അസൂയക്കാർക്കുള്ളതല്ല. ആളുകളെ അസൂയപ്പെടാതിരിക്കാൻ, മാത്സര്യമില്ലാതിരിക്കാൻ പരിശീലിപ്പിക്കുന്ന പ്രസ്ഥാനമാണിത്. തികച്ചും ഒരു ശാസ്ത്രീയമായ പ്രസ്ഥാനം. അതെ, മത്സരബുദ്ധി ഒഴിവാക്കൽ. അതിനാൽ ശ്രീമദ്ഭാഗവതം തുടക്കത്തിൽ തന്നെ പറയുന്നു, “ധർമ്മഃ പ്രോജ്ഝിത കൈതവോ അത്” (ശ്രീ മ ദ് ഭാഗവതം 1.1.2). ഈ ശ്ലോകത്തിൽ ധർമ്മമെന്നു പറഞ്ഞ് ചതിക്കുന്നതിനെ പൂർണ്ണമായി പുറംതള്ളുന്നു. പ്രോജ്ഝിത.
അത്തരം പ്രവൃത്തിയെ ചവിട്ടിപ്പുറത്താക്കണം. മുറി അടിച്ചുവാരി ചവറും അഴുക്കുമെല്ലാം ശേഖരിച്ച് പുറത്തെറിയാറില്ലേ ? അവയെ ഒരിക്കലും അകത്തു വെക്കില്ലല്ലോ. അതുപോലെ ചതിക്കുന്ന ധർമ്മപദ്ധതികളെയെല്ലാം ദൂരെക്കളയണം. അതു ധർമ്മമല്ല, മതമല്ല. ഈ മതമോ ആ മത മോ ഏത് മതമോ ആവട്ടെ, അസൂയയുണ്ടെങ്കിൽ അതു മതമല്ല. അസൂയയെന്നു വെച്ചാൽ…. എന്താണ് അസൂയയെന്ന് ആദ്യം മനസ്സിലാക്കുക. നിങ്ങളാണ് ഒരു വസ്തുവിൻ്റെ ഉടമയെന്നും മറ്റൊരാളെ അതെടുക്കാൻ നിങ്ങൾ അനുവദിക്കില്ലെന്നുമുള്ള കാഴ്ചപ്പാടുണ്ടല്ലോ, ഇതാണ് അസൂയ. ഇതു തന്നെയാണ് അസൂയ, അസൂയയെ മനസ്സിലാക്കാൻ ശ്രമിക്കണം. നിങ്ങളാണ് ഒരു വസ്തുവിൻ്റെ യഥാർത്ഥ ഉടമ. പക്ഷേ ഞാൻ വിചാരിക്കുന്നു, “അതു നിങ്ങളുടേതല്ല.അതെനിക്കു സ്വന്തമാക്കണം. മറ്റാരും അത് സ്വന്തമാക്കരുത്. അത് ഞാൻ അനുവദിക്കില്ല.” ഇത് അസൂയയാണ്.
അപ്പോൾ ജീവാത്മാവിൻ്റെ യഥാർത്ഥ ഉടമാവകാശം ആർക്കാണ്? ഇത് മനസ്സിലാക്കേണ്ടതുണ്ട്. ജന്മാവകാശം. എന്താണത്? എല്ലാവർക്കും സർക്കാരിന്റെ സംരക്ഷണത്തിൽ കഴിയാനുള്ള അവകാശമുണ്ട്. അതാണു നല്ല ഭരണം. സർക്കാർ എല്ലാവരുടെയും സ്വത്തിനും ജീവനും സംരക്ഷ ണം നൽകണം. അതിനാണ് ഗവണ്മെൻ്റ്. മനുഷ്യർക്കു മാത്രമല്ല, ഉറുമ്പിനു പോലും..അതാണ് സർക്കാർ. എന്റെ സോദരന് ഞാൻ സംരക്ഷണം നൽകുമെന്നും മറ്റുള്ളവർക്ക് നൽകില്ലെന്നും ഉള്ള നിലപാടു പറ്റില്ല. പരീക്ഷിത്ത് മഹാരാജാവിനെ നോക്കൂ. അദ്ദേഹം മൃഗങ്ങൾക്കുപോലും സംര ക്ഷണം നൽകിയിരുന്നു. സഞ്ചാരത്തിനിടയിൽ ഒരു കറുത്ത മനുഷ്യൻ പശുവിനെ കൊല്ലാൻ ശ്രമിക്കുന്നതു കണ്ട് അദ്ദേഹം വാളെടുത്തു. “ആരാണ് നിങ്ങൾ? കൊല്ലാൻ നോക്കുന്നോ?”
