ഭക്തൻ: ശ്രീല പ്രഭുപാദരേ, രഥയാത്രയെക്കുറിച്ച് കുറച്ചുകൂടി വിശദീകരിക്കാമോ? രഥയാത്രയിൽ പങ്കെടുക്കുന്ന ഏവരും മുക്തരാകുമോ?
പ്രഭുപാദർ: തീർച്ചയായും.
ഭക്തൻ: അതിനർത്ഥം അവർക്ക് ഇനി വീണ്ടുമൊരു ജന്മം ഉണ്ടാകില്ല എന്നാണോ?
പ്രഭുപാദർ: അതെ, പക്ഷെ അവരത് തികഞ്ഞ ആത്മാർത്ഥതയോടെയും ഗൗരവത്തോടെയും ഉൾക്കൊള്ളണം എന്ന് മാത്രം. അല്ലാത്തപക്ഷം, അവരുടെ മനോഭാവം മറ്റൊന്നാണെങ്കിൽ, മരണസമയത്തെ ആ ചിന്താഗതിക്കനുസരിച്ചുള്ള ഒരു ഭൗതികശരീരം അവർക്ക് വീണ്ടും സ്വീകരിക്കേണ്ടിവരും.
തുടക്കത്തിൽ പലരും ഇവിടേക്ക് വരുന്നത് വെറും കൗതുകം കൊണ്ടാണ്. എന്നാൽ ക്രമേണ അവർ ഭക്തന്മാരായി മാറാനുള്ള ഭാഗ്യം സിദ്ധിക്കുന്നു. അതുപോലെ, ലഭിക്കുന്ന ഈ സുവർണ്ണാവസരം ആരെങ്കിലും സദ്വിനിയോഗം ചെയ്താൽ അവർക്ക് നിസ്സംശയം മുക്തി ലഭിക്കും. കൗതുകത്തോടെ വരുന്നവർ പോലും ഇതിനെ ഭക്തിപൂർവ്വം ഗൗരവത്തോടെ സമീപിച്ചാൽ അവർക്ക് പരമഗതി ലഭിക്കുക തന്നെ ചെയ്യും.
ഇതൊരു രോഗാതുരാലയം (ആശുപത്രി) പോലെയാണ്. രോഗം ഭേദമാകണമെങ്കിൽ അവിടെയുള്ള ചികിത്സ കൃത്യമായി സ്വീകരിക്കണം. ഒരാൾ വെറുതെ അവിടെപ്പോയി കണ്ട്, “ഞാൻ രോഗമുക്തനായി” എന്ന് ചിന്തിച്ചാൽ എങ്ങനെ ശരിയാകും? “ഈ രോഗാതുരാലയം സന്ദർശിക്കുന്ന ഏവരുടെയും രോഗം ഭേദമാകും” എന്ന് ഞാൻ പരസ്യം ചെയ്യുന്നു എന്ന് വിചാരിക്കുക. അതുകേട്ട് ഒരാൾ അവിടെ വന്ന്, “ഞാൻ ഇവിടെ എത്തിക്കഴിഞ്ഞു, ഇനി ഞാൻ മടങ്ങുന്നു” എന്ന് കരുതിയാൽ അയാളുടെ രോഗം എങ്ങനെ മാറാനാണ്?
രഥയാത്രാവേളയിൽ ജഗന്നാഥസ്വാമിയെ ദർശിക്കുന്നതിലൂടെ ഒരാൾക്ക് മുക്തിയിലേക്കുള്ള വഴി തുറക്കപ്പെടും എന്നത് സത്യമാണ്. എന്നാൽ തിരികെപ്പോയി വീണ്ടും ഭൗതിക ലൗകികതകളിൽ ഒടുങ്ങിത്തീർന്നാൽ എന്തുചെയ്യും? ഒരാൾ വൈദ്യന്റെ അടുക്കൽ പോകുന്നു; വൈദ്യൻ നൽകുന്ന ഔഷധപ്രയോഗത്തിലൂടെ രോഗം മാറുന്നു. എന്നാൽ അയാൾ വീണ്ടും വന്ന് രോഗകാരണമായ അതേ പ്രവൃത്തികൾ ആവർത്തിച്ചാൽ അത് ആരുടെ പിഴവാണ്? ഇതിനെയാണ് ‘ഹസ്തിസ്നാനം’ (ആന നീരാട്ട്) എന്ന് പറയുന്നത്. ആന പുഴയിലോ തടാകത്തിലോ ഇറങ്ങി വളരെ ഭംഗിയായി കുളിക്കും. എന്നാൽ കരയ്ക്ക് കയറിയ ഉടനെ മണ്ണും പൊടിയും വാരി സ്വന്തം ശരീരത്തിലേക്ക് മുഴുവൻ വലിചെറിയും. നമ്മളും അതുപോലെയാണ് ചെയ്യുന്നതെങ്കിൽ എപ്പോഴും മലിനമായിത്തന്നെ തുടരും.
