ശ്രീകൃഷ്ണ ഭഗവാനിൽ നിന്ന് ആരംഭിക്കുന്ന ഗൗഡീയ വൈഷ്ണവ സമ്പ്രദായത്തിന്റെ ഗുരു-ശിഷ്യ പരമ്പരയിലെ ഒരു പൂർവ്വിക ആചാര്യനാണ് ശ്രീല ഭക്തി വിനോദ ഠാക്കൂർ, അദ്ദേഹം ഭക്തിയുത സേവനത്തിന്റെ മുൻഗാമിയായ ആത്മീയ നേതാവും, ഒരു ഗൃഹസ്ഥനും ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിലെ മജിസ്ട്രേറ്റും, പ്രചുരപ്രചാരകനും മഹാകവിയും, ലേഖകനും ആയിരുന്നു. ഒരുകാലത്ത് ചൈതന്യ മഹാപ്രഭുവിന്റെ പരിശുദ്ധമായ ശിക്ഷണങ്ങൾ പ്രായോഗികമായും നഷ്ടപ്രായമായപ്പോൾ അദ്ദേഹം അവയെല്ലാം തന്നെ വീണ്ടും പരിചയപ്പെടുത്തിക്കൊണ്ട് വാല്യങ്ങളോളം ഗ്രന്ഥങ്ങൾ എഴുതി. ഈ ഭൗതിക ലോകത്തിൽ ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ അവബോധത്തെ ഉദ്ധരിക്കുന്നതിനായി കൃഷ്ണഭഗവാനെ പ്രകീർത്തിച്ചുകൊണ്ട് നൂറുകണക്കിന് ഭക്തിഗീതങ്ങൾ രചിച്ചു. അദ്ദേഹം തന്റെ കാലഘട്ടത്തിലുള്ള പ്രമുഖതത്വചിന്തകർ, ദൈവശാസ്ത്ര പണ്ഡിതർ, നേതാക്കൾ, പണ്ഡിതർ, സർവ്വകലാശാലയിലെ അധ്യാപകർ എന്നിവരുമായി കത്തിടപാടുകളിലൂടെ സംവദിക്കുകയും, “ചൈതന്യ മഹാപ്രഭുവിന്റെ ജീവിതവും ശിക്ഷണങ്ങളും” (ദ ലൈഫ് ആൻഡ് പ്രീപ്റ്റ്സ് ഓഫ് ലോഡ് ചൈതന്യ)
എന്ന ഗ്രന്ഥമടക്കം അനേകം ഗ്രന്ഥങ്ങൾ വിദേശ സർവകലാശാലകളിലെ ഗ്രന്ഥശാലകളിലേക്ക് അയക്കുകയും അപ്രകാരം സാർവലൗകികമായ കൃഷ്ണാവബോധപ്രസ്ഥാനത്തിന്റെ ബീജാവാപം നടത്തുകയും ചെയ്തു. ചൈതന്യ മഹാപ്രഭുവിന്റെ ജന്മസ്ഥാനം കണ്ടെത്തിയതും അവിടം പുനരുദ്ധരിച്ചതും ഇദ്ദേഹമാണ്. ഭർത്താവിന് സ്വയം സമർപ്പിച്ചവളായ പത്നി ഭാഗവതി ദേവിയോടൊപ്പം അദ്ദേഹം പത്തു മക്കളെ പരിപാലിച്ചു വളർത്തി. പിൽക്കാലത്ത് അന്താരാഷ്ട്ര കൃഷ്ണാവബോധ പ്രസ്ഥാനത്തിന്റെ സ്ഥാപകാചാര്യനായ ശ്രീല പ്രഭുപാദരുടെ ആത്മീയ ഗുരുവും, സ്വന്തം കാലഘട്ടത്തിലെ മഹാനായ ആത്മീയനേതാവുമായ പ്രശസ്തനായ ഭക്തി ൾസിദ്ധാന്ത സരസ്വതി ഠാക്കൂർ അദ്ദേഹത്തിന്റെ സന്താനങ്ങളിൽ ഒരുവനാണ്.
ശ്രീല ഭക്തി വിനോദ ഠാക്കുറിന്റെ ദൈനംദിന സമയപ്പട്ടിക
⭐⭐⭐⭐⭐⭐⭐⭐⭐⭐
8 PM – 10 PM – വിശ്രമം
10 PM – എഴുന്നേൽക്കൽ, ദീപം തെളിയിച്ച് എഴുതുവാൻ ഇരിക്കുക.
4 AM – കുറച്ചുനേരം വിശ്രമിക്കുക
4, 30 AM എഴുന്നേറ്റ് കൈകാൽ മുഖം കഴുകി ഹാ കൃഷ്ണ മഹാ മന്ത്രം ജപിക്കുക
7 AM ഔദ്യോഗിക കത്തുകൾ എഴുതുക
7. 30 AM- വായന
8. 30 AM – അതിഥികളെ സ്വീകരിക്കൽ തുടർന്നുള്ള വായന
9.30- 9- 45 AM വിശ്രമം
9, 45 AM – പ്രഭാതസ്നാനം, അര ലിറ്റർ പാൽ, രണ്ട ചപ്പാത്തി, അല്പം പഴങ്ങൾ എന്നിവ അടങ്ങുന്ന പ്രാതൽ
9. 55 – കോടതിയിലേക്ക് ചക്ര വണ്ടിയിൽ യാത്ര
കോടതിയിലേക്ക് യാത്രയാകുമ്പോൾ അദ്ദേഹം വിദേശീയരുടെ വസ്ത്രമായ കോട്ടും പാന്റസും ധരിച്ചിരുന്നു. രണ്ടു വരിയുള്ള തുളസി കണ്ഠിമാലയും വൈഷ്ണവ തിലകവും അദ്ദേഹം ധരിക്കുമായിരുന്നു. കോടതിമുറിയിൽ അദ്ദേഹം അതിവേഗം തീർപ്പ് കൽപ്പിക്കുകയും, അതിൽ ശക്തമായി ഉറച്ചു നിൽക്കുകയും ചെയ്തിരുന്നു. തന്റെ കോടതിക്കുള്ളിൽ യാതൊരു തരത്തിലുള്ള നീക്കുപോക്കുകൾക്കും, ചതിപ്രയോഗങ്ങൾക്കും അദ്ദേഹം ഇടം നൽകിയിരുന്നില്ല. ഒരു പുതുപണക്കാരനും അദ്ദേഹത്തിനെതിരെ നിൽക്കാൻ സാധ്യമായിരുന്നില്ല.