ഇതാണ് സൽഭരണം സർക്കാർ എല്ലാവരോടും തുല്യമായി പെരുമാറണം. ദൈവം എല്ലാവരെയും സമന്മാരായി കാണുന്നതുപോലെ രാജാവ് അഥവാ ഗവണ്മെന്റ് ദൈവത്തിന്റെ പ്രതിനിധിയായിരിക്കണം. വൈദിക സംസ്കാരമനുസരിച്ച് പരമപുരുഷനു നൽകുന്ന അതേ ആദരവ് രാജാവിനും നൽകണം, രാജാവിനെ നരദേവൻ എന്നാണ് വിളിക്കുന്നത്. എന്നു വെച്ചാൽ മനുഷ്യരൂപത്തിലുള്ള ദൈവം. രാജാവിന് ദൈവത്തിനു നൽകുന്ന അതേ ആദരവ് നൽകണം. എന്തുകൊണ്ട്? അദ്ദേഹം ഭഗവാന്റെ പ്രതിനിധിയാ യിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു ജീവിയോടും അദ്ദേഹ ത്തിനു മത്സരവും അസൂയയും പാടില്ല. ചുരുങ്ങിയത് സ്വന്തം രാജ്യത്തിൽ ജനിച്ച ജീവജാലങ്ങളോടെങ്കിലും പാ ടില്ല. അവരെയാണ് പ്രജ എന്നു പറയുന്നത്. പ്രജ എന്ന വാക്കിനർത്ഥം ജന്മമെടുത്തവൻ എന്നാണ്. അതായിരിക്ക ണം രാജാവിന്റെ കടമ.
പണ്ട് രാജാക്കന്മാർ തമ്മിൽ യുദ്ധമുണ്ടാകാറുള്ളത് ഇക്കാരണം കൊണ്ട് കൂടിയാണ്. സ്വന്തം ലാഭത്തിനായല്ലാതെ പൗരന്മാർക്ക് നല്ല സംരക്ഷണം കൊടുക്കുന്നത് ആരാണ് എന്ന തത്വത്തിന്മേൽ. ആരാണോ ജീവനും സ്വത്തിനും നല്ല സംരക്ഷണമേകുന്നത് അയാളാണ് രാജാവാകേണ്ടത്. ഈ വ്യക്തികൾ – ധ്യതരാഷ്ട്രരും മക്കളും – അസൂയക്കാരായിരുന്നു. അവർക്കെങ്ങനെ പൗരന്മാർക്ക് നല്ല ഭരണം നൽകാനാവും? അവർ തന്നെ അസൂയാലുക്കൾ. ഇപ്പോഴത്തെ അസൂയക്കാരായ രാഷ്ട്രീയക്കാരെപ്പോലെ തന്നെ അവർക്കൊന്നും ജനങ്ങൾക്ക് സംരക്ഷണം നൽകാനാവില്ല. അവർക്ക് കക്ഷിരാഷ്ട്രീയത്തിലൊക്കെയേ താത്പര്യമുള്ളൂ. ജന ങ്ങൾക്ക് നല്ല സംരക്ഷണം നൽകണമെന്നോ “നമുക്ക് നല്ല ഗവണ്മെന്റുണ്ട്, പരിഭ്രമിക്കാനൊന്നുമില്ല, ആവശ്യത്തിനു ഭക്ഷണവും രക്ഷയും സമൃദ്ധിയുമുണ്ട്. എല്ലാം വേണ്ടത യുണ്ട്” എന്ന് അവർ സന്തോഷിക്കണമെന്നോ ചിന്തിക്കാൻ പോലും അവർക്ക് നേരമില്ല.