ജഗന്നാഥ ദർശനത്തിലൂടെ ഒരാൾ മുക്തനാകുന്നു എന്നത് പരമമായ സത്യമാണ്. എന്നാൽ അയാൾ വീണ്ടും മായയുടെ പിടിയിൽ അകപ്പെടാൻ ആഗ്രഹിച്ചാൽ അതിനെ തടയാൻ ആർക്ക് സാധിക്കും? നിങ്ങളെല്ലാവരും ഇപ്പോൾ മുക്തിമാർഗ്ഗത്തിലാണ് സഞ്ചരിക്കുന്നത്. എന്നാൽ നിങ്ങൾ വീണ്ടും മായയിലേക്ക് തിരിച്ചുപോയാൽ പിന്നെവിടെയാണ് മുക്തി? ഇവിടേക്ക് വന്ന് മുക്തിമാർഗ്ഗം തനിക്ക് മുന്നിൽ തുറക്കപ്പെട്ടതായി കാണുന്നവൻ അതിനെ അതീവ ജാഗ്രതയോടെ സംരക്ഷിക്കണം.
പനി കുറഞ്ഞു കഴിഞ്ഞാൽ അത് വീണ്ടും വരാതിരിക്കാൻ ഒരാൾ പഥ്യം നോക്കി ശ്രദ്ധിക്കുമല്ലോ… അതിനു പകരം, “ഞാൻ ജഗന്നാഥനെ ദർശിച്ചവനാണ്, എന്റെ മുക്തി ഉറപ്പായിക്കഴിഞ്ഞു, ഇനി എനിക്ക് തോന്നിയതുപോലെ ജീവിക്കാം” എന്ന ചിന്താഗതി ഒരിക്കലും മുക്തിയേകില്ല. ജഗന്നാഥ ദർശനത്തിലൂടെ നിങ്ങളുടെ പാപകർമ്മങ്ങളുടെ ഫലങ്ങളെല്ലാം ഇല്ലാതായിക്കഴിഞ്ഞു; ഇനി വീണ്ടും പാപങ്ങൾ ചെയ്യാതിരിക്കുക! ആത്മീയമായി മുന്നേറുക! എങ്കിൽ നിങ്ങളുടെ മുക്തി സുനിശ്ചിതമാണ്.
നാംനോ ബലാദ് യസ്യ ഹി പാപ ബുദ്ധിഃ
ഒരിക്കൽ മാത്രം ഹരേ കൃഷ്ണ മഹാമന്ത്രം ജപിച്ചാൽ പോലും അത് എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കാൻ പര്യാപ്തമാണെന്നാണ് ഓരോ ദീക്ഷാ ചടങ്ങിലും നമ്മൾ പഠിപ്പിക്കുന്നത്. എന്നാൽ “ഞാൻ നാമജപം നടത്തുന്നുണ്ടല്ലോ, അതുകൊണ്ട് എന്റെ പാപങ്ങളെല്ലാം ഇല്ലാതാകും” എന്ന ധാരണയോടെ വീണ്ടും പാപം ചെയ്യുന്നത് ഏറ്റവും വലിയ അപരാധമാണ്.
അതുകൊണ്ട്, നിങ്ങൾ വീണ്ടും അധപതിച്ചു പോകാതിരിക്കാൻ ഒരു വശത്ത് ഹരേ കൃഷ്ണ മഹാമന്ത്രം ജപിക്കുക; അതേസമയം മറുവശത്ത് അവിഹിത ജീവിതാസക്തികൾ, ലഹരി ഉപയോഗം, മാംസാഹാരം എന്നിവയിൽ നിന്നെല്ലാം പൂർണ്ണമായി ഒഴിഞ്ഞുമാറി അതീവ ശ്രദ്ധാലുക്കളായിരിക്കുക. ഇത്തരത്തിൽ ജാഗ്രതയോടെ ആത്മീയപാതയിൽ മുന്നേറിയാൽ നിങ്ങളുടെ മുക്തി നിസ്സംശയം സുനിശ്ചിതമാണ്.
(അമേരിക്കയിലെ ലോസ് ആഞ്ചലസ് എന്ന നഗരത്തിൽ 1971 ജൂലൈ ഒന്നാം തീയതി പരമപൂജ്യനായ എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ നൽകിയ പ്രഭാഷണത്തിൽ നിന്നും.)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