മാസത്തിൽ ഒരു തവണ അദ്ദേഹം തലമുണ്ഡനം ചെയ്ത് ശിഖ വെയ്ക്കുമായിരുന്നു. കീർത്തനം ചെയ്യുന്ന വേളയിൽ ഹരി നാമജപത്തിന്റെ ശബ്ദത്തിൽ നിന്നുള്ള ഏകാഗ്രത നഷ്ടപ്പെടുമെന്ന് കണക്കാക്കിയ അദ്ദേഹം ഹാർമോണിയം ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന് ഒരിക്കലും കടബാദ്ധ്യത ഉണ്ടായിരുന്നില്ല.
10 – കോടതി തുടങ്ങുന്നു.
1 PM – കോടതി അവസാനിക്കുന്നു.
അതിനുശേഷം അദ്ദേഹം സ്വഭവനത്തിൽ തിരിച്ചുവരികയും സ്നാനാദികർമ്മങ്ങൾ എല്ലാം കഴിച്ച് പുത്തനുണർവോടെ ശേഷമുള്ള പ്രവൃത്തികൾ തുടങ്ങുകയും ചെയ്യുമായിരുന്നു.
2 PM- ഓഫീസിലേക്ക് മടങ്ങുന്നു.
5 PM – സംസ്കൃത ഭാഷയിലുള്ള കൃതികൾ ബംഗാളിയിലേക്ക് തർജ്ജമ ചെയ്യുന്നു.
അതിനുശേഷം വൈകുന്നേരം സ്നാനാദികർമ്മങ്ങൾ പൂർത്തിയാക്കി ചോറ് , കറികൾ ചപ്പാത്തി, അര ലിറ്റർ പാല് മുതലായവ അടങ്ങുന്ന ഭോജനം സ്വീകരിക്കുന്നു. അദ്ദേഹം തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന ചെറിയ ഘടികാരം എല്ലായിപ്പോഴും നോക്കിക്കൊണ്ടിരിക്കും. ഇപ്രകാരം അദ്ദേഹം വളരെ സമയ നിഷ്ഠയോടെ തന്റെ പ്രവൃത്തികൾ ചെയ്തുവന്നു.
ബ്രാഹ്മണർക്ക് ദാനധർമ്മാദികൾ ചെയ്യുന്നതിൽ സമർത്ഥനായ അദ്ദേഹം ജാതിമതഭേദമെന്യേ എല്ലാവരോടും സൗഹൃദം പുലർത്തുന്നവനായിരുന്നു. സ്വന്തം പദവി ഒരിക്കലും അദ്ദേഹത്തിൽ അഹങ്കാരം ഉണ്ടാക്കിയില്ല. അതേസമയം സൗമ്യമായതും ഹൃദ്യമായതുമായ പ്രകൃതം അദ്ദേഹ ത്തിന്റെ ജീവിതത്തിന്റെ സവിശേഷ ലക്ഷണമായിരുന്നു.
അദ്ദേഹം ഒരിക്കലും ആരിൽനിന്നും ഉപഹാരങ്ങൾ സ്വീകരിച്ചിരുന്നില്ല. തന്റെ ജീവിതത്തിന്റെ ആത്മീയമായ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുമെന്ന് കരുതിയതിനാൽ ഗവൺമെന്റ് നൽകിയ ബഹുമതികളെയും പദവികളേയും സ്ഥാനനാമാദികളേയുമെല്ലാം അദ്ദേഹം നിരാകരിച്ചു. ധാർമിക തത്വങ്ങളെ മുറുകെ പിടിച്ചിരുന്ന അദ്ദേഹം എല്ലായിപ്പോഴും ആഡംബരമായ ജീവിതം ഒഴിവാക്കിയിരുന്നു. വെറ്റില ചവയ്ക്കുന്ന ദുഃശീലം പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ‘പൊതു സ്ത്രീ’ കളാൽ നിറഞ്ഞ ഇടമാകയാൽ സിനിമശാലകളെ അദ്ദേഹം വെറുത്തു. ബംഗാളി, സംസ്കൃതം, ഇംഗ്ലീഷ്, ലാറ്റിൻ, ഉറുദു, പേർഷ്യൻ, ഒറിയ എന്നീ ഭാഷകൾ വളരെ സരളമായി അദ്ദേഹം സംസാരിക്കുമായിരുന്നു. തന്റെ പന്ത്രണ്ടാം വയസ്സിൽ ഗ്രന്ഥങ്ങൾ രചിക്കാൻ തുടങ്ങിയ ഭക്തി വിനോദ ഠാക്കൂർ തന്റെ തിരോഭാവത്തിനുമുൻപ് അസംഖ്യം ഗ്രന്ഥങ്ങൾ മാനവരാശിക്കായി സംഭാവന ചെയ്തു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