ഇതാ ധൃതരാഷ്ട്രർ…. അസൂയാലു. അദ്ദേഹത്തിന് നല്ല ഭരണം കാഴ്ച വയ്ക്കാൻ സാദ്ധ്യമല്ല. കൃഷ്ണന് അറിയാം. കൃഷ്ണൻ അക്രൂരനെ ദൂതിനയച്ചു. നിങ്ങളത് ശ്രീമദ് ഭാഗവതത്തിൽ വായിച്ചിട്ടുണ്ടാവുമല്ലോ. കുരുക്ഷേത്രയുദ്ധത്തിനു മുൻപ് ദ്വാരകയിൽ നിന്ന് തൻ്റെ മാതുലനായ അക്രൂരനെ അയച്ചു. “ഹസ്തിനപുരത്തേക്കു പോകൂ. എന്താണവിടത്തെ അവസ്ഥയെന്നു മനസ്സിലാക്കൂ.” ധൃതരാഷ്ട്രർ എന്തോ പദ്ധതി തയാറാക്കുന്നുണ്ടെന്ന് അക്രൂരനു മനസ്സിലായി. അദ്ദേഹം ധൃതരാഷ്ട്രരോട് പറഞ്ഞു, “എന്താണിത്തരം പദ്ധതികളുണ്ടാക്കുന്നത് ? കൃഷ്ണന് അതിഷ്ടമല്ല.” ധൃതരാഷ്ട്രർക്ക് കൃഷ്ണൻ പരമദിവോത്തമപുരുഷനാണെന്നറിയാതെയല്ല. ധൃതരാഷ്ട്രർ പറഞ്ഞു, “ഞാൻ തയാറാക്കുന്ന പദ്ധതി നല്ലതല്ലെന്ന് എനിക്കറിയാം. എനിക്ക് കൃഷ്ണനെഅറിയാം. അദ്ദേഹം ഭഗവാനാണ്. എന്നോടദ്ദേഹം ചിലതപേക്ഷിച്ചിട്ടുമുണ്ട്. പക്ഷേ ഞാൻ തുറന്നു പറയട്ടെ, എനിക്കിത് കൂടാതെ വയ്യ. അതിനാൽ കൃഷ്ണന് എന്നോട് പ്രീതിയുണ്ടാകുമ്പോൾ ഉണ്ടാകട്ടെ.”
ഇതാണ് ഭൗതികതയിൽ മുങ്ങിയ മനുഷ്യൻ്റെ സ്ഥിതി. താൻ പാപിയാണെന്ന് അയാൾക്കറിയാം. ഭൗതികവാദിക്ക് തെറ്റ് ചെയ്യുമ്പോഴെല്ലാം തിരിച്ചറിയാനാവും. പക്ഷേ തടയാൻ വയ്യ. ഒരു കള്ളൻ്റെ കാര്യമെടുക്കൂ. മോഷ്ടിച്ചാൽ പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും അയാൾക്കറിയാം. നന്നായറിയാം. നിയമപുസ്തകങ്ങളിൽ നിന്നും മറ്റും അയാൾ കേട്ടിട്ടുണ്ട്. കള്ളന്മാരെ പോലീസ് പിടിക്കു ന്നതും ശിക്ഷിക്കാൻ കൊണ്ടുപോകുന്നതും അയാൾ കണ്ടി ട്ടുമുണ്ട്. അപ്പോൾ നമുക്ക് രണ്ടുതരം അനുഭവങ്ങളുണ്ട് കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും. ബംഗാളികൾ പറയും “ദേഖാ-സുനാ”. രണ്ടുതരം അനുഭവങ്ങൾ – കണ്ട്, നേരിട്ട് അനുഭവിച്ചതുപോലെ അറിഞ്ഞത്. മറ്റേത് കേൾവികൊണ്ട റിഞ്ഞത്. കേൾക്കേണ്ടിടത്തു നിന്ന് കേട്ടാൽ ബുദ്ധിമാൻ അത് അനുഭവമായി കരുതും. അത് നല്ലതാണ്. കൃഷ്ണനിൽ നിന്ന് കേൾക്കുമ്പോൾ ശരിയായ ജ്ഞാനത്തെക്കുറിച്ച്, നാമെത്തിച്ചേരേണ്ടിടത്തെക്കുറിച്ച് നമുക്ക് അനുഭവജ്ഞാനമാണ് ലഭിക്കുന്നത്. അതു മനസ്സിലാകുമ്പോൾ നാം ഏറ്റവും ബുദ്ധിമാന്മാരായി മാറുന്നു. ഇത് നേരിട്ട് അനുഭവിക്കാൻ പറ്റുന്നതല്ല. പക്ഷേ ബുദ്ധിയുണ്ടെങ്കിൽ കേട്ടറി ഞ്ഞും ചിന്തിച്ചും അതിനെക്കുറിച്ച് പുനരവലോകനം ചെയ് തും ഒരാൾക്ക് അനുഭവജ്ഞാനം ആക്കിമാറ്റാൻ പറ്റും. പാപികൾക്കാകട്ടെ, ചിലപ്പോൾ കേട്ടറിയാൻ മാത്രമല്ല, കണ്ടറിയാനും സാധിച്ചാലും അവർക്ക് പാപപ്രവൃത്തികളെ തടയാൻ കഴിയില്ല. ധൃതരാഷ്ട്രർ പാപപ്രവൃത്തികൾ മൂലം അങ്ങേയറ്റം അധഃപതിച്ചു പോയിരുന്നു. അതിനാൽഇങ്ങനെയൊന്നും ഗൂഢാലോചനകൾ നടത്തരുത്, അവ രാണ് യഥാർത്ഥാവകാശികൾ, പ്രായപൂർത്തിയാകാത്ത അവരെ ചതിക്കരുത്” എന്നൊക്കെ വിദുരരും ഭീഷ്മരും ഉപദേശിച്ചതൊന്നും അയാൾ കേട്ടില്ല.
പദ്ധതികളൊക്കെ പൂർത്തിയായി. ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധഭൂമിയും ഒരുങ്ങി.(ഭഗവദ് ഗീത 1.1) ധർമ്മക്ഷേത്രമെന്നാൽ തീർത്ഥാടനസ്ഥലം. ഇപ്പോഴും ജന ങ്ങൾ മതാനുഷ്ഠാനകർമ്മങ്ങൾക്കായി അവിടെ പോകാ റുണ്ട്. വേദങ്ങൾ ഇങ്ങനെ ഉദ്ഘോഷിക്കുന്നു, “കുരുക്ഷേ ത്രേ ധർമ്മം ആചരേത്”. നിങ്ങൾക്ക് അനുഷ്ഠാനകർമ്മ ങ്ങൾ ചെയ്യാനുണ്ടെങ്കിൽ കുരുക്ഷേത്രത്തിലേക്ക് പോകൂ എന്നർത്ഥം. കുരുക്ഷേത്രം ധർമ്മക്ഷേത്രമാണ്. ഇതൊരു കെട്ടുകഥയല്ല. ചില ദുർവ്യാഖ്യാതാക്കൾ പറയും, “കുരു ക്ഷേത്രമെന്നാൽ ഈ ശരീരമാണ്.” അല്ല. യഥാർതഥമായി മനസ്സിലാക്കൂ. ഭഗവദ്ഗീതയെ അതേപടി മനസ്സിലാക്കാൻ ശ്രമിക്കൂ. കുരുക്ഷേത്രം ധർമ്മക്ഷേത്രമാണ്. ധർമ്മാനുഷ് ഠാനങ്ങൾ നടക്കുന്ന സ്ഥലമാണ്. കൃഷ്ണൻ അവിടുള്ള പ്പോൾ തീർച്ചയായും അത് ധർമ്മഭൂമി തന്നെ. ഈ വീട് നോക്കൂ. നാം ഇവിടെ താമസിക്കാൻ വരും മുൻപ് ഇതൊരു സാധാരണ വീടുമാത്രം. ഇപ്പോൾ ഇതൊരു ക്ഷേത്രമാണ്. ഇതു ധർമ്മക്ഷേത്രമാണ്. എന്തുകൊണ്ട്? കാരണം കൃഷ്ണ ൻ ഇവിടെയുണ്ട്. വേണമെങ്കിൽ കുരുക്ഷേത്രത്തെ സാധാ രണ സ്ഥലമായി കരുതിക്കോളൂ. പക്ഷേ, യുദ്ധഭൂമിയിൽ അർജ്ജുനനെ നയിച്ചുകൊണ്ട് കൃഷ്ണനുണ്ടായിരുന്നു. അതിനാൽ അത് ധർമ്മക്ഷേത്രമായിക്കഴിഞ്ഞു.
പണ്ടൊക്കെ ജനങ്ങൾക്ക് ധർമ്മപരിശീലനം ലഭിച്ചരുന്നു. അതുകൊണ്ട് ധർമ്മക്ഷേത്രത്തിൽ വച്ച് അവർക്ക് കള്ളം പറയാൻ പറ്റുമായിരുന്നില്ല. ഇപ്പോഴും അതു പതിവാണ്. പാശ്ചാത്യലോകത്ത് കൃസ്ത്യാനികൾ പള്ളിയിൽ പോയി കുമ്പസരിക്കുന്നു. “അതേ, ഞാനങ്ങനെ ചെയ്തു”. പക്ഷേ ഇപ്പോഴതൊരു വഴിപാടായി മാറിയിരിക്കുന്നു. ശരി ക്കും ധർമ്മസ്ഥലത്തുചെന്ന്, ക്ഷേത്രത്തിൽ ചെന്ന് “ഞാന ങ്ങനെ പ്രവർത്തിച്ചു” വെന്ന് സമ്മതിക്കണം. പക്ഷേ ഏറ്റുപറഞ്ഞിട്ട് വീണ്ടും ചെയ്യാമെന്ന് അതിനർത്ഥമില്ല. ഒരിക്കൽ ചെയ്തതാൽ മാപ്പ് കിട്ടും. പക്ഷേ വീണ്ടും ചെയ്യാൻ പാടില്ല.
ഇവിടെ ധൃതരാഷ്ട്രർ പറയുന്നു, സമവേതാ യുയുത്സ വഃ (ഭഗവദ്ഗീത 1.1) “ഈ ആളുകളും എൻ്റെ മക്കളും” മാമകാഃ. എന്നു വച്ചാൽ എൻ്റെ മക്കൾ. പാണ്ഡവഃ -എന്റെ സോദരൻ പാണ്ഡുവിൻ്റെ മക്കൾ. സമവേതാഅവർ സമ്മേ ളിച്ചു. എന്താണ് ഉദ്ദേശ്യം ? യുയുത്സവഃ യുയുത്സു എന്ന പദം ഇപ്പോഴും ജപ്പാനിൽ ഉപയോഗത്തിലുണ്ട്. യുദ്ധം ചെയ്യുക എന്നാണർത്ഥമെന്ന് നിങ്ങൾക്കറിയാമായിരി ക്കും. അപ്പോൾ യുയുത്സു, യുദ്ധം ചെയ്യാൻ ഉത്സുകരായി ഇരു കക്ഷികളും സമ്മേളിച്ചു. കിം അകുർവ്വത എന്നദ്ദേഹം ചോദിക്കുന്നതെന്തിനാണ്?” എന്താണവർ ചെയ്യുന്നത്?” ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ ഒന്നിച്ചുകൂടിയ ശേഷം ഈ കുട്ടികൾ മനസ്സു മാറ്റിയോ, സന്ധി ചെയ്തോ എന്നദ്ദേഹത്തിനു ലേശം സംശയമുണ്ടായിരുന്നു. ശരിക്കും ധൃതരാഷ്ട്രപുത്രന്മാർക്ക് സമ്മതിക്കാമായിരുന്നു, “പാണ്ഡവരേ, നിങ്ങളാണ് യഥാർത്ഥ അവകാശികൾ. എന്തിനാണ് നാം അനാവശ്യമായി യുദ്ധം ചെയ്യുന്നത്?”
അതിനാൽ തീരുമാനം മാറ്റിയോ എന്ന് അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു. അതുകൊണ്ടാണ് ചോദ്യം. അല്ലെങ്കിൽ കിം അകുർവ്വത എന്ന ചോദ്യത്തിൻ്റെ ആവശ്യമില്ല. നിങ്ങൾക്ക് ഭക്ഷണം വിളമ്പിത്തന്നിട്ട് ആരോടെ ങ്കിലും പോയി “ആയാൾക്ക് നല്ല ഭക്ഷണവസ്തുക്കൾ വിള മ്പിക്കൊടുത്തു. എന്നിട്ട് അയാൾ എന്തു ചെയ്തു?” എന്നു ചോദിക്കേണ്ടതുണ്ടോ? വിഡ്ഢിച്ചോദ്യമല്ലേ അത്? അയാൾ ഭക്ഷിക്കും. അത്ര തന്നെ. അയാൾ എന്തു ചെയ്തു എന്നൊരു ചോദ്യത്തിൻ്റെ ആവശ്യമെന്ത്? ചർച്ചയെല്ലാം കഴിഞ്ഞ് യുദ്ധം ചെയ്യാൻ തീരുമാനമായ ശേഷം കിമകു ർവ്വത എന്ന ചോദ്യത്തിനു പ്രസക്തിയില്ല. പക്ഷേ ധൃതരാഷ്ട്രർ ആ ചോദ്യം ചോദിച്ചു. കാരണം മനം മാറ്റമുണ്ടായോ എന്നദ്ദേഹത്തിനു സംശയമുണ്ടായിരുന്നു .
കിം അകുർവ്വത സഞ്ജയ (ഭഗവദ്ഗീത 1.1). സചിവ നോട് ചോദിക്കയാണ് അന്ധനായ അദ്ദേഹം. ആത്മാർത്ഥതയുള്ള സചിവനായ സഞ്ജയനാണ് എപ്പോഴും അദ്ദേഹത്തെ നയിച്ചിരുന്നത്. ഹൃദയത്തിനുള്ളിലെ ദൂരദർശിനിയിൽ കൂടി കണ്ടനുഭവിച്ചിട്ട് സഞ്ജയൻ ഭഗവദ് ഗീത വിശദീകരിക്കയാണ്. ആ കല ഇപ്പോഴും കണ്ടെത്തിയിട്ടില്ല. യന്ത്രത്തിലൂടെ ദൂരദർശനം സാധ്യമാകും. പക്ഷേ മറ്റൊരു ദൂരദർശിനിയുണ്ട്. പുറത്തു നടക്കുന്നതൊക്കെ സ്വഹൃദയത്തിനുള്ളിൽ നമുക്കു കാണാം.അത് അിറയാമായിരുന്നു സഞ്ജയന്. വ്യാസദേവൻ്റെ അനുഗ്രഹത്താൽ ഈ ദൂരദർശനം സഞ്ജയനു സാദ്ധ്യമാകുകയും കണ്ടത് വർണ്ണിക്കാൻ കഴിയുകയും ചെയ്തു. തൻ്റെ യജമാനനോ ടൊപ്പം മുറിക്കുള്ളിലിരുന്നുകൊണ്ട് യുദ്ധം എങ്ങനെ മുന്നേറുന്നു വെന്ന് അദ്ദേഹം ദർശിച്ചു. അതദ്ദേഹം വർണ്ണിക്കുകയും ചെയ്തു. ഇതാണ് ഭഗവദ്ഗീതയുടെ അടിസ്ഥാ നതലം. ഇതെല്ലാം ഒന്നൊന്നായി നമുക്ക് ചർച്ച ചെയ്യാം.
നന്ദി. ഹരേ കൃഷ്ണ.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.

Radhe Radhe 🤎
ഹരേ കൃഷ്ണ 🙏